Get the daily devotional to your inbox
Looks good!
Please enter a valid email address.
Looks good!
Please confirm your email address.

സന്തോഷകരമായ വിവാഹജീവിതത്തിന് വേണ്ട നിബന്ധനകൾ

സന്തോഷകരമായ വിവാഹജീവിതത്തിന് വേണ്ട നിബന്ധനകൾLesson 5

പല കുടുംബങ്ങളിലും ഭാര്യാഭർത്താക്കന്മാർ വിവാഹമോചനത്താൽ കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നു പോകുകയും അവരുടെ കുഞ്ഞുങ്ങൾ വഴിയാധാരമായിരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. ഇതു നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചുകൂടാ! ഒരു പക്ഷെ നിങ്ങളും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ആളാ‍യിരിക്കും, അല്ലെങ്കിൽ നിങ്ങൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ആളായിരിക്കും, അല്ലെങ്കിൽ നിങ്ങൾ വിവാഹിതനല്ലായിരിക്കാം. നിങ്ങളുടെ കുടുംബ ജീവിതം സന്തോഷകരമാക്കുന്നതിനും നിലനിൽക്കുന്നതിനും വേണ്ട ചില പ്രായോഗിക ഉപദേശങ്ങൾ നിങ്ങൾക്ക് ഈ പഠനത്തിലൂടെ ലഭിക്കുന്നതാണ്. നമ്മെ സൃഷ്ടിക്കുകയും നമ്മെക്കുറിച്ച് സകലവും അറിയുകയും ചെയ്യുന്ന ദൈവമാണ് ഇത് നൽകുന്നത്. വിവാഹം ദൈവനിയോഗമാണ്. ആദ്യവിവാഹം ദൈവം ഏദെനില്‍ നിര്‍വ്വഹിക്കയും ചെയ്തു. ദൈവം തന്നിരിക്കുന്ന വിവാഹനിയമങ്ങള്‍ ഫലപ്രദമാണ്. നമ്മുടെ ഏതു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ദൈവത്തിനു കഴിയും. അതുകൊണ്ടു ശ്രമം ഉപേക്ഷിക്കരുത്! നിങ്ങളുടെ കുടുംബജീവിതത്തെ രക്ഷിക്കാന്‍ യേശുവിനു കഴിയും. ആയതിനാല്‍ താമസിച്ചു പോയിട്ടില്ല. നിങ്ങള്‍ മറ്റെല്ലാ വഴികളും പരിശോധിച്ചു കഴിഞ്ഞുവല്ലോ. എന്തുകൊണ്ടു ദൈവത്തിനു അവസരം നല്‍കിക്കൂടാ? താഴെ നല്‍കിയിരിക്കുന്ന നിയമങ്ങള്‍ അനുസരിച്ചു നിങ്ങളുടെ കുടുംബ ജീവിതത്തെ നയിക്കുക.




സന്തോഷകരമായ കുടുംബജീവിതത്തിന് ദൈവത്തിന്‍റെ മഹല്‍ ഗ്രന്ഥത്തില്‍ നിന്നും പതിനേഴു നിയമങ്ങൾ
ഒരു മുറിയാണെങ്കിലും നിങ്ങളുടേതായ ഒരു ഭവനം സ്ഥാപിക്കുക.
ഒരു മുറിയാണെങ്കിലും നിങ്ങളുടേതായ ഒരു ഭവനം സ്ഥാപിക്കുക.

1. നിങ്ങളുടേതായ സ്വകാര്യ ഭവനം സ്ഥാപിക്കുക.

"അതുകൊണ്ട് പുരുഷന്‍ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും" ഉല്പത്തി. 2:24.

ഉത്തരം:   ദൈവനിയമം സവിശേഷത ഉള്ളതാണ്. ഒരു ചെറിയ മുറിയുള്ള വീടാണെങ്കിലും ഭാര്യാഭര്‍ത്താക്കന്മാര്‍ സ്വന്തം ഭവനം സ്ഥാപിക്കേണം. ഈ വിഷയത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്നു തീരുമാനം എടുക്കേണ്ടതാണ്. ഭാര്യ അവളുടെ ബന്ധുക്കളെയും ഭര്‍ത്താവ് അവന്‍റെ ബന്ധുക്കളെയും തങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു എടുത്ത തീരുമാനം അറിയിക്കുക. മറ്റുള്ളവര്‍ എതിര്‍ക്കുകയാണെങ്കിലും നിങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്ക്കേണം. ഈ നിയമം ശരിക്കു പാലിക്കുകയാണെങ്കില്‍ ആയിരക്കണക്കിനു വിവാഹമോചനങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയും.

നിങ്ങളെ വിവാഹത്തിലൂടെ ദൈവം തന്നെയാണ് യോജിപ്പിച്ചിരിക്കുന്നതെന്ന് മറന്നു പോകരുത്
നിങ്ങളെ വിവാഹത്തിലൂടെ ദൈവം തന്നെയാണ് യോജിപ്പിച്ചിരിക്കുന്നതെന്ന് മറന്നു പോകരുത്

2. പരസ്പരസ്നേഹം തുടരേണം

"സകലത്തിന്നും മുമ്പെ തമ്മില്‍ ഉറ്റസ്നേഹമുള്ളവരായിരിപ്പിൻ‍." 1 പത്രൊസ്. 4:8. "അവളുടെ ഭര്‍ത്താവു അവളെ പ്രശംസിക്കട്ടെ!" സദൃശവാക്യങ്ങൾ. 31:28. "വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നു ചിന്തിക്കുന്നു." 1 കൊരിന്ത്യര്‍ 7:34. "സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടുകൊള്‍വിൻ‍. റോമര്‍. 12:10.

ഉത്തരം:   നിങ്ങളുടെ വിവാഹജീവിതത്തിലെ സ്നേഹബന്ധം നിലനിര്‍ത്തുക (പുതുക്കുക). വിജയകരമായ കുടുംബജീവിതം വെറുതെ സംഭവിക്കുന്നതല്ല. അത് രൂപപ്പെടുത്തി എടുക്കുന്നതാണ്. അന്യോന്യം അംഗീകരിപ്പിക്കുന്ന സ്വഭാവം പാടില്ല; അല്ലെങ്കില്‍ തന്നിമിത്തം ഉടലെടുക്കുന്ന ഏകാധിപത്യം വിവാഹ ജീവിതത്തെ നശിപ്പിക്കും. സ്നേഹം പ്രകടിപ്പിക്കുന്നതിലൂടെ സ്നേഹം വളര്‍ത്തിയെടുക്കുക. അല്ലെങ്കില്‍ സ്നേഹം ഇല്ലാതായിത്തീരുകയും നിങ്ങള്‍ തമ്മില്‍ അകന്നു പോകയും ചെയ്യും.
സ്നേഹവും സന്തോഷവും മറ്റുള്ളവരില്‍ നിന്നു എടുക്കുന്നതിലൂടെയല്ല, അതു മറ്റുള്ളവര്‍ക്ക് നല്കുന്നതിലൂടെയാണ് കണ്ടെത്തുവാന്‍ കഴിയുന്നത്. നല്ല രീതിയില്‍ കുടുംബജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തുക. വിശ്രമിക്കുന്നതും, സന്ദര്‍ശനം നടത്തുന്നതും, കമ്പോളത്തില്‍ പോകുന്നതും സ്ഥലങ്ങള്‍ കാണാന്‍ പോകുന്നതും, ഭക്ഷിക്കുന്നതും ഒരുമിച്ചായിരിക്കണം. ചെറിയ മര്യാദകൾ, ഉത്തേജനങ്ങൾ, സ്നേഹത്തോടെയുള്ള പെരുമാറ്റങ്ങള്‍ എന്നിവ അവഗണിക്കരുത്. അപ്രതീക്ഷിതമായി പാരിതോഷികങ്ങളും ഔദാര്യങ്ങളും നല്‍കി അത്ഭുതപ്പെടുത്തുക. തമ്മില്‍ ആത്മാര്‍ത്ഥമായ സ്നേഹം ഉണ്ടായിരിക്കണം. വിവാഹ ജീവിതത്തില്‍ നിങ്ങളുടെ കാര്യങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്കുന്നതു ഒഴിവാക്കി അതിനെ പരിപോഷിപ്പിക്കുവാന്‍ വേണ്ടത് ചെയ്ക. സ്നേഹമില്ലായ്മയാണ് വിവാഹത്തിന്‍റെ ഏറ്റവും വലിയ ശത്രു; ഒരവസരം നല്‍കുന്നതിലൂടെ സ്നേഹം വിജയിക്കുന്നു.

ചെറിയ പാരിതോഷികങ്ങള്‍ നല്കി അന്യോന്യം വിസ്മയിപ്പിക്കുക.
ചെറിയ പാരിതോഷികങ്ങള്‍ നല്കി അന്യോന്യം വിസ്മയിപ്പിക്കുക.

3. ദൈവം നിങ്ങളെ വിവാഹത്തിലൂടെ യോജിപ്പിച്ചിരിക്കുന്നു എന്ന് ഓര്‍ക്കുക.

"അതുനിമിത്തം മനുഷ്യന്‍ അപ്പനേയും അമ്മയേയും വിട്ടു ഭാര്യയോടു പറ്റിച്ചേരും. ഇരുവരും ഒരു ദേഹമായിത്തീരും. അതുകൊണ്ട് അവര്‍ മേലാല്‍ രണ്ടല്ല ഒരു ദേഹമത്രേ. ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്." മത്തായി. 19:5, 6.

ഉത്തരം:   സ്നേഹം നിങ്ങളുടെ ഭവനത്തില്‍ നിന്നും ഏറെക്കുറെ അപ്രത്യക്ഷമായോ? പിശാച് (കുപ്രസിദ്ധ ഭവന ഭേദകന്‍) ആണ് ഇതിന്‍റെ കാരണക്കാരൻ‍. നിങ്ങളെ വിവാഹത്തിലൂടെ യോജിപ്പിച്ചിരിക്കുന്നത് ദൈവമാണെന്ന് മറക്കരുത്. അതുകൊണ്ട് നിങ്ങള്‍ സന്തോഷത്തോടെ ഒരുമിച്ചു കഴിയേണം എന്നാണ് ദൈവം ഉദ്ദേശിക്കുന്നത്. നിങ്ങള്‍ അവന്‍റെ ദിവ്യനിയമങ്ങള്‍ (കല്പനകള്‍) അനുസരിക്കുന്നതിലൂടെ ദൈവം നിങ്ങള്‍ക്കു സ്നേഹവും സന്തോഷവും നല്കുന്നു. "ദൈവത്തിനു സകലവും സാദ്ധ്യം." മത്തായി. 19:26. നിങ്ങള്‍ നിരാശപ്പെടരുത്. ഒരു അപരിഷ്കൃതനായ കുഷ്ഠരോഗിയെ ശുശ്രൂഷിക്കുവാന്‍ ഒരു മിഷനറിയുടെ ഹൃദയത്തില്‍ സ്നേഹം പകരുന്ന ദൈവം നിങ്ങള്‍ തമ്മില്‍ സ്നേഹിക്കുന്നതിന് സ്നേഹം നല്കുന്നതാണ്, നിങ്ങള്‍ അവനെ അനുവദിക്കുമെങ്കില്‍.

മോശമായി ചിന്തിക്കുന്നതു നിങ്ങളുടെ വിവാഹജീവിതത്തെ നശിപ്പിച്ചേക്കാം
മോശമായി ചിന്തിക്കുന്നതു നിങ്ങളുടെ വിവാഹജീവിതത്തെ നശിപ്പിച്ചേക്കാം

4. നിങ്ങളുടെ ചിന്തകളെ സൂക്ഷിക്കുക. നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ നിങ്ങളെ കെണിയില്‍ വീഴ്ത്താതെ സൂക്ഷിക്കുക.

"അവന്‍ തന്‍റെ മനസ്സില്‍ കണക്കുകൂട്ടുന്നതുപോലെ ആകുന്നു" സദൃശവാക്യങ്ങൾ. 23:7. "കൂട്ടുകാരന്‍റെ ഭാര്യയെ മോഹിക്കരുത്" പുറപ്പാട്. 20:17. " സകല ജാഗ്രതയോടും കൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്‍ക" സദൃശവാക്യങ്ങൾ. 4:23. "ഒടുവില്‍ സഹോദരന്മാരേ സത്യമായത് ഒക്കെയും, ഘനമായത് ഒക്കെയും, നീതിയായത്..., രമ്യമായത്..., നിര്‍മ്മലമായത്..., സല്ക്കീര്‍ത്തിയായത്..., സല്‍ഗുണമായത് ഒക്കെയും ചിന്തിച്ചുകൊള്‍വിൻ‍." ഫിലിപ്പിയർ. 4:8.

ഉത്തരം:   മോശമായ ചിന്ത നിങ്ങളുടെ വിവാഹ ജീവിതത്തെ ബാധിക്കും. ഇങ്ങനെയുള്ള ചിന്ത കൊണ്ടുവന്ന് ഒരു പക്ഷേ പിശാച് നിങ്ങള്‍ക്ക് കെണി ഒരുക്കിയേക്കാം. "ഞങ്ങളുടെ വിവാഹം ഒരു അബദ്ധമായിരുന്നു". "അവള്‍ എന്നെ മനസ്സിലാക്കുന്നില്ല". "നമുക്ക് എപ്പോള്‍ വേണമെങ്കിലും വിവാഹ മോചനം നേടാം." "ഞാന്‍ എന്‍റെ അമ്മയോടു കൂടെ നില്ക്കാന്‍ പോകുന്നു." "അദ്ദേഹം ആ സ്ത്രീയെ നോക്കി ചിരിച്ചു." ഇങ്ങനെയുള്ള ചിന്തകള്‍ നിര്‍ത്തുക; അല്ലാത്തപക്ഷം നിങ്ങളുടെ വിവാഹജീവിതം കൈവിട്ടു പോയേക്കാം. കാരണം നിങ്ങളുടെ ചിന്തകളും ഇന്ദ്രിയങ്ങളുമാണ് നിങ്ങളുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്നത്. അശുദ്ധരും അവിശ്വസ്തരുമായ ആളുകളുമായി സഹകരിക്കുന്നതും കാണുന്നതും സംസാരിക്കുന്നതും ഒഴിവാക്കുക. അരുതാത്തത് കേള്‍ക്കുന്നതും വായിക്കുന്നതും ഒഴിവാക്കുക. ഒരു മലമുകളില്‍ നിന്നും താഴോട്ടു ന്യൂട്രലില്‍ പോകുന്ന വാഹനത്തെപ്പോലെയാണ് നിയന്ത്രണമില്ലാത്ത ചിന്തകൾ. എന്തും സംഭവിക്കാം. അനന്തരഫലം വലിയ ദുരന്തമായിരിക്കും.

ജീവിത പങ്കാളിക്ക് വേണ്ടി അന്യോന്യം ഉറക്കെ പ്രാര്‍ത്ഥിക്കുക
ജീവിത പങ്കാളിക്ക് വേണ്ടി അന്യോന്യം ഉറക്കെ പ്രാര്‍ത്ഥിക്കുക

5. ഒരിക്കലും കോപത്തോടും പിണക്കത്തോടും കൂടി രാത്രിയില്‍ ഉറങ്ങാന്‍ പോകരുത്.

"സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വെച്ചുകൊണ്ടിരിക്കരുത്." എഫെസ്യർ. 4:26.
"തമ്മില്‍ പാപങ്ങളെ എറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിൻ‍." യാക്കോബ്. 5:16.
"പിമ്പിലുള്ളതിനെ മറന്നും കൊണ്ട്......" ഫിലിപ്പിയർ. 3:13.
"നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ‍." എഫെസ്യർ. 4:32.

ഉത്തരം:   പിണക്കങ്ങളിലും പ്രശ്നങ്ങളിലും (ചെറുതോ, വലുതോ) കോപവും ദുഃഖവും വെച്ചുകൊണ്ടിരിക്കുന്നത് കൂടുതല്‍ അപകടകരമാണ്. ചെറിയ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ അതു നിങ്ങളുടെ ജീവിത വീക്ഷണത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന ചില ധാരണകളും മനോഭാവവും മനസ്സില്‍ വേരുറയ്ക്കാന്‍ ഇടയാക്കുന്നു. അതുകൊണ്ട് സൂര്യന്‍ അസ്തമിക്കുവോളം കോപം വെച്ചുകൊണ്ടിരിക്കരുത് എന്ന് ദൈവം നമ്മോടു പറയുന്നു. മറ്റുള്ളവരോടു ക്ഷമിക്കുന്നതിനും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതിനും വേണ്ടി നാം വലിയ മനസ്സുള്ളവരായിരിക്കേണം. എന്തു തന്നെയായാലും ആരും പൂര്‍ണ്ണരല്ല, നിങ്ങള്‍ രണ്ടുപേരും ഒരു ടീമിലെ അംഗങ്ങളാണ്. അതുകൊണ്ട് ഒരു മത്സരക്കളിയില്‍ ഏര്‍പ്പെടുന്ന വ്യക്തിയെപ്പോലെ ആത്മാര്‍ത്ഥമായി തെറ്റ് അംഗീകരിക്കുക ഇപ്രകാരം വിടവുകള്‍ നികത്തുന്നത് ഒരു ഹൃദ്യമായ അനുഭവമാണ്. വലിയ ശക്തിയോടു കൂടി വിവാഹ പങ്കാളികളെ തമ്മില്‍ അടുപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ദൈവം ഇതു നിര്‍ദ്ദേശിക്കുന്നു! ഇതു ഫലപ്രദമാണ്!

ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും വരുമ്പോള്‍ വിവാഹം വിജയം പ്രാപിക്കുന്നു.
ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും വരുമ്പോള്‍ വിവാഹം വിജയം പ്രാപിക്കുന്നു.

6. ക്രിസ്തുവിനു നിങ്ങളുടെ ഭവനത്തില്‍ മുഖ്യസ്ഥാനം നല്‍കുക.

"യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു." സങ്കീര്‍ത്തനങ്ങൾ. 127:1. "നിന്‍റെ എല്ലാ വഴികളിലും അവനെ നിനച്ചു കൊള്‍ക. അവന്‍ നിന്‍റെ പാതകളെ നേരെയാക്കും." സദൃശവാക്യങ്ങൾ. 3:6. "എന്നാല്‍ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളേയും ക്രിസ്തുവേശുവിങ്കല്‍ കാക്കും. ഫിലിപ്പിയർ. 4:7.

ഉത്തരം:   ഇതാണ് ഏറ്റവും വലിയ നിയമം. ഇത് മറ്റെല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നു. ക്രിസ്തുവിനു മുഖ്യസ്ഥാനം നല്കുക. ഭവനത്തില്‍ യഥാര്‍ത്ഥ സന്തോഷം ഉണ്ടാകുന്നതിന്‍റെ രഹസ്യം സന്ധി സംഭാഷണമോ സമരതന്ത്രമോ പ്രശ്ന പരിഹാരത്തിനു വിശ്രമം കൂടാതെയുള്ള പ്രവര്‍ത്തനമോ അല്ല, ക്രിസ്തുവും ആയിട്ടുള്ള ഐക്യതയാണ് ആവശ്യം. ക്രിസ്തുവിന്‍റെ സ്നേഹത്താല്‍ നിറയപ്പെടുന്ന ഹൃദയങ്ങള്‍ക്ക് വേര്‍പെട്ടിരിക്കാന്‍ കഴികയില്ല. ക്രിസ്തു ഉള്ള ഭവനം വിജയിക്കുന്നു. വെറുപ്പ്, വേദന, അസംതൃപ്തി മുതലായവ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സുവിശേഷം സൗഖ്യം നല്കുന്നു. അത്ഭുതകരമായി സ്നേഹവും സന്തോഷവും പകര്‍ന്നുകൊണ്ടു ആയിരക്കണക്കിനു വിവാഹ മോചനങ്ങളെ തടയുന്നു. നിങ്ങള്‍ക്കു ഹിതമുണ്ടെങ്കില്‍, നിങ്ങളുടെ കുടുംബത്തേയും രക്ഷിക്കുന്നതാണ്.


7. ഒരുമിച്ചു പ്രാര്‍ത്ഥിക്കുക.

"പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിൻ‍." മത്തായി 26:41. "ഒരുവനു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിൻ‍." യാക്കോബ്‌. 5:16. "നിങ്ങളില്‍ ഒരുത്തനു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ. അപ്പോള്‍ അവനു ലഭിക്കും." യക്കോബ്‌. 1:5.

ഉത്തരം:   അന്യോന്യം ഉറക്കെ പ്രാര്‍ത്ഥിക്കുക! നമുക്ക് സ്വപ്നം കാണാവുന്നതിനേക്കാള്‍ ഉപരിയായി വിജയിക്കുന്ന അത്ഭുതകരമായ മാര്‍ഗ്ഗമാണിത്. അന്യോന്യം യഥാര്‍ത്ഥമായ സ്നേഹം ഉണ്ടാകേണ്ടതിനും ക്ഷമിക്കുന്നതിനും, ശക്തി ലഭിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവശ്യമായ വിവേകം ലഭിക്കുന്നതിനു മുട്ടുകുത്തി ദൈവത്തോടു പ്രാര്‍ത്ഥിക്കുക. ദൈവം നമുക്ക് ഉത്തരം നല്‍കാമെന്ന് വ്യക്തിപരമായി ഉറപ്പു തന്നിരിക്കുന്നു. പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിക്ക് എല്ലാ കുറവുകളും ഉടനേ പരിഹരിക്കപ്പെടുന്നില്ല. എന്നാല്‍ അവനു ശരിയായതു പ്രവര്‍ത്തിക്കാനുള്ള ഒരു ഹൃദയം ഉണ്ട്. ദൈവത്തിന്‍റെ സഹായത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒറ്റകുടുംബവും ശിഥിലപ്പെടുകയില്ല.

ക്ഷമിക്കുന്നതാണ് എപ്പോഴും വിവഹ മോചനത്തേക്കാള്‍ ഉത്തമം.
ക്ഷമിക്കുന്നതാണ് എപ്പോഴും വിവഹ മോചനത്തേക്കാള്‍ ഉത്തമം.

8. വിവാഹ മോചനം പരിഹാരമല്ലെന്നു അംഗീകരിക്കുക.

"ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്". മത്തായി. 19:6 "പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു." മത്തായി 19:9. "ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോടു ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു." റോമർ. 7:2.

ഉത്തരം:   ബൈബിള്‍ സന്ദേശം വ്യക്തമാണ്. വിവാഹത്താലുള്ള ബന്ധം വേര്‍പിരിക്കാനാകാത്തതും നശിച്ചുപോകാത്തതും ആണ്. വ്യഭിചാരകുറ്റത്തിന്‍ പേരില്‍ മാത്രമേ വിവാഹ മോചനം അനുവദിച്ചിട്ടുള്ളു. എങ്കിലും അത് ആവശ്യപ്പെട്ടിട്ടില്ല. സദാചാര ജീവിതത്തിന് ഭംഗം വന്നാലും വിവാഹ മോചനത്തെക്കാള്‍ ഉത്തമം ക്ഷമിക്കുക എന്നുള്ളതാണ്. വിവാഹം ജീവിതത്തിനു വേണ്ടിയാണ്. ഏദെനില്‍ ദൈവം വിവാഹം നിര്‍വ്വഹിച്ചതിലൂടെ അതിനെ ആശീര്‍വ്വദിച്ചിരിക്കുകയാണ്. വിവാഹ മോചനമാണ് പരിഹാരമെന്നു ചിന്തിക്കുന്നതു തന്നെ ഏതു വിവാഹത്തേയും നശിപ്പിക്കുന്നതാണ്. ഈ ഒരു കാര്യം യേശു തള്ളിക്കളഞ്ഞിരിക്കുന്നു. വിവാഹ മോചനം എപ്പോഴും അപകടകരമാണ്. ഒരിക്കലും പ്രശ്ന പരിഹാരവുമല്ല. അതു മാത്രമല്ല, അതു പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. അതുകൊണ്ട് അത് ഒരിക്കലും പരിഗണിക്കാന്‍ പാടില്ല. തകര്‍ന്ന്, മനോഭംഗം വന്നു സന്തോഷമല്ലാത്ത, വികൃതമാക്കപ്പെട്ട ജീവിതങ്ങളില്‍ വിവാഹ മോചനം സ്വീകരിച്ചേക്കാം, പക്ഷേ അതു ജീവിത വിജയം നിഷ്ഫലമാക്കിത്തീര്‍ക്കുന്നു. ദൈവം വിവാഹം ഏര്‍പ്പെടുത്തിയത് ജനത്തിന്‍റെ വിശുദ്ധിയും സന്തോഷവും കാത്തുസൂക്ഷിക്കുന്നതിനും സാമൂഹിക ആവശ്യം നിറവേറ്റുന്നതിനും, ശാരീരികവും മാനസീകവും സാമൂഹ്യവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടിയാണ്. വിവാഹ സമയത്തു ചെയ്യുന്ന പ്രതിജ്ഞകള്‍ മനുഷ്യ ജീവിതത്തിലെ ഏറ്റവും വിശുദ്ധവും, ഒരിക്കലും ലംഘിക്കാന്‍ പാടില്ലാത്തതുമായ വലിയ ചുമതലകളാണ്. ഇതിനെ ലാഘവബുദ്ധിയോടെ തള്ളിക്കളയുന്നതുകൊണ്ട് ഒരു വ്യക്തിക്ക് ദൈവത്തിന്‍റെ അനുഗ്രഹവും പ്രീതിയും നഷ്ടപ്പെടുന്നു.


9. കുടുംബവലയം ഭദ്രമായി സൂക്ഷിക്കുക.

"വ്യഭിചാരം ചെയ്യരുത്." പുറപ്പാട്. 20:14. "ഭര്‍ത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു.... അവള്‍ തന്‍റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നെ ചെയ്യുന്നു" സദൃശവാക്യങ്ങൾ 31:11, 12. "യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്‍റെ യൗവ്വനത്തിലെ ഭാര്യയ്ക്കും മദ്ധ്യേ സാക്ഷിയായിരിക്കുന്നതു കൊണ്ടു തന്നേ." മലാഖി. 2:14. "അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തില്‍ നിന്നും..... നിന്നെ രക്ഷിക്കും. അവളുടെ സൗന്ദര്യത്തെ നിന്‍റെ ഹൃദയത്തില്‍ മോഹിക്കരുത്, അവള്‍ കണ്ണിമ കൊണ്ടു നിന്നെ വശീകരിക്കയുമരുത്. ഒരു മനുഷ്യനു തന്‍റെ വസ്ത്രം വെന്തുപോകാതെ മടിയില്‍ തീ കൊണ്ടുവരാമോ? കൂട്ടുകാരന്‍റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുന്നവന്‍ ഇങ്ങനെ തന്നെ. അവളെ തൊടുന്ന ഒരുത്തന്നും ശിക്ഷ വരാതിരിക്കയില്ല." സദൃശവാക്യങ്ങൾ. 6:24-29.

ഉത്തരം:   കുടുംബ രഹസ്യങ്ങള്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആരുമായും പങ്കുവെയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് പാപവും ദൈവം തന്ന നിയമത്തെ ലംഘിക്കുന്നതുമാണ്. മൂന്നാമത് ഒരു വ്യക്തി കടന്നുവന്ന് സഹാനുഭൂതി പ്രകടിപ്പിക്കുന്നതും പരാതി കേള്‍ക്കുന്നതും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നതിന് പിശാചിന്നു ലഭിക്കുന്ന ഒരായുധമാണ്. സ്വകാര്യമായി കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുക. നിങ്ങളുടെ പാസ്റ്ററോ ഉപദേഷ്ടാവോ (counselor) ഒഴികെ മറ്റാരേയും ഉള്‍പ്പെടുത്തരുത്. തമ്മില്‍ സത്യസന്ധത ഉള്ളവരായിരിക്കുക. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തമ്മില്‍ യാതൊരു രഹസ്യവും പാടില്ല. നിങ്ങളുടെ പങ്കാളിയെ വ്രണപ്പെടുത്തുന്ന തമാശകള്‍ പറയരുത്.

ഊര്‍ജ്ജസ്വലതയോടെ പരസ്പരം ഉയര്‍ത്തിക്കാണിക്കുക. വലിഞ്ഞുകയറി വരുന്നവരെ കര്‍ശനമായും ഒഴിവാക്കുക, വ്യഭിചാരത്തിന്‍റെ കാര്യത്തില്‍ (നിയമോപദേഷ്ടാവ് പറയുന്നത് എന്തു തന്നെ ആയാലും), അതു നിങ്ങളെയും ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരേയും വേദനിപ്പിക്കും. നമ്മുടെ മനസ്സും ശരീരവും വൈകാരികതയും അറിയുന്ന ദൈവം (നമ്മെ സഹായിക്കുന്നതും വേദനിപ്പിക്കുന്നതും എന്താണെന്നു അറിയുന്നു.) "അരുത്" എന്നു പറയുന്നു. ദൈവം "അരുത്" എന്നു പറയുമ്പോള്‍ തീര്‍ച്ചയായിട്ടും പാടില്ല. ദൈവ നിയമം ലംഘിക്കുന്നവര്‍ തീര്‍ച്ചയായും ശിക്ഷ അനുഭവിക്കും. അതുകൊണ്ടു വെറും ഒരു തമാശയ്ക്കു വേണ്ടി മാത്രം അന്യ സ്ത്രീപുരുഷന്മാരുമായി കൊഞ്ചിക്കുഴയുന്നത് നിര്‍ത്തുക. അല്ലാത്തപക്ഷം അതു നിമിത്തം നിങ്ങളുടെ ജീവിതത്തില്‍ വീഴുന്ന നിഴല്‍ നീക്കുവാന്‍ കഴികയില്ല.

യഥാര്‍ത്ഥ സ്നേഹമുണ്ടെങ്കില്‍ നിങ്ങളുടെ വിവാഹജീവിതം പരാജയപ്പെടുകയില്ല.
യഥാര്‍ത്ഥ സ്നേഹമുണ്ടെങ്കില്‍ നിങ്ങളുടെ വിവാഹജീവിതം പരാജയപ്പെടുകയില്ല.

10. ദൈവം സ്നേഹത്തെ വര്‍ണ്ണിക്കുന്നു. ആ അളവുകോലില്‍ പൂര്‍ണ്ണതയില്‍ എത്തുക എന്നത് നിങ്ങളുടെ ദിനന്തോറുമുള്ള ലക്ഷ്യമായിരിക്കട്ടെ.

"സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല, സ്നേഹം നിഗളിക്കുന്നില്ല, ചീര്‍ക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല, അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു." 1 കൊരിന്ത്യർ. 13:4-7.

Weymouth.*

ഉത്തരം:   മുകളില്‍ പറഞ്ഞ വേദവാക്യങ്ങള്‍ ശ്രദ്ധയോടെ വീണ്ടും വായിക്കുക. യഥാര്‍ത്ഥ സ്നേഹത്തിന്‍റെ ദൈവീക നിര്‍വ്വചനമാണിത്. നിങ്ങള്‍ ഇതിനെ എങ്ങനെ അളക്കുന്നു? സ്നേഹം എന്നത് ഒരു വൈകാരിക പ്രകടനമല്ല, ജീവിതത്തിന്‍റെ എല്ലാ ഭാവങ്ങളും പ്രവര്‍ത്തനങ്ങളും അടങ്ങിയിരിക്കുന്ന ഒരു വിശുദ്ധ തത്വമാണ്. സ്നേഹമുണ്ടെങ്കില്‍ നിങ്ങളുടെ വിവാഹം പരാജയപ്പെടുകയില്ല. അതിനെ കൂടാതെ വിജയിക്കയുമില്ല.

*Weymouth's New Testament in Modern Speech by Richard Francis Weymouth. Special arrangement with James Clarke & Company Ltd.

നിങ്ങളുടെ പങ്കാളിയെ നല്ലത് ആക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക
നിങ്ങളുടെ പങ്കാളിയെ നല്ലത് ആക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക

11. വിമര്‍ശനവും കുറ്റപ്പെടുത്തലും സ്നേഹത്തെ നശിപ്പിക്കും എന്നു ഓര്‍ക്ക.

"ഭര്‍ത്താക്കന്മാരേ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ‍; അവരോടു കയ്പ്പായിരിക്കയുമരുത്." കൊലൊസ്സ്യർ. 3:19. "ശണ്‌ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടു കൂടെ പാര്‍ക്കുന്നതിലും നിര്‍ജ്ജന പ്രദേശത്തു പോയി പാര്‍ക്കുന്നത് നല്ലത്." സദൃശവാക്യങ്ങൾ. 21:19. "പെരുമഴയുള്ള ദിവസത്തില്‍ ഇടവിടാത്ത ചോര്‍ച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ." സദൃശവാക്യങ്ങൾ. 27:15. "എന്നാല്‍ സ്വന്ത കണ്ണിലെ കോല്‍ ഓര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരടു നോക്കുന്നതു എന്ത്." മത്തായി. 7:3. "സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല,.." 1 കൊരിന്ത്യൾ. 13:4.

ഉത്തരം:   വിമര്‍ശിക്കുന്നതും കുറ്റം കണ്ടു പിടിക്കുന്നതും നിര്‍ത്തുക. നിങ്ങളുടെ ഭര്‍ത്താവിന്നു അല്ലെങ്കില്‍ ഭാര്യയ്ക്ക് ഒരു പക്ഷേ കുറവുകള്‍ കാണും, പക്ഷേ ശകാരിക്കുന്നതു നന്നല്ല. പൂര്‍ണ്ണത പ്രതീക്ഷിച്ചാല്‍ കയ്പ്പ് തിരികെ കിട്ടും, കുറവുകളെ മറന്നു നന്മയെ കണ്ടെത്തുക. പരിഷ്കരണം വരുത്തുന്നതിനോ നിയന്ത്രിക്കുന്നതിനോ നിര്‍ബന്ധിക്കുന്നതിനോ ശ്രമിക്കരുത്. അതു മുഖാന്തരം സ്നേഹം തകര്‍ക്കപ്പെടും. മനുഷ്യനെ മാറ്റുവാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. ഒരു നര്‍മ്മ ബോധം, ആഹ്ലാദിക്കുന്ന ഹൃദയം, ദയ, ക്ഷമ, വാത്സല്യം എന്നിവ മൂന്നില്‍ രണ്ടു ശതമാനം പ്രശ്നങ്ങളും പരിഹരിക്കും. നിങ്ങളുടെ പങ്കാളിയെ നല്ലത് ആക്കുവാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ഉപരിയായി സന്തോഷിപ്പിക്കാന്‍ ശ്രമിക്ക. അപ്പോള്‍ ആ വ്യക്തി നല്ലതായിത്തീരും. ഒരു നല്ല ജീവിതപങ്കാളിയെ ലഭിക്കുന്നതല്ല വിജയകരമായ വിവാഹ ജീവിതത്തിന്‍റെ രഹസ്യം, നിങ്ങള്‍ ഒരു നല്ല പങ്കാളിയായിരിക്കുക എന്നതാണ്.

സുഖകരമായ സമയങ്ങളില്‍ ഒരുമിച്ചു ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുക.
സുഖകരമായ സമയങ്ങളില്‍ ഒരുമിച്ചു ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുക.

12. വേണ്ടതിലധികം പ്രവര്‍ത്തിക്കുന്നതു ഒഴിവാക്കുക; എല്ലാത്തിലും മിതത്വം പാലിക്കുക.

"അങ്കം പൊരുതുന്നവന്‍ ഒക്കെയും സകലത്തിലും വര്‍ജ്ജനം ആചരിക്കുന്നു." 1 കൊരിന്ത്യര്‍. 9:25. "സ്നേഹം സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല." 1 കൊരിന്ത്യര്‍. 13:5. "ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്‍വിന്‍." 1 കൊരിന്ത്യര്‍. 10:31. "എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നത്." 1 കൊരിന്ത്യര്‍. 9:27. "വേല ചെയ്‍വാന്‍ മനസ്സില്ലാത്തവന്‍ തിന്നുകയുമരുത്." 2 തെസ്സലൊനീക്യര്‍. 3:10. "വിവാഹം എല്ലവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ." എബ്രായര്‍. 13:4. "ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്ഥ്യശരീരത്തില്‍ അതിന്‍റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമര്‍പ്പിക്കയും അരുത്." റോമര്‍. 6:12, 13.

ഉത്തരം:   വേണ്ടതിലധികം പ്രവര്‍ത്തിക്കുന്നത് വിവാഹത്തെ ദോഷപ്പെടുത്തും. വേണ്ടത് പ്രവര്‍ത്തിക്കാത്തതും ദോഷം ചെയ്യും. ജോലി, സ്നേഹം, വിശ്രമം, വ്യായാമം, വിനോദം, ആരാധന, ഭക്ഷണം, സാമൂഹിക കൂടിവരവ് എന്നിവയ്ക്കു അതിന്‍റെതായ പ്രാധാന്യം നല്കുക, അല്ലെങ്കില്‍ ഏതെങ്കിലും ഒന്നു വേര്‍പെട്ടു പോകും. അമിത ജോലി, ഉറക്കക്കുറവ്, നല്ല ഭക്ഷണമില്ലായ്മ, വ്യായാമക്കുറവ് എന്നിവ ഒരു വ്യക്തിയെ വിമര്‍ശകനും, സഹിഷ്ണതയില്ലാത്തവനും, നിഷേധിയും ആക്കുന്നു. അമിത ഭക്ഷണം ഒരു വലിയ തിന്മയും താഴ്ന്ന പ്രകൃതത്തെ ശക്തിപ്പെടുത്തുന്നതും മനഃസ്സാക്ഷിയെ മന്ദീഭവിപ്പിക്കുന്നതുമാണ്.

ലൈംഗീക ദുര്‍വിനിയോഗം മൂലം വിശുദ്ധകാര്യങ്ങളോടുള്ള സ്നേഹം നശിക്കുകയും ഓജസ്സ് ബലഹീനമാകുകയും ചെയ്യുന്നു. അമിതമായ ലൈംഗീകതയ്ക്കു വിവാഹം ഒരിക്കലും ലൈസന്‍സ് നല്കുന്നില്ല. ഹീനവും വികൃതവും നിയന്ത്രണമില്ലാത്തതുമായ ലൈംഗീകത അന്യോന്യമുള്ള സ്നേഹത്തേയും ബഹുമാനത്തേയും നശിപ്പിക്കും. മിതമായ ലൈംഗീക ജീവിതത്തെ ബൈബിള്‍ ശുപാര്‍ശ ചെയ്യുന്നു. (1 കൊരിന്ത്യര്‍. 7:3-7). മറ്റുള്ളവരുമായിട്ടുള്ള സാമൂഹിക കൂടിക്കാഴ്ചകള്‍ തീര്‍ച്ചയായിട്ടും ആവശ്യമാണ്. ഏകാന്തജീവിതത്തിലൂടെ ശരിയായ സന്തോഷം കണ്ടെത്താന്‍ കഴികയില്ല. സുഖകരമായ നല്ല സമയങ്ങളില്‍ ചിരിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും നാം തീര്‍ച്ചയായും പഠിക്കണം. എപ്പോഴും കൂടുതല്‍ ഗൗരവമായി ഇരിക്കുന്നത് അപകടകരമാണ്. വേണ്ടതിലധികം ജോലി ചെയ്യുന്നതും ജോലി ചെയ്യാതിരിക്കുന്നതും മനസ്സിനേയും ശരീരത്തേയും മനസ്സാക്ഷിയേയും ദുര്‍ബ്ബലപ്പെടുത്തുകയും മറ്റുള്ളവരെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്നത് ഇല്ലാതാക്കുകയും ചെയ്യും. അമിതമായ ലൈംഗീകത ഒരു കാരണവശാലും നിങ്ങളുടെ വിവാഹ ജീവിതത്തെ നശിപ്പിക്കുന്നതിന് അനുവദിച്ചുകൂടാ.

നിങ്ങളുടെ പങ്കാളിയുടെ പണസഞ്ചിയോ മറ്റുമുതലുകളോ അനുവാദം കൂടാതെ കൈകാര്യം ചെയ്യരുത്.
നിങ്ങളുടെ പങ്കാളിയുടെ പണസഞ്ചിയോ മറ്റുമുതലുകളോ അനുവാദം കൂടാതെ കൈകാര്യം ചെയ്യരുത്.

13. അന്യോന്യം വ്യക്തിപരമായ അവകാശങ്ങളേയും സ്വകാര്യതയേയും ബഹുമാനിക്കുക.

"സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും..... ചെയ്യുന്നു. സ്നേഹം നിഗളിക്കുന്നില്ല,... അയോഗ്യമായി നടക്കുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല,.... അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു,... എല്ലാം വിശ്വസിക്കുന്നു,....എല്ലാം സഹിക്കുന്നു." 1 കൊരിന്ത്യര്‍. 13:4-7. സഹോദര പ്രീതിയില്‍ തമ്മില്‍ സ്ഥായി പൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടുകൊള്‍വിൻ.‍" റോമര്‍. 12:10.

ഉത്തരം:   ഓരോ പങ്കാളിക്കും ദൈവം നല്കിയിരിക്കുന്ന വ്യക്തിപരമായ സ്വകാര്യ അവകാശങ്ങളുണ്ട്. മറ്റൊരാളിന്‍റെ പണസഞ്ചി, എഴുത്ത് മുതലായ സ്വകാര്യ വസ്തുക്കള്‍ അനുവാദമില്ലാതെ കൈകാര്യം ചെയ്യരുത്. വിവാഹപങ്കാളികള്‍ പരസ്പര വ്യക്തിത്വമാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കരുത്. കാരണം ദൈവത്തിനു മാത്രമേ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴികയുള്ളു. ഈ കാര്യത്തില്‍ നാം എല്ലാവരും വ്യക്തിപരമായി ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവര്‍ ആണ്. (റോമര്‍. 14:12). പൂര്‍ണ്ണമായ പരസ്പര വിശ്വാസം ഉള്ളവര്‍ ആയിരിക്കുക. ഓരോരുത്തരുടേയും കാര്യത്തില്‍ പരസ്പരം നിയന്ത്രിക്കാതിരിക്കുക. ഇവ സന്തോഷത്തിനു അത്യന്താപേക്ഷിതമാണ്. പങ്കാളിയെ വിലയിരുത്തുന്നതിനു കുറച്ചു സമയം ചെലവഴിക്കുക, പ്രസാദിപ്പിക്കുന്നതിനു കൂടുതല്‍ സമയം ചെലവഴിക്കുക. ഇതു അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

വൃത്തിയും അടുക്കും ചിട്ടയും ഉള്ള ഭവനം പല കുടുംബപ്രശ്നങ്ങളും പരിഹരിക്കുന്നു.
വൃത്തിയും അടുക്കും ചിട്ടയും ഉള്ള ഭവനം പല കുടുംബപ്രശ്നങ്ങളും പരിഹരിക്കുന്നു.

14. വൃത്തിയും ലളിതജീവിതവും അടുക്കും ചിട്ടയും കര്‍മ്മനിരതമായ സ്വഭാവവും പാലിക്കുക.

"അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടും കൂടെ തങ്ങളെ അലങ്കരിക്കേണം. 1 തിമൊഥെയൊസ്. 2:9. "അവള്‍ താല്‍പര്യത്തോടു കൂടെ കൈകൊണ്ടു വേല ചെയ്യുന്നു. അവള്‍ നന്നാ രാവിലെ എഴുന്നേറ്റു വീട്ടിലുള്ളവര്‍ക്കു ആഹാരം കൊടുക്കുന്നു. വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചു നോക്കുന്നു. വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല. സദൃശവാക്യങ്ങൾ. 31:13, 15, 27. "അശുദ്ധമായതൊന്നും തൊടരുത്" യെശയ്യാവ്. 52:11. "സകലവും ഉചിതമായും ക്രമമായും നടക്കട്ടെ." 1 കൊരിന്ത്യർ. 14:40. "തനിക്കുള്ളവര്‍ക്കും പ്രത്യേകാല്‍ സ്വന്തം കുടുംബക്കാര്‍ക്കും വേണ്ടി കരുതാത്തവന്‍ വിശ്വാസം തള്ളിക്കളഞ്ഞ അവിശ്വാസിയേക്കാള്‍ അധമനായിരിക്കുന്നു." 1 തിമൊഥെയൊസ്. 5:8. "അങ്ങനെ നിങ്ങള്‍ മന്ദതയുള്ളവരാകാതെയിരിക്ക." എബ്രായർ. 6:12.

ഉത്തരം:   അലസത, ക്രമക്കേട്‌ അശുദ്ധി, അശ്രദ്ധ എന്നിവ പരസ്പരമുള്ള ബഹുമാനവും വാത്സല്യവും നശിപ്പിക്കുന്ന പിശാചിന്‍റെ ആയുധങ്ങളാണ്; ആ വകയാല്‍ നിങ്ങളുടെ വിവാഹ ജീവിതത്തിന് കോട്ടം വരുന്നു. വൃത്തി, വൃത്തിയുള്ള വസ്ത്രധാരണം, അന്തസ്സായ പെരുമാറ്റം ഇവ ഭാര്യയ്ക്കും ഭര്‍ത്താവിനും അത്യാവശ്യമാണ്. ആഹാരം ആരോഗ്യകരവും ആകര്‍ഷണീയവും തക്കസമയത്തു ലഭിക്കുന്നതും ആയിരിക്കണം. ഭവനം വൃത്തിയും അടുക്കും ചിട്ടയും ഉള്ളതാകുന്നതോടുകൂടി സമാധാനവും ശാന്തിയും സംതൃപ്തിയും ലഭിക്കുന്നു. മടിയനും മാറ്റം ഇഷ്ടപ്പെടാത്തവനും സ്വന്തം കുടുംബത്തിനും ഒരു ശാപവും ദൈവത്തിനു അപമാനവും ആണ്. ഈ ചെറിയ കാര്യങ്ങളില്‍ കണ്ടുവരുന്ന അശ്രദ്ധയാണ് ആയിരക്കണക്കിനു കുടുംബങ്ങള്‍ നശിക്കുവാനുള്ള കാരണം.

പരുഷവും ദ്വേഷ്യത്തോടെയുമുള്ള വാക്കുകള്‍ നിങ്ങളെ പ്രസാദിപ്പിക്കാനുള്ള നിങ്ങളുടെ പങ്കാളിയുടെ താല്പര്യത്തെ തകര്‍ക്കുന്നതാണ്.
പരുഷവും ദ്വേഷ്യത്തോടെയുമുള്ള വാക്കുകള്‍ നിങ്ങളെ പ്രസാദിപ്പിക്കാനുള്ള നിങ്ങളുടെ പങ്കാളിയുടെ താല്പര്യത്തെ തകര്‍ക്കുന്നതാണ്.

15. മൃദുവായും ദയയോടും കൂടെ സംസാരിക്കാന്‍ തീരുമാനിക്കുക.

"മൃദുവായ ഉത്തരം കോപത്തെ ശമിപ്പിക്കുന്നു." സദൃശവാക്യങ്ങൾ. 15:1. "നീ സ്നേഹിക്കുന്ന ഭാര്യയോടു കൂടെ മായയായുള്ള നിന്‍റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊള്‍ക." സഭാപ്രസംഗി. 9:9. "പുരുഷനായ ശേഷമോ ശിശുവിനുള്ളതു ത്യജിച്ചുകളഞ്ഞു.."1 കൊരിന്ത്യർ. 13:11.

ഉത്തരം:   മൃദുവായും ദയവോടും കൂടി നിങ്ങളുടെ പങ്കാളിയോടു സംസാരിക്കുക. ഒരു വ്യക്തി വഴക്കുണ്ടാക്കുമ്പോള്‍ മറ്റെയാള്‍ മൗനമായിരുന്നാല്‍ ക്രോധം ശമിക്കുന്നതാണ്. കോപിച്ചും ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആശ്രയിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ട് കോപം തണുക്കുന്നതിനു വേണ്ടി കാത്തിരിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. നിങ്ങള്‍ എപ്പോള്‍ സംസാരിച്ചാലും പതുക്കെ സ്നേഹത്തോടെ സംസാരിക്കുക. പരുഷവും കോപം നിറഞ്ഞതുമായ വാക്കുകള്‍ നിങ്ങളെ പ്രസാദിപ്പിക്കുവാനുള്ള പങ്കാളിയുടെ താല്പര്യത്തെ തകര്‍ക്കുന്നതാണ്.

പണകാര്യങ്ങളി‍ല്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുക
പണകാര്യങ്ങളി‍ല്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുക

16. സാമ്പത്തീക വിഷയങ്ങളില്‍ മിതത്വം പാലിക്കുക.

"സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല... സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല." 1 കൊരിന്ത്യർ. 13:4, 5 "സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു." 2കൊരിന്ത്യർ. 9:7.

ഉത്തരം:   വിവാഹശേഷം എല്ലാ സ്വത്തുക്കളും വരുമാനങ്ങളും നമ്മുടേതാണ്; നിന്റേതും എന്റേതും അല്ല. വീടിനു പുറത്തു ജോലി ചെയ്യാത്ത സ്ത്രീകള്‍ക്ക് പലചരക്ക്, വസ്ത്രം തുടങ്ങിയ സാധനങ്ങള്‍ വാങ്ങിക്കാന്‍ ഒരു നിശ്ചിത തുക തുടര്‍ച്ചയായി കൊടുക്കേണം. പ്രധിഷേധത്തോടെയോ വെറുപ്പോടുകൂടിയോ അല്ല. സന്തോഷത്തോടെയാണ് നല്കേണ്ടത്. സ്വന്തം താല്പര്യപ്രകാരം ചെലവഴിക്കുന്നതിനു, തുല്യമായ ഒരു ചെറിയ തുക ഭര്‍ത്താവിന്‍റെയും ഭാര്യയുടേയും കൈവശം കരുതേണം. പിശുക്കനായ ഭര്‍ത്താവു തന്‍റെ ഭാര്യയെ കോപിപ്പിച്ചു കൂടുതല്‍ ചെലവഴിക്കുന്നവളാക്കുന്നു, അതുപോലെ ധൂര്‍ത്തടിക്കുന്ന ഒരു ഭര്‍ത്താവു തന്‍റെ ഭാര്യയെ പിശുക്കി ആക്കുന്നു. കുടുംബകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ പങ്കാളിയുടെ കഴിവില്‍ നിങ്ങള്‍ വിശ്വാസം പുലര്‍ത്തുന്നതിലൂടെ ആ വ്യക്തിയെ ബിസിനസ്സ് കാര്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയാണ്.

കാര്യങ്ങള്‍ ഒരുമിച്ചു ചര്‍ച്ച ചെയ്യുന്നതിലൂടെ നിങ്ങളുടെ വിവാഹ ജീവിതത്തെ നശിപ്പിക്കുന്ന പല അബദ്ധങ്ങളിലും ചെന്നു ചാടാതെയിരിക്കും
കാര്യങ്ങള്‍ ഒരുമിച്ചു ചര്‍ച്ച ചെയ്യുന്നതിലൂടെ നിങ്ങളുടെ വിവാഹ ജീവിതത്തെ നശിപ്പിക്കുന്ന പല അബദ്ധങ്ങളിലും ചെന്നു ചാടാതെയിരിക്കും

17. കാര്യങ്ങളെക്കുറിച്ചു വിശദമായി സംസാരിക്കുകയും സ്വതന്ത്രമായി അന്യോന്യം ഉപദേശിക്കുകയും ചെയ്ക.

"സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല... സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല." 1 കൊരിന്ത്യര്‍. 13:4, 5"പ്രബോധനം ത്യജിക്കുന്നവന്‍ തന്‍റെ പ്രാണനെ നിരസിക്കുന്നു.". സദൃശവാക്യങ്ങള്‍. 15:32. "തനിക്കു തന്നെ ജ്ഞാനി എന്നു തോന്നുന്ന ഒരു മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ട്." സദൃശവാക്യങ്ങള്‍. 26:12.

ഉത്തരം:   എല്ലാ പ്രധാന കാര്യങ്ങളിലും അന്യോന്യം ഉപദേശം നല്‍കുന്നതിനേക്കാള്‍ നിങ്ങളുടെ വിവാഹജീവിതത്തെ ശക്തിപ്പെടുത്തുന്ന മറ്റൊരു ഘടകവുമില്ല. ജോലിയുടെ മാറ്റത്തെക്കുറിച്ചും, വീട്, വാഹനം, ഫര്‍ണ്ണിച്ചര്‍, വസ്ത്രം മുതലായവ വാങ്ങുന്നതിനു പണം ചെലവഴിക്കുന്നതിനെക്കുറിച്ചും ഭാര്യയുടേയും ഭര്‍ത്താവിന്‍റെയും ഉപദേശം പരസ്പരം പരിഗണിക്കേണ്ടതാണ്. ഒരുമിച്ചു ചര്‍ച്ച ചെയ്തു തീരുമാനിക്കുകയാണെങ്കില്‍ ചില അബദ്ധങ്ങളില്‍ ചെന്നു ചാടി വിവാഹജീവിതത്തെ തകര്‍ക്കുന്നത് ഒഴിവാക്കാം. വിശദ ചര്‍ച്ചകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം അഭിപ്രായങ്ങള്‍ വ്യതാസപ്പെട്ടിരുന്നാല്‍ ഭര്‍ത്താവിന്‍റെ തീരുമാനത്തോടു ഭാര്യ യോജിക്കേണം. ഇതിനേക്കുറിച്ചു വ്യക്തമായി ദൈവവചനം സംസാരിക്കുന്നു. (എഫെസ്യര്‍. 5:22-24).

18. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കു സന്തുഷ്ടി പകരുന്ന ഒരു ഭവനമായിത്തീരാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമോ?

18. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കു സന്തുഷ്ടി പകരുന്ന ഒരു ഭവനമായിത്തീരാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കുണ്ടായ ശേഷം ആരാണ്‌ പ്രശ്നപരിഹാരത്തിന്‌ മുന്‍ കൈ എടുക്കേണ്ടത്‌?


തെറ്റു ചെയ്യാത്ത വ്യക്തി.

2. അനാവശ്യമായി എല്ലാറ്റിലും ഇടപെടുന്ന ഒരു അമ്മായി അമ്മയോട്‌ എന്തു ചെയ്യണമെന്നു പറഞ്ഞുതരാമോ?


അതെ! മിണ്ടാതെയിരുന്നു നിങ്ങളുടെ കാര്യം നോക്കുക! 1 തെസ്സലൊനീക്യര്‍ 4:11 ഈ നിയമം എല്ലാ ബന്ധുക്കള്‍ക്കും വേണ്ടിയുള്ളതാണ്‌ ബന്ധുക്കളുടെ പ്രവര്‍ത്തനം മൂലം പല കുടുംബങ്ങളും നരകതുല്യമായി തീര്‍ന്നിട്ടുണ്ട്‌. പുതുതായി സ്ഥാപിച്ചിരിക്കുന്ന കുടുംബങ്ങളെ പൂര്‍ണ്ണമായും അവരുടെ വഴിക്കു വിടുക.

3. ഞാന്‍ ഒരു ക്രിസ്ത്യാനി ആണ്‌, എന്നാല്‍ എന്‍റെ ഭര്‍ത്താവ്‌ ദൈവമില്ലാത്തവന്‍ ആണ്‌. അയാളുടെ സ്വാധീനം ഭയാനകമാണ്‌. ഞാന്‍ അയാളോടു വിവാഹമോചനം നടത്തട്ടെ?


പാടില്ല. 1 കൊരിന്ത്യർ. 7:12-14 വരെയും 1 പത്രൊസ്‌ 3:1, 2-ഉം വായിക്കുക നിങ്ങളുടെ ചോദ്യത്തിനു ന്യായമായ ഉത്തരം ഈ വാക്യങ്ങളില്‍ ദൈവം നല്‌കുന്നു.

4. എന്‍റെ ഭര്‍ത്താവിനോട്‌ പിണങ്ങിയിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോടൊത്തു ഉറങ്ങാന്‍ പോകാറില്ല. ഞാന്‍ ചെയ്യുന്നതു തെറ്റാണെന്ന് അദ്ദേഹം പറയുന്നു. തെറ്റ്‌ എന്‍റെ ഭാഗത്താണോ?


അതെ! ദൈവം ഈ ചോദ്യത്തിന്‍റെ വ്യക്തമായ ഉത്തരം 1 കൊരിന്ത്യര്‍. 7:4, 5 വാക്യങ്ങളില്‍ പറയുന്നു.

5. എന്‍റെ ഭാര്യ മറ്റൊരാളിന്‍റെ കൂടെ ഓടിപ്പോയി. ഇപ്പോള്‍ പശ്ചാത്തപിച്ചു മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. എന്‍റെ പാസ്റ്റര്‍ പറയുന്നത് ഞാന്‍ അവളെ സ്വീകരിക്കേണം എന്നാണ്, പക്ഷേ ദൈവം വിലക്കുന്നുണ്ടല്ലോ, അല്ലേ?


ഇല്ല. ഒരിക്കലുമില്ല! ദൈവം വ്യഭിചാരക്കുറ്റത്തിനു വിവാഹമോചനം അനുവദിക്കുന്നു, പക്ഷെ ഒരു കല്‍പനയായി പറയുന്നില്ല. ക്ഷമിക്കുന്നതാണ്‌ നല്ലത്‌, അതാണ്‌ എപ്പോഴും അനുയോജ്യമായുള്ളത്‌ (മത്തായി. 6:14, 15). വിവാഹ മോചനം നിങ്ങളുടെ ജീവിതത്തെയും നിങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതത്തേയും സാരമായി ബാധിക്കും! നിങ്ങളുടെ ഭാര്യയ്ക്ക്‌ ഒരവസരം കൂടി നല്‍കുക. മത്തയി. 7:12 -ല്‍ കര്‍ത്താവു പറഞ്ഞിരിക്കുന്ന സ്വര്‍ണ്ണനിയമം സ്വീകരിക്കുക. നിങ്ങള്‍ ഇരുവരുടെയും ജീവിതം കര്‍ത്താവിനു സമര്‍പ്പിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളുടെ കുടുംബജീവിതത്തെ സന്തോഷപുര്‍ണ്ണമാക്കും. ഒട്ടും വൈകിയിട്ടില്ല.

6. എനിക്ക് എന്തു ചെയ്യാൻ സാധിക്കും? പുരുഷന്മാർ എപ്പോഴും എന്നോടു അടുപ്പം ഭാവിക്കുന്നു?


നിങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചു വളരെ കരുതൽ പാലിക്കുക. ദൈവം ഇപ്രകാരം പറയുന്നു. “സകലവിധ ദോഷവും വിട്ടകലുവിൻ.” 1 തെസ്സലൊനീക്യർ 5:22. ഒരു പക്ഷെ പുരുഷന്മാരോടുള്ള നിങ്ങളുടെ ഇടപെടൽ, വശീകരിക്കുന്ന പുഞ്ചിരി, യോഗ്യമല്ലാത്ത വസ്ത്രധാരണ രീതി, നിറം പിടിപ്പിച്ച തമാശകൾ, അല്ലെങ്കിൽ അയവുള്ളതും പ്രോത്സാഹനം നൽകുന്നതുമായ പെരുമാറ്റം എന്നിവ അവരെ നിങ്ങളിലേക്കാകർഷിക്കുന്നു. ഒരു പുരുഷനെ അവൻ നിൽക്കേണ്ടതായ മാന്യമായ അകലത്തിൽ നിർത്താൻ തക്കതാണ് ക്രിസ്തീയമായ ഭാവങ്ങളും പെരുമാ‍റ്റങ്ങളും. യേശു പറഞ്ഞു, “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” മത്തായി 5:16. ക്രിസ്തു വാസ്തവമായിട്ടും നിങ്ങളുടെ ജീവിതത്തിൽ പ്രകാശിക്കുമ്പോൾ ദോഷം പ്രവർത്തിക്കുന്നവരിൽ നിന്നും നിങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടാകില്ല.

7. കുടുംബജീവിതത്തിൽ ഒരാൾ തെറ്റു ചെയ്തു പശ്ചാത്തപിച്ചു വന്നാൽ ആ വ്യക്തിക്കുള്ള ലളിതവും വ്യക്തവുമായ ദൈവ ഉപദേശമെന്തെന്നു പറഞ്ഞു തരാമോ?


വ്യഭിചാരം ചെയ്തു പശ്ചാത്തപിച്ച ഒരു വ്യക്തിയ്ക്കു അനേക വർഷങ്ങൾക്കു മുൻപ് അശ്വാസം നൽകുന്ന ഉത്തരം ക്രിസ്തു നൽകുകയുണ്ടായി. “പോക, ഇനി പാപം ചെയ്യരുത്” എന്നു യേശു പറകയുണ്ടായി. യോഹന്നാൻ 8:11 യേശുവിന്‍റെ ഉപദേശം ഇന്നും അന്വർത്ഥമാണ്.

8. ഒരു വിവാഹ മോചനത്തിൽ, നിരപരാധിയെന്നു കണക്കാക്കപ്പെടുന്ന വ്യക്തിയും ഭാഗീകമായി തെറ്റ്‌ ചെയ്തിട്ടില്ലേ?


തീര്‍ച്ചയായും നിരപരാധിയായിരിക്കുന്ന വ്യക്തിയുടെ സ്നേഹമില്ലായ്മ, അശ്രദ്ധ, സ്വയനീതികരണം, ദയയില്ലായ്മ, സ്വാര്‍ത്ഥത, ക്ലേശിപ്പിക്കല്‍, തണുപ്പന്‍ മനോഭാവം എന്നീ സ്വഭാവങ്ങള്‍ മുഖേന ദോഷം നിറഞ്ഞ ചിന്തകളും പെരുമാറ്റങ്ങളും ഭാര്യയില്‍ അഥവാ ഭര്‍ത്താവില്‍ ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്‌. ഒരു പക്ഷെ നിരപരാധിയായ വ്യക്തിയും മറ്റെവ്യക്തിയെപ്പോലെ ദൈവസന്നിധിയില്‍ കുറ്റക്കാരന്‍/കുറ്റക്കാരി ആയിരിക്കാം. ദൈവം നമ്മുടെ ഉദ്ദേശത്തെ നോക്കി ന്യായം വിധിക്കുന്നു, "മനുഷ്യന്‍ നോക്കുന്നതു പോലെയല്ല; മനുഷ്യന്‍ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു. 1 ശമുവേൽ. 16:7

9. ശാരീരികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീയുമായി തുടർന്നു ജീവിക്കുന്നതിന് ദൈവം അനുവദിക്കുന്നുവോ?


ശാരീരിക അപമാനം ഏൽക്കപ്പെടേണ്ടി വരുന്നത് നമ്മുടെ അടിയന്തരമായ ശ്രദ്ധ ആവശ്യമായ ഗൗരവമായ ഒരു പ്രശ്നമാണ്. ശാരീരികമായി പീഡിപ്പിക്കപ്പെട്ടവർ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. ഭാര്യയും ഭർത്താവും ഈ വിഷയത്തിൽ ഒരു ക്രിസ്തീയ മനഃശാസ്ത്ര വിദഗ്ദ്ധന്‍റെ ഉപദേശം തേടേണ്ടതാണ്.

പാഠസംഗ്രഹ ചോദ്യങ്ങൾ



1. വിവാഹം എന്നത് (1)

_____   ദൈവത്താല്‍ നടത്തപ്പെടുന്ന ഒരു സ്ത്രീ - പുരുഷ ആജീവനാന്ദബന്ധം.
_____   ദൈവം നടത്തുന്ന താൽകാലികമായ ഒരു പരീക്ഷണമാണ് വിവാഹം.
_____   വിവാഹം ഇല്ലാതെ തന്നെ സ്ത്രീ പുരുഷന്മാർക്ക് ഒരുമിച്ച് പാർക്കാം.

2. വിവാഹ മോചനത്തിന്നു ദൈവം അംഗീകരിക്കുന്ന ഒറ്റ കാരണമേയുള്ളൂ അത് (1)

_____   യോജിപ്പില്ലായ്മ.
_____   മാനസീക പീഢനം.
_____   വ്യഭിചാരം അഥവാ ദുര്‍ന്നടപ്പ്.
_____   പങ്കാളിയുടെ നിരീശ്വരവാദം.

3. സ്നേഹബന്ധത്തിന്‍റെ മാന്യത (1)

_____   വിവാഹ ജീവിതത്തില്‍ തുടരണം.
_____   വിവാഹം കഴിഞ്ഞവര്‍ പെട്ടെന്നു വിട്ടുകളയണം.
_____   ബാലിശവും ആവശ്യമില്ലാത്തതുമാണ്.

4. വിജയകരമായ വിവാഹ ജീവിതത്തിന്‍റെ ഏറ്റവും വലിയ ഉറപ്പ് (1)

_____   ക്രിസ്തു നമ്മുടെ ഹൃദയത്തിലും ഭവനത്തിലും വസിക്കുന്നു.
_____   ഭർത്താവ് ഭാര്യയെ നിർബന്ധിപ്പിച്ച് അനുസരിപ്പിക്കണം.
_____   വിവാഹ മോചനം നടത്തുമെന്ന് ഭീഷണിപ്പെടുത്തന്നതിലൂടെ.

5. വഴക്കുണ്ടാക്കുമ്പോള്‍ സുരക്ഷിതത്വം ലഭിക്കുന്നതിന് താഴെ പറഞ്ഞിരിക്കുന്നവ ചെയ്യുക (3)

_____   മൃദുവായും സ്നേഹമായും അന്വോന്യം സംസാരിക്കുക.
_____   നിങ്ങളുടെ പങ്കാളിയെക്കൊണ്ടു തെറ്റു സമ്മതിപ്പിക്കുക.
_____   പ്രശ്ന പരിഹാരത്തിനു അയല്‍ക്കാരെ വിളിക്കുക.
_____   നിങ്ങളുടെ പങ്കാളിയുടെ വായ് പൂട്ടിക്കുക.
_____   ഇറങ്ങിപ്പോയി ദൂരെ എവിടെയെങ്കിലും ചില ദിവസങ്ങള്‍ കഴിക്കുക.
_____   ഒരുമിച്ചു പ്രാര്‍ത്ഥിക്കുക.
_____   ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കോപത്തെ കളഞ്ഞ്, രമ്യതയിലാവുക.

6. താഴെപ്പറയുന്ന കാര്യങ്ങളില്‍ വിജയകരമായ വിവാഹത്തിനു വേണ്ട ഘടകങ്ങള്‍ (2)

_____   കുടുംബ വലയം ഏതൊരു മൂന്നാമന്‍റെയും മുമ്പില്‍ അടച്ചു സൂക്ഷിക്കുക.
_____   നിങ്ങളുടെ മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുക.
_____   ദ്വേഷ്യപ്പെടുമ്പോള്‍ അമ്മയുടെ അടുത്തേക്കു ഓടിപ്പോകുക.
_____   നിങ്ങളുടെ പങ്കാളിയുടെ തെറ്റുകള്‍ ഏറ്റവും അടുത്ത സ്നേഹിതരോട് പറയുക.
_____   നിങ്ങളുടെ സ്വകാര്യ ഭവനം സ്ഥാപിക്കുക.
_____   പഴയ ഒരു സ്നേഹിതനോടു ഉപദേശം ചോദിക്കുക.
_____   വഴക്കുണ്ടായാല്‍ ഒരിക്കലും നിങ്ങള്‍ ആദ്യം ക്ഷമ ചോദിക്കരുത്.

7. നിങ്ങളുടെ വിവാഹപങ്കാളിയെ മെച്ചപ്പെടുത്തുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍ (2)

_____   പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഉപേക്ഷിക്കും എന്ന് ഭീക്ഷണിപ്പെടുത്തുക.
_____   ക്ളേശിപ്പിക്കുകയും വിമർശിക്കുകയും ചെയ്യുക.
_____   ക്രിസ്തുവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുക.
_____   നിങ്ങളുടെ പങ്കാളി ഒറ്റയ്ക്കുറങ്ങുവാന്‍ ഇടയാക്കുക.
_____   സ്നേഹിക്കുക, അഭിനന്ദിക്കുക, ക്ഷമിക്കുക.
_____   പങ്കാളിയെ മെച്ചപ്പെടാന്‍ നിര്‍ബ്ബന്ധിക്കുക.

8. വിവാഹത്തെ അപകടപ്പെടുത്തുന്ന ഏതെല്ലാം കാര്യങ്ങള്‍ ആണ് താഴെപ്പറയുന്നത് (6)

_____   വിമര്‍ശനം.
_____   പിശുക്കനായ ഭര്‍ത്താവ്.
_____   ധൂര്‍ത്തടിക്കുന്ന ഭാര്യ.
_____   അലസത.
_____   ക്രിസ്തീയ ഭവനം.
_____   ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നത്.
_____   ക്രമരാഹിത്യവും അശുദ്ധിയും.
_____   ക്ഷമയുടെ ആത്മാവ്.
_____   അസൂയ.

9. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിജയം പ്രാപിക്കാന്‍ (2)

_____   ഭാര്യയും ഭര്‍ത്താവും അന്യോന്യം ഉപദേശിക്കണം.
_____   ഭര്‍ത്താവു തന്‍റെ ഹിതം ഭാര്യയെ നിര്‍ബ്ബന്ധിച്ചു അംഗീകരിപ്പിക്കേണം.
_____   ദൈവ സഹായത്തിനു വേണ്ടി രണ്ടുപേരും ഒരുമിച്ചു പ്രാര്‍ത്ഥിക്കുക.
_____   തന്‍റെ വഴി പിന്തുടരാന്‍ വേണ്ടി നിര്‍ബ്ബന്ധം പിടിക്കണം.

10. ബന്ധുക്കൾക്കു വേണ്ടിയുള്ള ഒരു നല്ല നിയമം (1)

_____   പുതുതായി വിവാഹിതരായവർ ഒരുമിച്ച് പാർക്കുന്നതിന് അനുവദിക്കണം.
_____   നിങ്ങളോടൊത്തു കഴിയാൻ അവരെ നിർബന്ധിക്കുക.
_____   അവർ ആവശ്യപ്പെട്ടില്ലെങ്കിലും നിർബന്ധമായി ഉപദേശിക്കുക.

11. നിങ്ങളുടെ വിവാഹ പങ്കാളി അവിശ്വസ്തത കാണിച്ചാല്‍ ചെയ്യാന്‍ കഴിയുന്ന നല്ല കാര്യം (1)

_____   ഒരിക്കലും തിരികെ വരാതെ ഇറങ്ങിപ്പോക.
_____   നിങ്ങളുടെ പങ്കാളി എത്രമാത്രം അധഃപതിച്ചുപോയി എന്ന് എല്ലാരോടും പറയുക.
_____   ക്ഷമിക്കുന്നത് നിങ്ങളുടെ കുടുംബം കാത്തുസൂക്ഷിക്കുന്നു.

12. ചിന്തകള്‍ കരുതലോടെ സൂക്ഷിക്കേണം എന്നുള്ളതിന്‍റെ കാരണം (2)

_____   അശുദ്ധി നിറഞ്ഞ ചിന്തകള്‍ മ്ലേച്ച പ്രവര്‍ത്തനത്തിലേക്കു നയിക്കുന്നു.
_____   നിങ്ങളുടെ പങ്കാളിക്കു നിങ്ങളുടെ ചിന്തകള്‍ വായിക്കാന്‍ കഴിയും.
_____   തെറ്റായ ചിന്തകള്‍ നിങ്ങളുടെ വിവാഹ ജീവിതത്തെ നശിപ്പിക്കും.