Get the daily devotional to your inbox
Looks good!
Please enter a valid email address.
Looks good!
Please confirm your email address.

ശൂന്യാകാശത്തിനപ്പുറത്തു നിന്നും ഉള്ള ദൂതുകൾ

ശൂന്യാകാശത്തിനപ്പുറത്തു നിന്നും ഉള്ള ദൂതുകൾLesson 16

പ്രക്ഷുബ്ധമായ ഈ ലോക ചരിത്രത്തിന്‍റെ അന്ത്യത്തില്‍ ജീവിക്കുന്ന ദുഃഖിതരും പീഢിതരുമായ ജനത്തോട് ദൈവം എന്തുകൊണ്ട് പ്രത്യേകമായി സംസാരിക്കുന്നില്ല എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷെ ദൈവം സംസാരിക്കുന്നുണ്ട്. വെളിപ്പാട് പുസ്തകം പതിനാലാം അദ്ധ്യായത്തില്‍ പറയുന്ന മൂന്നു ദൂതന്മാരുടെ സാദൃശ്യത്തിൽ, ഈ ആധുനിക തലമുറയ്ക്കു ആവശ്യമായ മഹത്വമേറിയതും സ്നേഹനിര്‍ഭരവുമായ സന്ദേശങ്ങള്‍ ദൈവം നല്കുന്നുണ്ട്. ഈ ദൂതുകള്‍ വളരെ പ്രധാനപ്പെട്ടതും ഗൗരവമേറിയതും ആയതുകൊണ്ട് 9 പഠന സഹായികളിലൂടെ ഇതിനെ വിശദീകരിക്കുന്നതാണ്. ഈ പഠന സഹായി ഒരു അവലോകനമാണ്. അടുത്ത 8 പഠന സഹായികളിലൂടെ ഇത് നാം ഇനം തിരിച്ച് വിശദമായി പഠിക്കുന്നതാണ്. ഇത്ര പ്രധാനപ്പെട്ട ഒരു പഠനം അവഗണിക്കുവാന്‍ നമുക്ക് കഴിയുകയില്ല. വെളിപ്പാട് പുസ്തകം പതിനാലാം അദ്ധ്യായത്തിലെ ദൂതുകള്‍ ദൈവം നിങ്ങള്‍ക്കുവേണ്ടി തന്നിരിക്കുകയാണ്.
വെളിപ്പാട് പുസ്തകം യേശു ക്രിസ്തുവിനെക്കുറിച്ച് അതുല്യമായ വിധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നു.
വെളിപ്പാട് പുസ്തകം യേശു ക്രിസ്തുവിനെക്കുറിച്ച് അതുല്യമായ വിധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നു.

1. നാം എന്തിനാണ് വെളിപ്പാട് പുസ്തകം പഠിക്കുന്നത്? അത് മുദ്രയിടപ്പെട്ടതല്ലേ?

ഉത്തരം:   വെളിപ്പാട് പഠിക്കുന്നതിന് 6 നിര്‍ണ്ണായകമായ കാരണങ്ങള്‍ ഉണ്ട്:

A. അത് മുദ്രയിടപ്പെട്ടതല്ല (വെളി. 22:10) ക്രിസ്തുവും സാത്താനും തമ്മില്‍ യുഗങ്ങളായി നിലനില്ക്കുന്ന പോരാട്ടവും, സാത്താന്‍റെ ഉപായങ്ങളും അവന്‍റെ അന്ത്യകാല വക്രതയും വെളിപ്പാട് പുസ്തകത്തിൽ തുറന്നു കാട്ടിയിരിക്കുന്നു. സാത്താന്‍റെ വഞ്ചനയെക്കുറിച്ച് അറിയാവുന്ന ജനത്തെ എളുപ്പത്തില്‍ കെണിയില്‍ അകപ്പെടുത്തുവന്‍ കഴിയുകയില്ല എന്ന് അവന് അറിയാം. എന്നാല്‍ വെളിപ്പാട് പുസ്തകം മുദ്രയിടപ്പെട്ടതാണെന്ന് പഠിപ്പിച്ചാല്‍ അത് ജനം വിശ്വസിച്ചുകൊള്ളും എന്ന് അവന്‍ പ്രതീക്ഷിക്കുന്നു.

B. വെളിപ്പാട് എന്ന വാക്കിന്‍റെ അര്‍ത്ഥം "മൂടുപടം ഇല്ലാത്തത്'', "തുറക്കപ്പെട്ടത് '', "വെളിപ്പെടുത്തിയത്'' എന്നാണ് -- എന്നാല്‍ മുദ്രയിടപ്പെട്ടതിന് പൂര്‍ണ്ണമായും വിപരീത അര്‍ത്ഥമാണള്ളത്.

C. യേശുവിനെ വെളിപ്പെടുത്തുന്ന ഒരു അതുല്യ പുസ്തകമാണ് വെളിപ്പാട്. "യേശുവിന്‍റെ വെളിപ്പാട്'' എന്നാണ് ആരംഭിക്കുന്നത്. വെളി. 1:13-16 വരെ യേശുവിനെക്കുറിച്ച് ഒരു വാങ്മയചിത്രം നല്കുന്നുണ്ട്. അന്ത്യകാല അറിയിപ്പുകളെക്കുറിച്ചും യേശുവിനെക്കുറിച്ചും അവന്‍റെ പ്രവര്‍ത്തന പദ്ധതിയെക്കുറിച്ചും തന്‍റെ ജനത്തെക്കുറിച്ചും വെളിപ്പാടുപുസ്തകം വെളിപ്പെടുത്തുന്നതുപോലെ മറ്റൊരു പുസ്തകം വെളിപ്പെടുത്തുന്നില്ല.

D. യേശുവിന്‍റെ വരവിന് തൊട്ടുമുമ്പ് ഈ നാളില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും വെളിപ്പാട് എഴുതിയിരിക്കുന്നത് (വെളി. 1:1-3, 3:11; 22:6, 7, 12, 20).

E. വെളിപ്പാട് വായിക്കുകയും അതില്‍ അടങ്ങിയിരിക്കുന്ന ഉപദേശം കൈക്കൊളളുകയും ചെയ്യുന്നവര്‍ക്ക് പ്രത്യേകമായ അനുഗ്രഹം പ്രഖ്യാപിച്ചിരിക്കുന്നു (വെളി. 1:3; 22:7).

F. വെളിപ്പാട് പുസ്തകം ദൈവത്തിന്‍റെ അന്ത്യകാല ജനത്തെകുറിച്ച് വിശദീകരിക്കുകയും സഭയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വ്യക്തമായി നല്‍കുകയും ചെയ്യുന്നു. വെളിപ്പാടില്‍ പറയുന്ന അന്ത്യകാല സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ദര്‍ശിക്കുമ്പോള്‍ വേദപുസ്തകം നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായിത്തീരുന്നു. ഈ അന്ത്യകാലത്ത് ദൈവത്തിന്‍റെ സഭ എന്താണ് പ്രസംഗിക്കേണ്ടത് എന്ന് വളരെ വ്യക്തമായി വെളിപ്പാട് പുസ്തകം പറയുന്നു. (വെളി.14:6-14) ഇതിനെക്കുറിച്ച് ഈ പഠനസഹായി ഒരു ഉപരിവീക്ഷണം അവലോകനം നല്കുന്നതുകൊണ്ട് പ്രസംഗം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

കുറിപ്പ്: കൂടുതല്‍ മുമ്പോട്ട് പോകുന്നതിനുമുമ്പ് ദയവായി ബൈബിള്‍ തുറന്ന് വെളി.14:6-14 വരെ വായിക്കുക.

ത്രിവിധദൂതുകള്‍ നല്‍കുമ്പോള്‍ ദൈവം ദൂതന്മാരുടെ ദൃഷ്ടാന്തം ഉപയോഗിച്ചിരിക്കുന്നു.
ത്രിവിധദൂതുകള്‍ നല്‍കുമ്പോള്‍ ദൈവം ദൂതന്മാരുടെ ദൃഷ്ടാന്തം ഉപയോഗിച്ചിരിക്കുന്നു.

2. എല്ലാ സൃഷ്ടികളോടും സുവിശേഷം അറിയിക്കാനുള്ള ആജ്ഞ ദൈവം തന്‍റെ സഭയ്ക്ക് നല്‍കിയിരിക്കുന്നു. (മര്‍ക്കൊ. 16:15) ഈ പവിത്രമായ പ്രവര്‍ത്തനത്തെ ദൈവം എങ്ങനെയാണ് വെളിപ്പാടില്‍ ദൃഷ്ടാന്തീകരിച്ചിരിക്കുന്നത്?

"വേറൊരു ദൂതന്‍ ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കണ്ടു...... അവന്‍റെ പക്കല്‍ ഒരു നിത്യ സുവിശേഷം ഉണ്ടായിരുന്നു.........രണ്ടാമത് വേറൊരു ദൂതന്‍ പിന്‍ചെന്നു............ മൂന്നാമത് വേറൊരു ദൂതന്‍ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തില്‍ പറഞ്ഞത്...........'' (വെളി. 14:6-9).

ഉത്തരം:   ത്രിവിധദൂതുകള്‍ നല്‍കുമ്പോള്‍ ദൈവം ദൂതന്മാരുടെ ദൃഷ്ടാന്തം ഉപയോഗിച്ചിരിക്കുന്നു.

അന്ത്യനാളിലേക്കുള്ള പ്രത്യാശയുടെ ദൂത് ഭൂമിയിലുള്ള സകല മനുഷ്യരോടും പ്രസംഗിക്കേണ്ടതാകുന്നു.
അന്ത്യനാളിലേക്കുള്ള പ്രത്യാശയുടെ ദൂത് ഭൂമിയിലുള്ള സകല മനുഷ്യരോടും പ്രസംഗിക്കേണ്ടതാകുന്നു.

3. ദൈവത്തിന്‍റെ അന്ത്യകാല സന്ദേശങ്ങളെ കുറിക്കുന്ന എന്ത് നിര്‍ണ്ണായകമായ വസ്തുതകള്‍ ആണ് വെളി. 14:6 വെളിപ്പെടുത്തുന്നത്?

"വേറൊരുദൂതന്‍ ആകാശ മദ്ധ്യേ പറക്കുന്നത് ഞാന്‍ കണ്ടു, ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിപ്പാന്‍ അവന്‍റെ പക്കല്‍ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.'' വെളി. 14:6.

ഉത്തരം:   രണ്ട് നിര്‍ണ്ണായക വസ്തുതകള്‍ ഇവയാണ്:

(1) അത് നിത്യസുവിശേഷമാണ്. സാത്താന്‍റെ വ്യാജപ്രമാണങ്ങൾ:

1. പ്രവൃത്തിയിൽ കൂടെയുള്ള രക്ഷ.

2. പാപം ചെയ്തുകൊണ്ടിരിക്കുന്നവരും രക്ഷപ്രാപിക്കും.

ഈ രണ്ടു വ്യാജപ്രമാണങ്ങൾ മൂന്നു ദൂതന്മാരുടെ ദൂതുകളിലൂടെ മറ നീക്കി വെളിപ്പെടുത്തിയിരിക്കുന്നു. ഈ വ്യാജ ഉപദേശങ്ങളിൽ ഏതെങ്കിലും ഒന്നിന്മേൽ തങ്ങളുടെ രക്ഷയെ പണിതു ഉയർത്താം എന്നു ആരെങ്കിലും ചിന്തിച്ചാൽ അതു മൌഢ്യമാണ്. ഈ അന്ത്യകാലത്തു ത്രിവിധദൂതുകൾ ഉൾപ്പെടുത്താതെയുള്ള പ്രസംഗങ്ങൾ യേശുവിന്‍റെ യഥാർത്ഥ സുവിശേഷമല്ല എന്നു നാം മനസ്സിലാക്കണം.

ദൈവത്തെ ബഹുമാനിക്കുന്നവര്‍ അവനു വേണ്ടി സേവനം ചെയ്യുന്നതിലൂടെ യഥാര്‍ത്ഥമായ സന്തോഷം കണ്ടെത്തും.
ദൈവത്തെ ബഹുമാനിക്കുന്നവര്‍ അവനു വേണ്ടി സേവനം ചെയ്യുന്നതിലൂടെ യഥാര്‍ത്ഥമായ സന്തോഷം കണ്ടെത്തും.

4. ത്രിവിധ ദൂതുകളില്‍ അടങ്ങിയിരിക്കുന്ന നാല് സവിശേഷമായ വസ്തുതകള്‍ ഏതെല്ലാം?

“ദൈവത്തെ ഭയപ്പെട്ടു അവനു മഹത്വം കൊടുപ്പിൻ; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്ക്കരിപ്പിന്‍ എന്നു അവന്‍ അത്യുച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു.'' വെളി. 14:7.

ഉത്തരം:   A. ദൈവത്തെ ഭയപ്പെടുക. ഇതിന്‍റെ അര്‍ത്ഥം നാം ദൈവത്തെ ബഹുമാനിക്കണം അഥവാ അവനെ സ്നേഹത്തോടും ആദരവോടും ആശ്രയത്തോടും കൂടെ കാണുകയും അവന്‍റെ ആജ്ഞകള്‍ ഉത്സാഹത്തോടെ അനുസരിക്കുകയും വേണം എന്നാണ്. ഇത് നമ്മെ തിന്മയില്‍ നിന്നും വിടുവിക്കുന്നു.“യഹോവാ ഭക്തികൊണ്ട് മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.'' സദൃ. 16:6. ശലോമോന്‍ ജ്ഞാനി ഇപ്രകാരം പറഞ്ഞിരിക്കുന്നു, “എല്ലാറ്റിന്‍റെയും സാരം കേള്‍ക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്‍റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അത് ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നത്.'' സഭാ. 12:13.

B. ദൈവത്തിന് മഹത്വം കൊടുപ്പിൻ.
നാം ഈ ആജ്ഞ നിറവേറ്റുന്നത് ദൈവത്തെ അനുസരിക്കുകയും സ്തുതിക്കുകയും അവന്‍ നമുക്ക് ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ ആണ്. ഈ കാലത്തിലെ പാപങ്ങളില്‍ ഒന്ന് നന്ദിയില്ലായ്മയാണ്. (2 തിമ. 3:1, 2).

C. അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.
എല്ലാവരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിവരും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുമാത്രമല്ല ന്യായവിധി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നതിന്‍റെ ഒരു വ്യക്തമായ പ്രസ്താവനയും കൂടിയാണിത്. ഒട്ടുമിക്ക പരിഭാഷകളും “ന്യായവിധി വരുന്നു എന്നല്ല ന്യായവിധി വന്നിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (ന്യായവിധിയെക്കുറിച്ച് പൂര്‍ണ്ണമായ വിവരണം 18,19 പഠനസഹായിയില്‍ പറയുന്നു)

D. സൃഷ്ടാവിനെ നമസ്കരിക്കേണം.
ഈ കല്പന എല്ലാവിധത്തിലും ഉള്ള വിഗ്രഹാരാധനയെ തള്ളികളയുകയും ദൈവത്തെ സൃഷ്ടിതാവും രക്ഷിതാവും ആയി അംഗീകരിക്കാത്ത പരിണാമവാദത്തെ തിരസ്കരിക്കുകയും ചെയ്യുന്നു. സ്വര്‍ഗ്ഗത്തിലെ ദൈവമായ കര്‍ത്താവ് ഈ ലോകത്തെ സൃഷ്ടിക്കുകയും വീണ്ടെടുക്കുകയും ചെയ്തു എന്ന് സുവിശേഷം അറിയിക്കുന്നു. സൃഷ്ടിപ്പിന്‍റെ സ്മാരകമായി വേര്‍തിരിച്ചിരിക്കുന്ന ദിവസത്തില്‍ കൂടി വന്നു ആരാധിക്കുന്നതിലൂടെയാണ് സൃഷ്ടിതാവായ ദൈവത്തെ നാം നമസ്ക്കരിക്കുന്നത്. (ഏഴാംദിന ശബ്ബത്ത്) വെളി.14:7-ൽ സൂചിപ്പിച്ചിരിക്കുന്നത് “ആകാശവും ഭൂമിയും സമുദ്രവും ഉണ്ടാക്കിയവനെ നമസ്ക്കരിക്കണം'' എന്നുള്ള നാലാം കല്പനയെ കുറിച്ചാണ്. (പുറ.20:11) (ശബ്ബത്തിനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ പഠനസഹായി 7 നോക്കുക) മനുഷ്യന്‍റെ ഉത്ഭവം ദൈവത്തില്‍ നിന്നും ആണ്. ആദിയില്‍ ദൈവം മനുഷ്യനെ തന്‍റെ സ്വരൂപത്തില്‍ സൃഷ്ടിക്കുകയുണ്ടായി. ദൈവത്തെ സൃഷ്ടിതാവായി ആരാധിക്കാതെ, ഏതെല്ലാം രീതിയില്‍ ആരാധിച്ചാലും തങ്ങളുടെ ശരിയായ പാത കണ്ടെത്താന്‍ അവര്‍ക്കു കഴിയുകയില്ല.

ബാബിലോണില്‍ നിന്നും ദൈവജനം തീര്‍ച്ചയായും വിട്ടുവരണം.
ബാബിലോണില്‍ നിന്നും ദൈവജനം തീര്‍ച്ചയായും വിട്ടുവരണം.

5. രണ്ടാം ദൂതന്‍ പറഞ്ഞിരിക്കുന്നത് ഗൌരവമേറിയ എന്ത് പ്രസ്താവനയാണ്? ദൈവജനം എന്തുചെയ്യാനാണ് വെളിപ്പാട് 18 - അദ്ധ്യായത്തിലെ ദൂതന്‍ ആജ്ഞാപിച്ചിരിക്കുന്നത്?

“രണ്ടാമതു വേറൊരു ദൂതന്‍ പിന്‍ചെന്നു: മഹതിയാം ബാബിലോണ്‍ വീണുപോയി എന്നുപറഞ്ഞു.'' വെളി. 14:8 “അനന്തരം ഞാന്‍ വലിയ അധികാരമുള്ള മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങുന്നത് കണ്ടു... അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. വീണുപോയി, മഹതിയാം ബാബിലോണ്‍ വീണുപോയി... വേറൊരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്ന് പറയുന്നതായി ഞാന്‍കേട്ടത്, “എന്‍റെ ജനമായുള്ളോരേ, അവളെ വിട്ടുപോരുവിന്‍.'' വെളി. 18:1-4.

ഉത്തരം:   “ബാബിലോണ്‍ വീണുപോയി'' എന്നുള്ള ഭീതിജനകമായ പ്രസ്താവനയാണ് രണ്ടാം ദൂതന്‍ അറിയിക്കുന്നത്. ദൈവജനം ബാബിലോണില്‍ നിന്നും ഉടനെ വിട്ടുവരണം എന്നുള്ള അടിയന്തിര സന്ദേശമാണ് സ്വര്‍ഗ്ഗത്തില്‍ നിന്നും നല്കുന്നത്. നിങ്ങള്‍ ബാബിലോണിനെക്കുറിച്ച് അറിയാതിരുന്നാല്‍ നിങ്ങളും അതില്‍ കുടുങ്ങിപ്പോകുന്നതാണ്. അതുകൊണ്ട് ഇതിനെക്കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ ഇപ്പോള്‍ ബാബിലോണില്‍ ആണോ കഴിയുന്നത്? (പഠനസഹായി 20 -ല്‍ ബാബിലോണിനെ വ്യക്തമായി പരിചയപ്പെടുത്തിയിരിക്കുന്നു.)

മൃഗത്തെ ആരാധിച്ചു മൃഗത്തിന്‍റെ മുദ്ര ഏല്ക്കുന്ന എല്ലാവരെയും ദൈവം നശിപ്പിക്കുന്നതാണ്.
മൃഗത്തെ ആരാധിച്ചു മൃഗത്തിന്‍റെ മുദ്ര ഏല്ക്കുന്ന എല്ലാവരെയും ദൈവം നശിപ്പിക്കുന്നതാണ്.

6. വിധി നിശ്ചയിച്ചു കഴിഞ്ഞ എന്ത് മുന്നറിയിപ്പാണ് മൂന്നാം ദൂതന്‍റെ ദൂതില്‍ അടങ്ങിയിരിക്കുന്നത്?

“മൂന്നാമതു വേറൊരു ദൂതന്‍ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തില്‍ പറഞ്ഞത്, മൃഗത്തെയും അതിന്‍റെ പ്രതിമയേയും നമസ്കരിച്ചു, നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവന്‍ ദൈവകോപത്തിന്‍റെ പാത്രത്തില്‍ കലര്‍പ്പിലാതെ പകര്‍ന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും.'' വെളി. 14: 9, 10.

ഉത്തരം:   മൃഗത്തേയും അതിന്‍റെ പ്രതിമയേയും നമസ്കരിച്ച് നെറ്റിയിലോ, കൈമേലോ മുദ്ര ഏല്‍ക്കുന്നവര്‍ക്ക് എതിരെയുള്ള ഒരു മുന്നറിയിപ്പാണ് മൂന്നാം ദൂതന്‍റെ ദൂത്. യഥാര്‍ത്ഥ ആരാധന എന്താണെന്ന് ഒന്നാം ദൂതന്‍ നിര്‍ദ്ദേശിക്കുന്നു. തെറ്റായ ആരാധന മുഖാന്തരം ഉണ്ടാകുന്ന ഭീതിജനകമായ അനന്തരഫലത്തെക്കുറിച്ച് മൂന്നാം ദൂതന്‍ അറിയിക്കുന്നു. മൃഗം ആരാണെന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും അറിയാമോ? മൃഗത്തിന്‍റെ മുദ്ര എന്താണ്? മൃഗത്തേയും അതിന്‍റെ മുദ്രയേയും സ്പഷ്ടമായി അറിയാതിരുന്നാല്‍ നിങ്ങളും അറിയാതെ മൃഗത്തെ ആരാധിക്കുന്നതില്‍ പെട്ടിരിക്കുകയാണ്. (പഠനസഹായി 21 ല്‍ മൃഗത്തേയും മൃഗത്തിന്‍റെ മുദ്രയെക്കുറിച്ചും വിശദമായി വിവരിക്കുന്നു. മൃഗത്തിന്‍റെ പ്രതിമയെക്കുറിച്ച് പഠന സഹായി 22 ല്‍ വിശദീകരിച്ചിട്ടുണ്ട്).

അന്ത്യകാലത്തെ ജനം ദൈവത്തെ പ്രസാദിപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നു.
അന്ത്യകാലത്തെ ജനം ദൈവത്തെ പ്രസാദിപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നു.

7. ത്രിവിധ ദൂതുകള്‍ സ്വീകരിച്ച് അവയെ പിന്‍തുടരുന്ന ദൈവ ജനത്തെക്കുറിച്ച് വെളി. 14:12 -ല്‍ പറയുന്ന നാല് വിശേഷണങ്ങള്‍ ഏതെല്ലാമാണ്?

“ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണത കൊണ്ട് ഇവിടെ ആവശ്യം'' വെളി.14:12.

ഉത്തരം:   A. അവര്‍ വിശ്വസ്തരും അവസാനത്തോളം സഹിച്ചു നില്ക്കുന്നവരുമാണ്.--അവർ ദൈവത്തിന്‍റെ ഏതു ആജ്ഞയും കേട്ട് ഉടനേ ചെയ്യുന്നവരാണ്. ദൈവജനം തങ്ങളുടെ സഹിഷ്ണതയിലൂടെയും സ്നേഹനിര്‍ഭരമായ പെരുമാറ്റത്തിലൂടെയും ദൈവസ്വഭാവം വെളിപ്പെടുത്തുന്നു.

B. അവര്‍ പൂര്‍ണ്ണമായും ദൈവത്തിന്‍റെ പക്ഷത്തായതുകൊണ്ട് അവര്‍ വിശുദ്ധരാണ്.

C. അവര്‍ ദൈവത്തിന്‍റെ കല്പനകളെ അനുസരിക്കുന്നു. ഈ ജനം സന്തോഷത്തോടു കൂടി എല്ലാ കല്പനകളും അനുസരിക്കുന്നു. തങ്ങള്‍ സ്നേഹിക്കുന്ന തങ്ങളുടെ ദൈവത്തെ പ്രസാദിപ്പിക്കുക എന്നുള്ളതാണ് അവരുടെ പ്രധാന ലക്ഷ്യം( 1 യോഹ.3:22). പത്തുകല്പനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പഠനസഹായി 6 നല്കുന്നു.

D. അവര്‍ക്ക് യേശുവിന്‍റെ വിശ്വാസം ഉണ്ട്. “യേശുവിലുള്ള വിശ്വാസം'' എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഏതുപ്രകാരത്തിലും ദൈവജനം യേശുവിനെ പൂര്‍ണ്ണമായി അനുഗമിക്കുകയും പൂര്‍ണ്ണ മായി ആശ്രയിക്കുകയും ചെയ്യുന്നു.

അന്ത്യനാളിലെസുവിശേഷം കേട്ടുകഴിഞ്ഞാൽ ഉടന്‍ യേശു വീണ്ടും വന്ന് തന്‍റെ ജനത്തെ കൂട്ടിച്ചേര്‍ത്ത് സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നതാണ്
അന്ത്യനാളിലെസുവിശേഷം കേട്ടുകഴിഞ്ഞാൽ ഉടന്‍ യേശു വീണ്ടും വന്ന് തന്‍റെ ജനത്തെ കൂട്ടിച്ചേര്‍ത്ത് സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നതാണ്

8. ത്രിവിധ ദൂതുകള്‍ എല്ലാവരോടും അറിയിച്ചു കഴിഞ്ഞാല്‍ ഉടന്‍ എന്തുസംഭവിക്കുന്നു?

“പിന്നെ ഞാന്‍ വെളുത്തോരു മേഘവും മേഘത്തിന്മേല്‍ മനുഷ്യപുത്രനു സദൃശനായ ഒരുത്തന്‍ തലയില്‍ പൊന്‍കിരീടവും കയ്യില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു'' വെളി. 14:14.

ഉത്തരം:   മൂന്നു ദൂതന്മാരുടെ ദൂത് എല്ലാവരോടും പ്രസംഗിച്ചുകഴിഞ്ഞാല്‍ ഉടന്‍ യേശു മേഘങ്ങളില്‍ വീണ്ടും വന്ന് തന്‍റെ ജനത്തെ കൂട്ടിച്ചേര്‍ത്ത് സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് കൊണ്ടുപോകുന്നതാണ്. യേശുവിന്‍റെ പ്രത്യക്ഷതയോടുകൂടി വെളിപ്പാട് 20 - അദ്ധ്യായത്തില്‍ പറയുന്ന ആയിരമാണ്ടു വാഴ്ച ആരംഭിക്കുന്നു. (ആയിരമാണ്ടു വാഴ്ചയെകുറിച്ച് പഠനസഹായി 12 പറയുന്നു. യേശുവിന്‍റെ വീണ്ടും വരവിനെകുറിച്ച് പഠനസഹായി 8 പറയുന്നു).


9. 2 പത്രൊസ്. 1:12 -ല്‍ “ലഭിച്ച സത്യം'' എന്നു പറഞ്ഞിരിക്കുന്നു. എന്താണ് ഇതിന്‍റെ അര്‍ത്ഥം? (English Bible: Present Truth)

ഉത്തരം:   ഏതല്‍ക്കാലസത്യം(Present Truth) എന്നുള്ളത് ഒരു പ്രത്യേക കാലഘട്ടത്തില്‍ തിടുക്കത്തോടെ നിത്യസുവിശേഷത്തിന്‍റെ ഭാഗമായി അറിയിക്കുന്ന ദൈവീക സന്ദേശമാണ്.

A. ജലപ്രളയത്തെക്കുറിച്ചുള്ള നോഹയുടെ സന്ദേശം. (ഉല്പ. 6, 7; 2 പത്രൊ. 2:5) നോഹ നീതി പ്രസംഗി ആയിരുന്നു. ലോകത്തെ നശിപ്പിക്കുന്നതിന് ഒരു ജലപ്രളയം ഉണ്ടാകും എന്നു നോഹ മുന്നറിയിച്ചപ്പോള്‍ ദൈവസ്നേഹം വെളിപ്പെടുത്തുകയായിരുന്നു. ജലപ്രളയത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് അന്നത്തെ ജനത്തിന് ഏതല്‍ക്കാല സത്യമായിരുന്നു. പെട്ടകത്തില്‍ കടന്നു രക്ഷപെട്ടുകൊള്‍ക എന്നുള്ള ദൂതാണ് തിടുക്കത്തില്‍ അറിയിച്ചത്. ഇപ്രകാരം ഒരു ദൂത് അറിയിക്കാതിരുന്നെങ്കില്‍ അത് ഒരു അപരാധം ആകുമായിരുന്നു.

B. നിനവയോടറിയിച്ച യോനയുടെ ദൂത് (യോന 3:4) നിനവേ 40 ദിവസത്തിനകം നശിപ്പിക്കപ്പെടും എന്നായിരുന്നു അന്നത്തെകാലത്തെയ്ക്കുള്ള യോനയുടെ ദൂത്. യോന ഒരു രക്ഷകനെക്കുറിച്ച് അറിയിച്ചിരുന്നതുകൊണ്ട് നിനവേ മാനസാന്തരപ്പെട്ടു. ഈ മുന്നറിയിപ്പിന്‍ ദൂത് അവഗണിച്ചാല്‍ അത് അവിശ്വസ്തതയും ക്ഷമിക്കപ്പെടാത്ത കുറ്റവും ആകുമായിരുന്നു. യോനയുടെ ദൂത് അക്കാലത്തേയ്ക്ക് അനുയോജ്യ ദൂതായിരുന്നു.

C. യോഹന്നാന്‍ സ്നാപകന്‍റെ ദൂത്. (മത്താ. 3:1-3; ലൂക്കൊ.1:17) യോഹന്നാന്‍ സ്നാപകന്‍റെ ആ കാലത്തേയ്ക്കുള്ള ദൂത് യേശു ആകുന്ന മശ്ശിഹാ വരാന്‍ പോകുന്നു എന്നായിരുന്നു. യേശുവിങ്കലേക്ക് ജനങ്ങളെ ഒരുക്കുന്നതും സുവിശേഷം അറിയിക്കുന്നതും ആയിരുന്നു യോഹന്നാന്‍ സ്നാപകന്‍റെ പ്രവര്‍ത്തനം. സുവിശേഷത്തിന്‍റെ ഭാഗമായ യേശുവിന്‍റെ ഒന്നാം വരവിനെക്കുറിച്ച് ആ നാളുകളില്‍ വിട്ടുകളഞ്ഞാല്‍, അത് ചിന്തിക്കാന്‍ പോലും കഴികയില്ല.

D. ത്രിവിധ ദൂതുകൾ. (വെളി. 14:6-14) ഈ കാലത്തേയ്ക്കുള്ള ദൈവത്തിന്‍റെ ദൂത് ത്രിവിധ ദൂതുകളില്‍ അടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും യേശുക്രിസ്തുവിലൂടെയുള്ള രക്ഷയാണ് ത്രിവിധദൂതുകളുടെ കേന്ദ്ര ആശയം. യേശുവിന്‍റെ വീണ്ടും വരവിനുവേണ്ടി ഒരു ജനത്തെ ഒരുക്കുന്നതും സാത്താന്‍റെ ഉജ്ജ്വലവും ഉന്നതവും ബോദ്ധ്യം വരുത്തുന്നതുമായ വഞ്ചനകളെ കാണാന്‍ ജനത്തിന്‍റെ കണ്ണുകളെ തുറക്കുന്നതും ആണ് ത്രിവിധ ദൂതുകളില്‍ അടങ്ങിയിരിക്കുന്ന ഏതല്‍ക്കാലസത്യത്തിന്‍റെ ഉദ്ദേശം. ജനം ഈ ദൂത് മനസ്സിലാക്കുന്നില്ലായെങ്കില്‍ സാത്താന്‍ അവരെ പിടിച്ചുനശിപ്പിക്കുന്നതാണ്. ഈ പ്രത്യേക ദൂതുകള്‍ നമുക്ക് ആവശ്യമുണ്ട് എന്ന് യേശു അറിയുന്നതുകൊണ്ട് അവയെ സ്നേഹ നിര്‍ഭരമായ ദയാദാക്ഷിണ്യത്തോടെ നമുക്ക് വേണ്ടി നല്‍കിയിരിക്കുകയാണ്. ഇതിനെ അവഗണിച്ചൂകൂടാ. നാം ഇവയെ വളരെ വിശദമായി അടുത്ത 8 പഠനസഹായികളിലൂടെ പഠിക്കുന്നതുകൊണ്ട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക.



നിങ്ങളുടെ ചില കണ്ടെത്തലുകള്‍ ഏറെകുറെ ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സംതൃപ്തിയും ഉണ്ടാകുന്നതാണ്. നിങ്ങള്‍ക്ക് ഒരു വലിയ കുലുക്കം അനുഭവപ്പെടും! കാരണം ഇത് യേശുവിന്‍റെ ദൂതുകൾ തന്നെ.


10. കര്‍ത്താവിന്‍റെ ഭയങ്കര നാള്‍ വരുന്നതിനു മുമ്പ് ഈ കാലത്തേയ്ക്കുള്ള സത്യവുമായി ആര് കടന്നുവരും എന്നാണ് ബൈബിള്‍ പറയുന്നത്?

“യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍ വരുന്നതിനു മുമ്പെ ഞാന്‍ നിങ്ങള്‍ക്ക് ഏലിയാ പ്രവാചകനെ അയക്കും '' മലാഖി. 4:5.

ഉത്തരം:   ഏലിയാ പ്രവാചകന്‍. ഏലിയാവിനെക്കുറിച്ചും അവന്‍റെ ദൂതിനെക്കുറിച്ചും ചില സവിശേഷതകള്‍ ഉള്ളതുകൊണ്ട് അടുത്ത ചില ചോദ്യങ്ങളിലൂടെ അവയെ നമുക്ക് പഠിക്കാം.

ഈ കാലത്തേക്കുള്ള ദൈവീക ദൂതുകളെ ഏലിയാവിന്‍റെ ദൂതുകള്‍ എന്നു നാമകരണം ചെയ്തിരിക്കുന്നു.
ഈ കാലത്തേക്കുള്ള ദൈവീക ദൂതുകളെ ഏലിയാവിന്‍റെ ദൂതുകള്‍ എന്നു നാമകരണം ചെയ്തിരിക്കുന്നു.

11. ജനം കര്‍ത്താവിങ്കല്‍ ദൃഷ്ടി വയ്ക്കുന്നതിന് വേണ്ടി എലിയാവ് എന്തു ചെയ്തു?

കുറിപ്പ്: ഈ ചോദ്യത്തിന് ഉത്തരം നല്കുന്നതിനു മുമ്പ് ദയവായി വേദപുസ്തകം തുറന്ന് 1 രാജാ. 18:17-40 വരെ ശ്രദ്ധയോടെ വായിക്കുക.

ഉത്തരം:   ജനം ആരെ സേവിക്കും എന്നുള്ളതു തീരുമാനിച്ചു കൊള്ളാന്‍ ഏലിയാവ് ജനത്തെ ആഹ്വാനം ചെയ്തു. (വാക്യം. 21) രാഷ്ട്രം പൂര്‍ണ്ണമായി വിഗ്രഹാരാധനയില്‍ മുഴുകി കഴിയുകയായിരുന്നു. ജനം സത്യദൈവത്തേയും അവന്‍റെ കല്പനകളേയും ഉപേക്ഷിച്ചിരുന്നു. ദൈവത്തിന് ഏലിയാവ് എന്ന ഏകപ്രവാചകനും ബാലിന് 450 ജാതീയ പ്രവാചകന്മാരും ഉണ്ടായിരുന്നു (വാക്യം 22). ഏലിയാവും ഈ വിഗ്രഹാരാധികളും വെവ്വേറെ രണ്ട് യാഗ പീഠങ്ങള്‍ പണിത് അതില്‍ വിറകും ഓരോ കാളയേയും വെയ്ക്കുന്നതിന് ഏലിയാവ് നിര്‍ദ്ദേശിച്ചു. യാഗവസ്തുവിനെ തീ കത്തിയ്ക്കുന്നതിന് വേണ്ടി തങ്ങളുടെ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ഏലിയാവ് നിര്‍ദ്ദേശിച്ചു. വിഗ്രഹാരാധികളുടെ ബാല്‍ ദൈവത്തിന് തീ ഇറക്കാന്‍ സാധിച്ചില്ല, എന്നാല്‍ ഏലിയാവ് സേവിച്ച ജീവനുളള സത്യദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും തീ ഇറക്കി ഏലിയാവിന്‍റെ യാഗത്തെ ദഹിപ്പിച്ചു.

ഈ ദൂത് ഒരു തീരുമാനം എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.
ഏലിയാവിന്‍റെ ദൂത് നല്‍കുന്നത് വലിയ ആത്മീയ പിന്മാറ്റത്തിന്റേയും രാഷ്ട്രീയ പ്രതിസന്ധിയുടേയും സമയത്താണ്. ഈ ദൂത് ശക്തമായ വിധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നതാകകൊണ്ട് സാധാരണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ഏലിയാവിന്‍റെ ദൂത് ദേശീയ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു. ജീവനുള്ള ദൈവത്തെയാണൊ അഥവാ ബാലിനെയാണോ ആരെ സേവിക്കണം എന്നുള്ളത് തീരുമാനിച്ചു കൊള്ളാന്‍ ഏലിയാവ് ജനത്തെ നിര്‍ബന്ധിച്ചു. ജനം അനുതാപപ്പെട്ട് ജീവനുള്ള ദൈവത്തെ സേവിക്കാന്‍ തീരുമാനമെടുത്തു(വാക്യം 39).

യോഹന്നാന്‍ സ്നാപകന്‍ തന്‍റെ കാലത്തുണ്ടായിരുന്ന ജനത്തോട് "ഏലിയാവിന്‍റെ" ദൂത് അറിയിച്ചു. വെളി. 14:6-14 വരെ പ്രസംഗിക്കുന്നവര്‍ ഇന്നും ഏലിയാവിന്‍റെ ദൂതാണ് അറിയിക്കുന്നത്.
യോഹന്നാന്‍ സ്നാപകന്‍ തന്‍റെ കാലത്തുണ്ടായിരുന്ന ജനത്തോട് "ഏലിയാവിന്‍റെ" ദൂത് അറിയിച്ചു. വെളി. 14:6-14 വരെ പ്രസംഗിക്കുന്നവര്‍ ഇന്നും ഏലിയാവിന്‍റെ ദൂതാണ് അറിയിക്കുന്നത്.

12. ഏലിയാവിന്‍റെ ദൂതിന് രണ്ടുനിറവേറലുകള്‍ ഉണ്ട്. ഒന്നാം വരവിനും രണ്ടാം വരവിനും വേണ്ടി ഒരു ജനത്തെ ഒരുക്കുക എന്നുള്ളതാണ് ഈ ദൂതിന്‍റെ ഉദ്ദേശം. യേശുവിന്‍റെ ഒന്നാം വരവിന് വേണ്ടി ഏലിയാവിന്‍റെ ദൂത് ആര്‍ പ്രസംഗിച്ചു എന്നാണ് യേശുപറഞ്ഞത്?

“സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല. നിങ്ങള്‍ക്ക് ഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവ് അവന്‍ തന്നെ'' മത്താ. 11:11,14.

ഉത്തരം:   യേശുവിന്‍റെ ഒന്നാം വരവില്‍ ഒരു ജനത്തെ ഒരുക്കുന്നതിന് യോഹന്നാന്‍ സ്നാപകന്‍ ചെയ്ത പ്രസംഗത്തെ “ഏലീയാവിന്‍റെ ദൂത്'' എന്ന് യേശുവിളിച്ചിരിക്കുന്നു. ഏലിയാവിന്‍റെ കാലം പോലെ തന്നെ യോഹന്നാന്‍ സ്നാപകനും സത്യത്തിനു വേണ്ടി വളരെ വ്യക്തമായ തീരുമാനം എടുക്കാന്‍ ജനത്തെ ആഹ്വാനം ചെയ്തു. യോഹന്നാന്‍ സ്നാപകനെക്കുറിച്ച് ബൈബിള്‍ പറയുന്നത്, അവന്‍ ഏലിയാവിന്‍റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും'' എന്നാണ്. ലൂക്കൊ. 1:17.


13. യേശുവിന്‍റെ രണ്ടാം വരവിന് തൊട്ടുമുമ്പുള്ള ഈ കാലത്തേക്കു ഈ പ്രവചനത്തിന്‍റെ രണ്ടാമതൊരു നിറവേറല്‍ ഉണ്ടാകും എന്ന് നമുക്ക് എങ്ങനെ അറിയാന്‍ കഴിയും?

“യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍ വരുന്നതിനുമുമ്പെ ഞാന്‍ നിങ്ങള്‍ക്ക് ഏലിയാ പ്രവാചകനെ അയക്കും'' മലാ. 4:5 “ യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും'' യോവേല്‍ 2:31.

ഉത്തരം:   യോവേല്‍ 2:31 ല്‍ പറഞ്ഞിരിക്കുന്നതുപോലെ കര്‍ത്താവിന്‍റെ വലുതും ഭയങ്കരവുമായ നാള്‍ വരുന്നതിന് മുമ്പ് രണ്ടു മഹാസംഭവങ്ങള്‍ ഉണ്ടാകും എന്നു ഓര്‍ക്കുക. ഒന്ന്, ഏലിയാവിന്‍റെ വരവ്. രണ്ട്, ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്ന ഭയങ്കര അടയാളങ്ങൾ. ഇത് നമ്മെ ഈ രണ്ട് സംഭവങ്ങളും കണ്ടെത്താന്‍ സഹായിക്കുന്നു. 1780 മെയ് 19 ന് സൂര്യന്‍ ഇരുണ്ട് പോയി, ആ ദിവസം രാത്രിയില്‍ ചന്ദ്രന്‍ രക്തതുല്യമായിത്തീര്‍ന്നു. മത്താ. 24:29-ല്‍ മറ്റൊരടയാളം ഉണ്ടാകും എന്നു പറഞ്ഞിരിക്കുന്നു. നക്ഷത്രങ്ങളുടെ വീഴ്ച അത് 1833 നവംബര്‍ 13 ന് സംഭവിച്ചു. ഏലിയാവിന്‍റെ ദൂത് പ്രഘോഷിക്കപ്പെടേണ്ടത് 1833-നു ശേഷമാണ്, അഥവാ കര്‍ത്താവിന്‍റെ വലുതും ഭയങ്കരുമായ നാള്‍ വരുന്നതിന് മുമ്പാണെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും.

ആകാശത്തിലെ അടയാളങ്ങള്‍ക്ക് ശേഷം രണ്ടാം ഏലിയാവിന്‍റെ ദൂത്.
ആകാശത്തിലെ ലക്ഷ്യങ്ങള്‍ യോഹന്നാന്‍ സ്നാപകനുശേഷം 1700 വര്‍ഷം കഴിഞ്ഞുണ്ടായതു കൊണ്ട് സ്നാപകന്‍റെ ദൂത് ഏലിയാവിന്‍റെ ദൂതിന്‍റെ രണ്ടാം നിറവേറലല്ല എന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. യോവേല്‍ 2:31 -ല്‍ പറഞ്ഞിരിക്കുന്ന ഏലിയാവിന്‍റെ ദൂത് 1833 - ലെ ആകാശത്തിലെ അടയാളങ്ങള്‍ക്കു ശേഷം ആരംഭിക്കേണ്ടതും ഒരു ജനത്തെ യേശുവിന്‍റെ വീണ്ടും വരവിനു വേണ്ടി ഒരുക്കേണ്ടതും ആണ്. വെളി.14:6-14 വരെ പറഞ്ഞരിക്കുന്ന മൂന്ന് ദുതുകള്‍ ആകുന്ന ഏതല്‍ക്കാല സത്യം ഈ കാലത്തേയ്ക്ക് വളരെ യോജിക്കുന്നു. 1844 കാലഘട്ടത്തില്‍ യേശുവിന്‍റെ വീണ്ടും വരവിന് വേണ്ടി ഒരു ജനത്തെ ഒരുക്കുന്നതിന് ഉള്ള ദൂത് ഘോഷണം ആരംഭിച്ചു (വാക്യം 14). ത്രിവിധ ദൂതുകള്‍ ഈ ഭൂമിയില്‍ ഉളള ഓരോ വ്യക്തിയോടും അറിയിച്ചതിനുശേഷം യേശുവിന്‍റെ വരവ് സംഭവിക്കുകയും ചെയ്യും. (1844 നെക്കുറിച്ചുള്ള വിവരണം പഠനസഹായി 18 -ലും 19 -ലും നല്കിയിരിക്കുന്നു.)

ഈ ദൂത് ഒരു തീരുമാനം ആവശ്യപ്പെടുന്നു.
തിന്മ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും ശിക്ഷ ലഭിക്കും എന്നും ആരെ സേവിക്കും എന്ന് തീരുമാനിച്ചുകൊള്ളാനും ഏലിയാവ് ജനങ്ങളെ നിര്‍ബന്ധിച്ചു. അതുകൊണ്ട് മൂന്ന് ദൂതുകള്‍ ദൈവം നമ്മുടെ ജനത്തിന് നല്കിയിരിക്കുകയാണ്. ഒരു തീരുമാനം എടുത്തേ പറ്റൂ. മൂന്നു ദൂതുകളിലൂടെ സാത്താനെയും അവന്‍റെ ഗൂഢപദ്ധതികളേയും വെളിപ്പെടുത്തുന്നു. അത് ദൈവത്തിന്‍റെ സ്നേഹത്തെക്കുറിച്ചും. നിര്‍ദ്ദേശങ്ങളെക്കുറിച്ചും വ്യക്തമായി വെളിപ്പെടുത്തുന്നു. ദൈവം നമ്മെ യഥാര്‍ത്ഥ ആരാധനയിലേക്ക് - ദൈവത്തെ മാത്രം ആരാധിക്കുവാന്‍ ക്ഷണിക്കുന്നു. ദൈവത്തെ അല്ലാതെ മറ്റ് ആരെയെങ്കിലും എന്തിനെയെങ്കിലും ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് അവിശ്വസ്തയാണ്. അനന്തരഫലം നിത്യമരണമാണ്. ഏലിയാവിന്‍റെ കാലത്തും (1 രാജാ.18:37,39) യോഹന്നാന്‍ സ്നാപകന്‍റെ കാലത്തും ദൈവം അത്ഭുതകരമായി ജനഹൃദയങ്ങളോട് ഇടപെടുകയുണ്ടായി. മൂന്ന് ദൂതന്‍മാരുടെ ദൂതിനെ അവഗണിക്കുന്നവരോട് ഈ കാലത്തിലും അങ്ങനെതന്നെ ഇടപെടുന്നതാണ് (വെളി.18:1).

ഏലിയാവിന്‍റെ അന്തിമ ദൂതിലൂടെ ദൈവം കുടുംബങ്ങളെ ആനന്ദത്തോടും സ്നേഹത്തോടും സന്തോഷത്തോടുംകൂടെ ഒരുമിപ്പിക്കുന്നതാണ്.
ഏലിയാവിന്‍റെ അന്തിമ ദൂതിലൂടെ ദൈവം കുടുംബങ്ങളെ ആനന്ദത്തോടും സ്നേഹത്തോടും സന്തോഷത്തോടുംകൂടെ ഒരുമിപ്പിക്കുന്നതാണ്.

14. മറ്റ് എന്തു അനുഗ്രഹമാണ് ഏലിയാവിന്‍റെ ദൂത് (ത്രിവിധ ദൂതുകള്‍) പ്രസംഗിക്കുന്നതിലൂടെ ലഭിക്കുന്നത് ?

“ഞാന്‍ നിങ്ങള്‍ക്ക് ഏലിയാ പ്രവാചകനെ അയക്കും; അവന്‍ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.'' മലാ. 4:5, 6.

ഉത്തരം:   ദൈവത്തിനു സ്തോത്രം. ഏലിയാവിന്‍റെ ദൂത് അഥവാ മൂന്ന് ദൂതന്മാരുടെ ദൂത് കുടുംബാംഗങ്ങളെ സ്നേഹത്തിലും ആനന്ദത്തിലും ഈടാര്‍ന്ന സ്വര്‍ഗ്ഗീയ ബന്ധത്തിലും ഒന്നിപ്പിക്കുന്നതാണ്. എത്ര അനുഗ്രഹകരമായ വാഗ്ദത്തം!

ത്രിവിധ ദൂതുകള്‍ യേശുവിനെ ചൂണ്ടിക്കാട്ടുന്നു.
ത്രിവിധ ദൂതുകള്‍ യേശുവിനെ ചൂണ്ടിക്കാട്ടുന്നു.

15. സുവിശേഷം എന്ന വാക്കിന്‍റെ അര്‍ത്ഥം നല്ല വാര്‍ത്ത എന്നാണ്. വെളിപ്പാടു പുസ്തകം 14- അദ്ധ്യായത്തിലെ മൂന്ന് ദൂതന്മാരുടെ ദൂത് നല്ല വാര്‍ത്തയാണോ?

ഉത്തരം:   അതെ, തീര്‍ച്ചയായും! ത്രിവിധ ദൂതുകള്‍ പുനരവലോകനം ചെയ്യുന്നതിലൂടെ അതില്‍ അടങ്ങിയിരിക്കുന്ന നല്ല വാര്‍ത്തകള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും:

A. അന്ത്യകാലത്തേയ്ക്കുള്ള സുവിശേഷം കേള്‍ക്കുവാനും മനസ്സിലാക്കാനും ഉള്ള അവസരം ഓരോവ്യക്തികള്‍ക്കും നല്‍കിയിരിക്കുന്നു. ആരെയും വിട്ടു കളകയില്ല.

B. നമ്മെ കെണിയില്‍ അകപ്പെടുത്തി നശിപ്പിക്കാനുളള സാത്താന്‍റെ ഉജ്ജ്വലവും ശക്തവുമായ പദ്ധതികള്‍ നമുക്ക് വെളിപ്പെടുത്തി തരുന്നതാണ്. അതുകൊണ്ട് നാം കുഴപ്പത്തില്‍ ചെന്ന് ചാടരുത്.

C. ഈ അന്ത്യകാലത്ത് ദൈവീകദൂത് പ്രചരിപ്പിക്കുന്നതിന് സ്വര്‍ഗ്ഗീയ ശക്തി നല്കപ്പെടുന്നതാണ്.

D. ദൈവജനം സഹിഷ്ണത ഉള്ളവര്‍ ആണ്. അവരെ "വിശുദ്ധന്മാര്‍" എന്ന് നാമകരണം ചെയ്തിരിക്കുന്നു.

E. ദൈവജനത്തിന് യേശുവിന്‍റെ വിശ്വാസം ഉണ്ട്.

F. ദൈവത്തോടുള്ള സ്നേഹത്താൽ തന്‍റെ ജനം അവന്‍റെ കല്പനയെ അനുസരിക്കുന്നതാണ്.

G. ദൈവം നമ്മെ കൂടുതലായി സ്നേഹിക്കുന്നതുകൊണ്ട് യേശുവിന്‍റെ വീണ്ടും വരവിന് നമ്മെ ഒരുക്കുന്നതിനു വേണ്ടി ഒരു പ്രത്യേക ദൂത് നമുക്ക് നല്‍കിയിരിക്കുകയാണ്.

H. ഈ അന്ത്യകാലത്തേയ്ക്കുള്ള ദൈവീക ദൂതിലൂടെ കുടുംബാംഗങ്ങളെ സ്നേഹത്തിലും ഐക്യത്തിലും ഒരുമിപ്പിച്ച് കൊണ്ടുവരുന്നതാണ്.

I. യേശുക്രിസ്തുവിലൂടെ മാത്രമാണ് എവര്‍ക്കും രക്ഷ എന്നതിലൂടെയാണ് ത്രിവിധ ദൂതുകള്‍ പ്രധാന ശ്രദ്ധാകേന്ദ്രമായിത്തീരുന്നത്. നമ്മുടെ കഴിഞ്ഞ കാലയളവിലെ ജീവിതങ്ങളെ മറയ്ക്കുന്നതിനും നാം കൃപയിലും സത്യത്തിലും വളരുന്നതിനും ആവശ്യമായ ദൈവീകനീതി അത്ഭുതകരമായി അവന്‍ നമുക്ക് നല്‍കുന്നു. യേശു നമ്മുടെ കൂടെയുണ്ടെങ്കില്‍ നാം പരാജയപ്പെടുകയില്ല. അവന്‍ നമ്മുടെ കൂടെയില്ലെങ്കില്‍ നമുക്ക് വിജയിക്കാന്‍ കഴികയില്ല.

ഒരു വാക്ക് കൂടെ
തുടര്‍ന്നു വരുന്ന പഠന സഹായികളിലുടെ വിശദീകരിക്കപ്പെടുന്ന ത്രിവിധ ദൂതുകളിലെ പോയന്റുകള്‍:-

A. ദൈവത്തിന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു!

B. വീണുപോയ ബാബിലോണില്‍ നിന്ന് വിട്ടുവരിക.

C. മൃഗത്തിന്‍റെ മുദ്ര ഏല്ക്കരുത്.

തുടര്‍ന്നു വരുന്ന പഠന സഹായികള്‍ പ്രാര്‍ത്ഥനാപൂർവ്വം പഠിക്കുമ്പോള്‍ കൂടുതല്‍ നല്ലവാര്‍ത്തകള്‍ നമുക്ക് വെളിപ്പെട്ട് വരുന്നതാണ്. ചില കാര്യങ്ങളില്‍ നിങ്ങള്‍ വിസ്മയിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതാണ്. ചില പരമാര്‍ത്ഥങ്ങള്‍ അനുസരിക്കാന്‍ നിങ്ങള്‍ക്ക് വളരെ പ്രയാസമാണ്. ഈ അവസാന നാളുകളില്‍ നമ്മെ വ്യക്തിപരമായി സഹായിക്കുന്നതിനും വഴിനടത്തുന്നതിനും വേണ്ടി യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു പ്രത്യേക ദൂത് അയയ്ക്കുന്നതുകൊണ്ട് തീര്‍ച്ചയായും അത് കേട്ടു മനസ്സിലാക്കി അനുസരിക്കുന്നതിനേക്കാള്‍ പ്രധാനമായി നമുക്ക് ഒന്നും ഇല്ല.


16. ഈ ലോകത്തിന്‍റെ അവസാന നാളുകളില്‍ ദൈവജനത്തെ നയിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി യേശുവിന്‍റെ പക്കല്‍ സവിശേഷമായ ത്രിവിധ ദൂതുകള്‍ ഉണ്ട് എന്ന് നിങ്ങള്‍ നന്ദിയോടെ മനസ്സിലാക്കുന്നുവോ ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. യേശുവിന്‍റെ വീണ്ടും വരവിന് മുമ്പ് ഈ ഭൂമിയിലുള്ള എല്ലാ വ്യക്തികളോടും മൂന്ന് ദൂതന്മാരുടെ ദൂതുകള്‍ അറിയിക്കുവാന്‍ കഴിയുമോ? കോടിക്കണക്കിന് ജനങ്ങള്‍ ജീവിക്കുന്ന ഈ ഭൂമിയില്‍ ഇത് സംഭവിക്കുമോ?


ദൈവം ഇത് വാഗ്ദാനം ചെയ്തിട്ടുള്ളതുകൊണ്ട് തീര്‍ച്ചായായും സാധിക്കും (മര്‍ക്കൊ. 16:15) തന്‍റെ കാലത്ത് ആകാശത്തിന് കീഴെ സകല സൃഷ്ടികളോടും സുവിശേഷം ഘോഷിച്ചു എന്ന് പൗലൊസ് അപ്പൊസ്തലന്‍ അറിയിക്കുന്നു (കൊലൊ. 1:23). ദൈവകൃപയാല്‍ 40 ദിവസം കൊണ്ട് യോന നിനവേ പട്ടണത്തില്‍ എല്ലായിടവും ചുറ്റി നടന്നു ദൈവത്തിന്‍റെ ആലോചന അറിയിച്ചു. (യോന 3:4-10) കര്‍ത്താവ് തന്‍റെ വചനം ക്ഷണത്തിന്‍ നിവര്‍ത്തിച്ചു തീര്‍ക്കും എന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു (റോ. 9:28) കാത്തിരിക്കുക - ഇത് എത്രയും പെട്ടെന്ന് നമ്മുടെ കാലത്ത് തന്നെ സംഭവിക്കും.

2. സത്യത്തില്‍ മോശയും ഏലിയാവും മറുരൂപമലയില്‍ യേശുവിന് പ്രത്യക്ഷമായോ?(മത്താ. 17:3) അതോ ഇതൊരു ദര്‍ശനം മാത്രമായിരുന്നോ?


ഇത് അക്ഷരീയമായി സംഭവിച്ചതാണ്. വാക്യം 9 ല്‍ “ദര്‍ശനം'' (ഗ്രീക്ക്: horama) എന്ന വാക്കിന്‍റെ അര്‍ത്ഥം “കണ്ടത്'' എന്നാണ്. മോശ മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തില്‍ പോയതാണ് (യൂദാ. 9 - വാക്യം) ഏലിയാവ് മരണം കാണാതെ സ്വര്‍ഗ്ഗത്തില്‍ പോയതാണ്. (2 രാജാ. 2:1, 11, 12) ഈ രണ്ട് പുരുഷന്മാര്‍ ഭൂമിയില്‍ ജീവിച്ചിരുന്നവരും സാത്താന്‍റെ ആക്രമണത്താലും ദൈവജനത്തിന്‍റെ എതിർപ്പിനാലും വളരെ അധികം കഷ്ടം സഹിച്ചവരും ആയതുകൊണ്ട് യേശുവിന്‍റെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയുളള യേശുവിന്‍റെ യാഗത്തില്‍ വിശ്വസിക്കുന്നവരായ ജീവനോടിരിക്കുന്ന വിശുദ്ധന്മാര്‍ ഏലിയാവിനെപ്പോലെ കര്‍ത്താവിന്‍റെ വീണ്ടും വരവില്‍ മരണം കൂടാതെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുംമെന്നും മോശയെപ്പോലെ മരിച്ച വിശുദ്ധന്മാര്‍ കല്ലറകളെ വിട്ട് ഉയര്‍ത്തെഴുന്നേറ്റ് അവന്‍റെ രാജ്യത്തില്‍ പോകുമെന്നും നമ്മെ ധൈര്യപ്പെടുത്തുന്നതിന് വേണ്ടിയാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്.

3. യോഹന്നാന്‍ സ്നാപകന്‍ ഏലിയാവ് ആണെന്ന് യേശു പറഞ്ഞിട്ടും അല്ല എന്ന് അവന്‍ എന്തുകൊണ്ട് പറഞ്ഞു (യോഹ. 1:19-21; മത്താ. 11:10-14)?


ഇതിന്‍റെ ഉത്തരം ലൂക്കൊ.1:3-17 വരെ കാണുന്നു. യോഹന്നാന്‍റെ ജനനത്തെ പ്രസിദ്ധപ്പെടുത്തിയ ദൂതന്‍ ഇപ്രകാരം പറഞ്ഞു, “നിന്‍റെ ഭാര്യ ഏലീശബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും അവന് യോഹന്നാന്‍ എന്ന് പേര്‍ ഇടണം. കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവന്‍ ആകും. അവന്‍ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുകൊണ്ട് ഒരുക്കമുള്ള ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കുവാന്‍ അവന് മുമ്പായി ഏലിയാവിന്‍റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും'' വാക്യങ്ങള്‍ 13 -17 വരെ യേശു യോഹന്നാനെ ഏലിയാവിനോട് താരതമ്യം ചെയ്തപ്പോള്‍ ഏലിയാവിന്‍റെ ജീവിതം, ആത്മാവ്, ശക്തി, വേല എന്നിവയോട് താരതമ്യം ചെയ്യുകയായിരുന്നു. ഈ കാലത്തെ ഏലിയാവിന്‍റെ ദൂതും ഇതേ വിധത്തില്‍ സത്യമാണ്. ഇവിടെ ഊന്നല്‍ കൊടുത്തിരിക്കുന്നത് ദൂതിനാണ്, വ്യക്തിയ്ക്കല്ല. അതുകൊണ്ട് യോഹന്നാന്‍ ഏലിയാവ് എന്ന വ്യക്തിയല്ല എന്നാല്‍ ഏലിയാവിന്‍റെ ദൂതായിരുന്നു അദ്ദേഹം വഹിച്ചിരിക്കുന്നത്. ഏലിയാവ് എന്ന പേരിന്‍റെ ഗ്രീക്ക് രൂപം “Elias'' എന്നാണ്.

4. ത്രിവിധ ദൂതുകള്‍ ഉള്‍പ്പെടുത്താതെ യേശുവിന്‍റെ അന്ത്യ കാലത്തേയ്ക്കുള്ള പൂര്‍ണ്ണ സുവിശേഷം അറിയിക്കാന്‍ കഴിയുമോ?


ഇല്ല! മൂന്ന് ദൂതന്മാരുടെ ദൂതുകളും ഉള്‍പ്പെടുത്തിയിരിക്കണം. വെളിപ്പാട് പുസ്തകത്തില്‍ യേശു തന്‍റെ അന്ത്യകാലത്തേയ്ക്കുള്ള സന്ദേശം വെളിപ്പെടുത്തുന്നു അഥവാ സ്ഥാപിക്കുന്നു. (വെളി. 1:1) വെളിപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്, ദൈവജനം അനുസരിക്കും എന്നു യേശു വ്യക്തമായി പറഞ്ഞിരിക്കുന്നു(വെളി.1:3,22:7). യേശുവിന്‍റെ സന്ദേശം ഇന്നത്തെ വിശ്വസ്ത ദൈവവേലക്കാര്‍ പ്രസംഗിക്കേണ്ടതാണ്. ഇതില്‍ സവിശേഷമായ മൂന്ന് ദൂതന്മാരുടെ ദൂതുകളും അടങ്ങിയിരിക്കുന്നു(വെളി. 14:6-14). ഈ ദൂതിനെ നിത്യസുവിശേഷം എന്നു യേശു നാമകരണം ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക (വാക്യം 6) തന്‍റെ ജനത്തെ ചേര്‍ക്കാന്‍ വീണ്ടും വരുന്നതിന് മുമ്പ് ഈ ഭൂമിയിലുള്ള സകല ജനത്തേയും ഈ ദൂത് അറിയിച്ചിരിക്കണം എന്ന് യേശു നിര്‍ദ്ദേശിക്കുന്നു. പ്രൗഢമായ മുന്ന് ചിന്താവിഷയങ്ങള്‍ താഴെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക:

A. മൂന്ന് ദൂതന്മാരുടെ ദൂതുകള്‍ പ്രസംഗിക്കാതെ ആര്‍ക്കും നിത്യസുവിശേഷം പ്രസംഗിക്കാന്‍ കഴികയില്ല.

B. മൂന്ന് ദൂതന്മാരുടെ ദൂത് കൂടാതെയുളള പ്രസംഗങ്ങളെ നിത്യസുവിശേഷം എന്നു വിളിക്കാന്‍ ആര്‍ക്കും അവകാശമില്ല.

C. യേശുവിന്‍റെ വീണ്ടും വരവിനുവേണ്ടി ഒരു ജനത്തെ ഒരുക്കുന്നത് ത്രിവിധ ദൂതുകളിലൂടെയാണ്. (വെളി. 14:12˛14) ത്രിവിധ ദൂതുകള്‍ നിങ്ങള്‍ കേള്‍ക്കുകയോ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ യേശുവിന്‍റെ വീണ്ടും വരവിനുവേണ്ടി ഒരുങ്ങാന്‍ നിങ്ങള്‍ക്ക് കഴികയില്ല.

അവസാനകാലത്തേയ്ക്കുള്ള പ്രത്യേകദൂത്
അവസാനകാലത്തേയ്ക്കുള്ള പ്രത്യേകദൂത് നമുക്കും ആവശ്യമുള്ളത് കൊണ്ടാണ് യേശു മൂന്ന് ദൂതന്മാരുടെ ദൂതുകള്‍ തന്നിരിക്കുന്നത്. നാം അവനെ മനസ്സിലാക്കുകയും അംഗീകിരക്കുകയും ചെയ്യണം. തുടര്‍ന്നു വരുന്ന 8 പഠന സഹായികള്‍ ഈ ദൂതുകളെ വ്യക്തമാക്കിത്തരുന്നതാണ്.

5. വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്ക് നടത്തുന്നതിനു വേണ്ടിയാണ് ഏലിയാവിന്‍റെ ദൂത് നല്‍കിയിരിക്കുന്നത് എന്ന് ലൂക്കൊ. 1:17 ല്‍ പറയുന്നു. എന്താണ് ഇതിന്‍റെ അര്‍ത്ഥം?


“നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും'' റോമർ. 1:17 നീതിമാന്മാര്‍ തങ്ങളുടെ ജ്ഞാനത്താല്‍ രക്ഷയ്ക്കുവേണ്ടി രക്ഷകനില്‍ വിശ്വാസം അര്‍പ്പിക്കുന്നു. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവും ഇല്ല''(അപ്പൊ.4.12). ഇത് സ്ഫടികം പോലെ എല്ലാവര്‍ക്കും വ്യക്തമാക്കുന്നതിനാണ് യോഹന്നാന്‍റെ ദൂത് നല്‍കിയിരിക്കുന്നത്. യേശുവില്‍ അല്ലാതെ മറ്റാരിലും മറ്റെന്തിലും വിശ്വാസം അര്‍പ്പിച്ചാലും അത് നമ്മെ പാപത്തില്‍ നിന്നും രക്ഷിച്ചു മാനസാന്തരത്തിലേക്കു നയിക്കാന്‍ കഴികയില്ല. സത്യത്തിന്‍റെ മഹത്തായ ആശയങ്ങള്‍ ജനം കേട്ടു മനസ്സിലാക്കണം. ഈ കാലത്തേക്കു് ദൈവം നല്‍കിയിരിക്കുന്ന ഏലിയാവിന്‍റെ ദൂതിന്‍റെ കേന്ദ്രമാണ് ഈ സത്യം.

പാഠസംഗ്രഹ ചോദ്യങ്ങൾ



1. വെളിപ്പാട് 14 - അദ്ധ്യായത്തിലെ മൂന്ന് ദൂതന്മാർ (1)

_____   അക്ഷരീയവും എല്ലാവരും കേൾക്കത്തക്കവണ്ണം ഉറക്കെ വിളിച്ചു പറയുന്നവയും ആണ്.
_____   അവസാനകാലത്തേക്കുള്ള ദൂതാണ്.
_____   ആരുടേയോ ഭാവനാസൃഷ്ടിയാണ്.

2. താഴെപ്പറയുന്ന കാര്യങ്ങളില്‍ വെളിപ്പാടിനെ സംബന്ധിച്ചിടത്തോളം എന്താണ് ശരിയായിട്ടുള്ളത് (3)

_____   വെളിപ്പാട് മുദ്രയിടപ്പെട്ട പുസ്തകമാണ്.
_____   ഇതിന്‍റെ അര്‍ത്ഥം“ആവരണം ചെയ്യാത്തത് ''അഥവാ “വെളിപ്പെടുത്തിയത്" എന്നാണ്‌.
_____   ഈ കാലത്തില്‍ എന്തു ദൂതാണ് പ്രസംഗിക്കേണ്ടത് എന്നു പറയുന്നു.
_____   യേശുവിനെക്കുറിച്ച് ഒരു വാങ്മയ ചിത്രം നല്‍കുന്നു.
_____   പഠിക്കുന്നവര്‍ക്ക് ശാപം പ്രഖ്യാപിച്ചിരിക്കുന്നു.

3. യേശുവിന്‍റെ വീണ്ടും വരവിന് മുമ്പ് എല്ലാ വ്യക്തികളെയും ത്രിവിധ ദൂതുകള്‍ അറിയിച്ചിരിക്കണം. (1)

_____   അതെ.
_____   ഇല്ല.

4. ഒന്നാം ദൂതന്‍റെ ദൂതിനെക്കുറിച്ച് ഊന്നിപ്പറഞ്ഞിരിക്കുന്നവ (3)

_____   മറ്റുള്ളവരെ അറിയിക്കേണ്ട നിത്യ സുവിശേഷമാണത്.
_____   അതു നന്നായി മനസ്സിലാക്കാന്‍ കഴിയുകയില്ല.
_____   പരിണാമവാദം ഒരു ക്രിസ്തീയ സിദ്ധാന്തമാണ്.
_____   ന്യായവിധി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു.
_____   നാം യഥാര്‍ത്ഥത്തില്‍ ദൈവത്തെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യണം.
_____   ഒരോ മനുഷ്യരും ഇഷ്ടപ്പെട്ട എന്തിനെയും ആരാധിക്കണം.

5. ബാബിലോണ്‍ വീണുപോയി എന്നു രണ്ടാം ദൂതന്‍റെ ദൂതില്‍ പറയുന്നു. എല്ലാവരും ബാബിലോണിനെ വിട്ടു വരണം എന്നു വെളിപ്പാട് 18 - അദ്ധ്യായത്തിലെ ദൂതന്‍ ആഹ്വാനം ചെയ്യുന്നു. (1)

_____   അതെ.
_____   ഇല്ല.

6. മൃഗത്തിന്‍റെ മുദ്ര എല്ലാ ദൈവജനവും ഏല്‍ക്കണം എന്നു മൂന്നാം ദൂതന്‍റെ ദൂതില്‍ പറയുന്നു (1)

_____   അതെ.
_____   ഇല്ല.

7. ദൈവ ജനത്തെക്കുറിച്ച് വെളി. 14:12 ല്‍ എന്തു പറയുന്നു? (2)

_____   അവര്‍ സഹിഷ്ണതയുള്ളവര്‍ ആണ്.
_____   അവര്‍ വിശുദ്ധന്മാര്‍ ആണ്.
_____   അവര്‍ പത്തുകല്പന വിശ്വസിക്കുന്നില്ല.
_____   അവര്‍ക്ക് വിശ്വാസം വളരെ കുറവാണ്.

8. എല്ലാ വ്യക്തികളോടും സുവിശേഷം പ്രസംഗിച്ചു കഴിഞ്ഞാല്‍ ഉടന്‍ എന്ത് സംഭവിക്കും (1)

_____   എല്ലാ രാഷ്ട്രങ്ങളിലെ ജനങ്ങളും മാനസാന്തരപ്പെടും.
_____   ദൈവം ന്യൂയോര്‍ക്കും ലണ്ടനും പുതുക്കിപ്പണിയും.
_____   യേശുവിന്‍റെ വീണ്ടും വരവ് സംഭവിക്കും.

9. താഴെ പറയുന്നവയില്‍ ഇന്നത്തേയ്ക്ക് ആവശ്യമുള്ള സത്യങ്ങള്‍ എന്തെല്ലാം? (1)

_____   നിനവേയോടുള്ള യോനയുടെ ദൂത്.
_____   ജലപ്രളയത്തിന് മുമ്പുള്ള നോഹയുടെ ദൂത്.
_____   വെളി. 14:6-14 വരെയുള്ള മൂന്ന് ദൂതന്മാരുടെ ദൂതുകള്‍.

10. മൂന്ന് ദൂതന്മാരുടെ ദൂതുകളെ സംബന്ധിച്ചിടത്തോളം എതെല്ലാം കാര്യങ്ങള്‍ ശരിയാണ് (6)

_____   ഈ ദൂതുകള്‍ ഇന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്.
_____   യേശുക്രിസ്തുവിലൂടെ മാത്രം രക്ഷ എന്ന് ഈ ദൂതുകള്‍ ഊന്നിപ്പറയുന്നു.
_____   ഇതിനെ ഏലിയാവിന്‍റെ ദൂത് എന്നും നാമകരണം ചെയ്തിരിക്കുന്നു.
_____   ഏലിയാവ് വ്യക്തിപരമായി വന്നു ജനത്തെ രക്ഷിക്കുന്നതാണ്.
_____   ഇത് ക്രിസ്തീയ പരിണാമ വാദത്തിന്‍റെ മഹിമയെക്കുറിച്ച് പറയുന്നു.
_____   ഭൂരിപക്ഷം ജനങ്ങളും ഇത് കേള്‍ക്കുകയില്ല.
_____   കുടുംബാഗങ്ങളെ ഈടാര്‍ന്ന സ്നേഹബന്ധത്തില്‍ കൊണ്ടു വരുന്നു.
_____   സ്വര്‍ഗ്ഗീയ ശക്തി അവരെ അനുഗമിക്കുന്നതാണ്.
_____   യേശുവിന്‍റെ വീണ്ടും വരവിനു വേണ്ടി ജനങ്ങളെ ഒരുക്കുന്നതിന് സഹായിക്കുന്നു.

11. യോഹന്നാന്‍ സ്നാപകനെ അന്നത്തെ തലമുറയില്‍ ഏലിയാവ് എന്ന് വിളിക്കുവാനുള്ള കാരണം (1)

_____   അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും തീ അയക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു.
_____   മഹാപുരോഹിതന്‍ ആ പേര് ഇഷ്ടപ്പെട്ടിരുന്നു.
_____   ഏലിയാവിന്‍റെ ആത്മാവോടും ശക്തിയോടുo കൂടെ ജനങ്ങളോടു പ്രസംഗിച്ചു.

12. സുവിശേഷം എന്ന വാക്കിന്‍റെ അര്‍ത്ഥം നല്ല വാര്‍ത്ത എന്നാണ് (1)

_____   അതെ.
_____   ഇല്ല.