Get the daily devotional to your inbox
Looks good!
Please enter a valid email address.
Looks good!
Please confirm your email address.

കേസ് തീർന്നു.

കേസ് തീർന്നു.Lesson 19

ന്യായധിപസഭ ഇരുന്നു, വിധി പ്രസ്താവിച്ചു... കേസ് തീർന്നു! ചില ചിന്തകള്‍ കൂടുതല്‍ ഗൗരവമുള്ളത് ആയിരിക്കും! ഈ ലോകത്തില്‍ ജീവിച്ചിട്ടുള്ള എല്ലാവരും നീതിമാനും ന്യായാധിപതിയും ആയ ദൈവത്തിന്‍റെ അടുക്കല്‍ തങ്ങളുടെ ജീവിതത്തെ പറ്റിയുളള കണക്കു ബോധിപ്പിക്കേണ്ടതാണ്. (റോമർ 14:10, 2 കൊരി. 5:10) ഇത് നിങ്ങളെ ഭീതിപ്പെടുത്തുന്നുവോ? എങ്കില്‍ ധൈര്യപ്പെടുക! ന്യായവിധി ദൂതിനെക്കുറിച്ചുള്ള ഈ പഠനസഹായിയിലുടെ ദശലക്ഷകണക്കിന് ആളുകള്‍ ആശ്വാസവും ഉറപ്പും കണ്ടെത്തിയിട്ടുണ്ട്. വെളിപ്പാടു പുസ്തകത്തില്‍ ഈ നാലു പ്രത്യേക സന്ദര്‍ഭങ്ങളില്‍ നമ്മില്‍ നിന്ന് സ്തുതിയും സ്തോത്രവും കരേറ്റുന്നതിനെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു. (വെളി. 11:16 - 19, 15:2 - 4, 16:5,7, 19:1,2) ആയിരത്തിഅറുനൂറില്‍ അധികം പ്രാവശ്യം ന്യായവിധിയെക്കുറിച്ച് ബൈബിളില്‍ പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ വേദപുസ്തക എഴുത്തുകാരും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ഇതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ഊന്നിപ്പറയേണ്ട ആവശ്യമില്ല. ദയവായി ഈ ചെറുപുസ്തകം പഠിക്കുന്നതിന് അല്പം സമയം ചിലവഴിക്കുക. ഇത് നിങ്ങളുടെ കണ്ണുകളെ തുറക്കുന്നതാണ്. വെളി. 14:6 - 14 ലെ മൂന്നു ദൂതന്മാരുടെ ദൂതിലെ നാലാമത്തെ പഠനസഹായി ആണ് ഇത്. ഈ പരമ്പരയില്‍ മൊത്തം 9 പഠനസഹായികള്‍ ഉണ്ട്. ശ്രദ്ധിക്കുക: അന്ത്യ ന്യായവിധിയ്ക്ക് മൂന്ന് ഘട്ടങ്ങള്‍ ഉണ്ട്. ഈ പാഠം പഠിക്കുന്നതിലൂടെ അവയെ വീക്ഷിച്ചറിയുക.

1. 1844 മുതൽ സ്വര്‍ഗ്ഗത്തിൽ നടക്കുന്ന ന്യായവിധിയെക്കുറിച്ചുള്ള പ്രവചനം ഗബ്രിയേല്‍ മാലാഖ ദാനീയേലിന് നല്കി. ഒന്നാം ഘട്ട ന്യായവിധിയെ യേശുവിന്‍റെ രണ്ടാം വരവിന് മുമ്പുള്ള ന്യായവിധി എന്നു വിളിക്കുന്നു. ഒന്നാം ഘട്ട ന്യായവിധിയില്‍ ഏത് വിഭാഗം ജനങ്ങള്‍ ആണ് പരിഗണിക്കപ്പെടുന്നത്? അത് എപ്പോള്‍ അവസാനിക്കും?

“ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിപ്പാന്‍ സമയമായല്ലോ'' 1 പത്രൊസ്. 4:17 “അനീതി ചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ. അഴുക്കുള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ; ഇതാ ഞാന്‍ വേഗം വരുന്നു. ഓരോരുത്തന്നു അവനവന്‍റെ പ്രവര്‍ത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്‍റെ പക്കല്‍ ഉണ്ട്.'' വെളി. 22:11,12 (1 തിമ. 3:15 കാണുക).

ഉത്തരം:   ഒന്നാംഘട്ട ന്യായവിധി യേശുവിന്‍റെ രണ്ടാം വരവിന് മുമ്പ് അവസാനിക്കുന്നതാണ്. രണ്ടാം വരവിന് മുമ്പുള്ള ന്യായവിധിയില്‍ ക്രിസ്ത്യാനികള്‍ എന്നു അഭിമാനിക്കുന്നവര്‍ അഥവാ ദൈവഗൃഹത്തിൽ പെട്ടവരുടെ (മണ്‍മറഞ്ഞ് പോയവരും ജീവനോടിരിക്കുന്നവരും) ജീവിതങ്ങള്‍ പരിഗണിക്കുന്നതാണ് (1844 - നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പഠനസഹായി 18 നോക്കുക).

യേശു തന്‍റെ വിശ്വസ്ത ജനവുമായി ന്യായവിധിയില്‍ നില്ക്കുന്നു. അവര്‍ക്ക് സ്വീകാര്യമായ ഒരു വിധി ഉണ്ടാകുമെന്ന് അവന്‍ ഉറപ്പുനല്കുന്നു.
യേശു തന്‍റെ വിശ്വസ്ത ജനവുമായി ന്യായവിധിയില്‍ നില്ക്കുന്നു. അവര്‍ക്ക് സ്വീകാര്യമായ ഒരു വിധി ഉണ്ടാകുമെന്ന് അവന്‍ ഉറപ്പുനല്കുന്നു.

2. ന്യായവിധിയില്‍ ആരാണ് അദ്ധ്യക്ഷം വഹിക്കുന്നത്? വക്കീല്‍ ആരാണ്? ന്യായാധിപതി ആരാണ്? അപവാദി ആരാണ്? സാക്ഷികള്‍ ആരെല്ലാം?

“വയോധികനായ ഒരുത്തന്‍ ഇരുന്നു......അവന്‍റെ സിംഹാസനം അഗ്നി ജ്വാലയും .... ആയിരുന്നു........ ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങള്‍ തുറന്നു.'' ദാനീ. 7:9, 10. “ ഒരുത്തന്‍ പാപം ചെയ്തു ഏങ്കിലോ നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമ്മുടെ പിതാവിന്‍റെ അടുക്കല്‍ ഉണ്ട്. '' 1 യോഹ. 2:1 പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന് കൊടുത്തിരിക്കുന്നു.'' യോഹ. 5:22 “ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്ക് തള്ളിക്കളഞ്ഞു. നമ്മുടെ സഹോദരന്മാരെ രാപ്പകല്‍ ദൈവസന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദിയെ തളളിക്കളഞ്ഞല്ലോ.''വെളി. 12:9,10. “വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുള്ളവന്‍ അരുളിച്ചെയുന്നു.'' വെളി. 3:14 (കൊലൊ. 1:12 - 15 വരെ കാണുക ).

ഉത്തരം:   ഉത്തരം: പിതാവ് അഥവാ വയോധികനായവന്‍ ന്യായവിധിയില്‍ അദ്ധ്യക്ഷം വഹിക്കുന്നു. അവന്‍ നിങ്ങളെ ഏറ്റവും അധികമായി സ്നേഹിക്കുന്നു. (യോഹ. 16:27) സാത്താന്‍ മാത്രമാണ് നിങ്ങളുടെ അപവാദി. സ്വര്‍ഗ്ഗീയ കോടതിയില്‍ നിങ്ങളുടെ സ്നേഹിതനും വക്കീലും ന്യായാധിപതിയും സാക്ഷിയും എല്ലാം നിങ്ങളെ സ്നേഹിക്കുന്ന യേശുവാണ്. വിശുദ്ധന്മാര്‍ക്ക് അനുകൂലമായി ന്യായവിധിയുടെ തീര്‍പ്പാകുമെന്ന് അവന്‍ നമുക്ക് ഉറപ്പ് നല്‍കുന്നു. ദാനീ. 7:22, NEB.*

*The New English Bible, (C) 1961, 1970 by the Delegates of the Oxford University Press and the Syndics of the Cambridge University Press. Used by permission.

ന്യായവിധിയില്‍ നല്‍കുന്ന തെളിവുകള്‍ സ്വര്‍ഗ്ഗത്തിലെ പുസ്തകങ്ങളിലൂടെ ലഭിക്കുന്നതാണ്.
ന്യായവിധിയില്‍ നല്‍കുന്ന തെളിവുകള്‍ സ്വര്‍ഗ്ഗത്തിലെ പുസ്തകങ്ങളിലൂടെ ലഭിക്കുന്നതാണ്.

3. രണ്ടാം വരവിന് മുമ്പുള്ള ന്യായവിധിയില്‍ തെളിവുകളുടെ ഉറവിടം എന്താണ്? എന്തു മാനദണ്ഡം ഉപയോഗിച്ചാണ് എല്ലാവരേയും ന്യായം വിധിക്കുന്നത് ? ദൈവത്തിന് എല്ലാവരെക്കുറിച്ചും എല്ലാം അറിയാവുന്നതുകൊണ്ട് ഒരു ന്യായവിധി എന്തിനാണ്?

“ന്യായവിസ്താര സഭ ഇരുന്നു, പുസ്തകങ്ങള്‍ തുറന്നു.” ദാനീ. 7:10. “പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നതിനൊത്തവണ്ണം മരിച്ചവര്‍ക്ക് അവരവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച് ന്യായവിധി ഉണ്ടായി.“ വെളി. 20:12. “സ്വാതന്ത്യത്തിന്‍റെ ന്യായപ്രമാണത്താല്‍ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌വിൻ”. യാക്കോ. 2:12. “ഞങ്ങള്‍ ലോകത്തിനും ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും തന്നെ കൂത്തുകാഴ്ചയായി തീര്‍ന്നിരിക്കുന്നു.''1 കൊരി. 4:9.

ഉത്തരം:   ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങള്‍ ആണ് കോടതിയ്ക്ക് തെളിവ് നല്കുന്നത്.
വിശ്വസ്ത ജനത്തിന്‍റെ പ്രാര്‍ത്ഥന, മാനസാന്തരം, പാപക്ഷമ എന്നിവ എല്ലാവരും കാണുന്നതിനുവേണ്ടി രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്ത്യാനികള്‍ രൂപാന്തരപ്പെട്ട ജീവിതം നയിക്കുന്നതിന് ദൈവശക്തി പര്യാപ്തമാണന്ന് ഈ രേഖകള്‍ തെളിയിക്കുന്നു. ദൈവം തന്‍റെ ഭക്തന്മാരില്‍ പ്രസാദിക്കുകയും അവരുടെ ജീവിത സാക്ഷ്യങ്ങള്‍ മറ്റുള്ളവരോട് പങ്കുവെയ്ക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. “അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല'' കാരണം “അവര്‍ ജഡത്തെയല്ല ആത്മാവിനെയത്രേ അനുസരിച്ചു നടക്കുന്നു എന്ന് ന്യായവിധി സ്ഥിരീകരിക്കുന്നു.'' റോമർ 8:1, 4.

ദൈവത്തിന്‍റെ മാനദണ്ഡമായ പത്തുകല്പന പ്രകാരമാണ് ദൈവം എല്ലാവരെയും ന്യായം വിധിക്കുന്നത് (യാക്കോ.2:10 - 12) അവന്‍റെ കല്പന ലംഘിക്കുന്നത് പാപമാണ്. (1 യോഹ. 3:4) ന്യായപ്രമാണത്തിന്‍റെ നീതി യേശുമുഖാന്തരം തന്‍റെ എല്ലാ ജനത്തിനും നിവര്‍ത്തിക്കപ്പെടും (റോമര്‍. 8:3,4) യേശുവിന്‍റെ വാക്കുകളെയും ശക്തിയെയും സംശയിക്കുന്നവര്‍ ആണ് ഇത് സംഭവ്യമല്ല എന്നു വാദിക്കുന്നത്.

ദൈവത്തെ അറിയിക്കുന്നതിനുവേണ്ടിയല്ല ന്യായവിധി നടത്തുന്നത്. ദൈവം എല്ലാം അറിയുന്നു (2 തിയൊ. 2:19). എങ്കിലും പാപത്താല്‍ മലിനപ്പെട്ട ഈ ലോകത്തില്‍ നിന്നും ആണ് വീണ്ടെടുക്കപ്പെട്ട ജനം സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത്. സ്വര്‍ഗ്ഗീയ രാജ്യത്തില്‍ ആരെയെങ്കിലും പ്രവേശിപ്പിച്ചാല്‍ അവര്‍ വീണ്ടും പാപം ആരംഭിക്കും എന്നു ദൂതന്മാരും പാപം ചെയ്യാത്ത ലോകത്തിലെ അന്തേവാസികളും ചിന്തിച്ച് അസ്വസ്ഥരാകുന്നു. അതുകൊണ്ട് ന്യായവിധിയിലൂടെ എല്ലാകാര്യങ്ങളും അവരെ അറിയിക്കുകയും അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയും ചെയ്യുന്നു. ദൈവത്തെ നീതിരഹിതനും കരുണയില്ലാത്തവനും സ്നേഹമില്ലാത്തവനും സത്യമില്ലാത്തവനും എന്നു പറഞ്ഞ് അപമാനിക്കുന്നതാണ് സാത്താന്‍റെ എപ്പോഴുമുള്ള ലക്ഷ്യം. ദൈവം പാപികളോട് എത്രമാത്രം ക്ഷമയുള്ളവനാണ് എന്ന് ഈ അഖിലാണ്ഡത്തിലെ എല്ലാവരും നേരിട്ട് കാണുക എന്നുള്ളത് ന്യായവിധിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ദൈവസ്വഭാവത്തിന്‍റെ വിജയമാണ് ന്യായവിധിയുടെ പ്രധാന ഉദ്ദേശം. (വെളി. 11:16 - 19; 15:2 - 4; 16:5, 7; 19:1, 2; ദാനീ. 4:36, 37) ദൈവം ന്യായവിധിയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ അവന് സ്തുതിയും മഹത്വവും ലഭിക്കുന്നു.

ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ വശങ്ങളും ന്യായവിധിയിലൂടെ പുനഃപരിശോധിക്കുന്നതാണ്.
ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ വശങ്ങളും ന്യായവിധിയിലൂടെ പുനഃപരിശോധിക്കുന്നതാണ്.

4. ഒരു മനുഷ്യന്‍റെ ജീവിതത്തിന്‍റെ എതെല്ലാം വശങ്ങളാണ് രണ്ടാം വരവിനു മുമ്പുള്ള ന്യായവിധിയില്‍ പരിഗണിക്കപ്പെടുന്നത്? എന്താണ് നിര്‍ണ്ണയിക്കപ്പെടുന്നത്? പ്രതിഫലങ്ങള്‍ നിശ്ചയിക്കുന്നത് എപ്രകാരം?

“ദൈവം നല്ലതും തീയതുമായ സകലപ്രവര്‍ത്തികളെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്ക് വരുത്തുമല്ലോ.'' സഭാ. 12:14. “രണ്ടും കൂടെ (കോതമ്പും കളയും) കൊയ്ത്തോളം വളരട്ടെ. മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയക്കും; അവര്‍ അവന്‍റെ രാജ്യത്തില്‍ നിന്ന് എല്ലാ ഇടര്‍ച്ചകളേയും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെയും കൂട്ടിച്ചേര്‍ക്കും.'' മത്താ. 13:30,41 “ ഇതാ ഞാന്‍ വേഗം വരുന്നു, ഓരോരുത്തനും അവനവന്‍റെ പ്രവര്‍ത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്‍റെ പക്കല്‍ ഉണ്ട്.'' വെളി. 22:12.

ഉത്തരം:   ജീവിതത്തിന്‍റെ എല്ലാ വിശദവിവരങ്ങളും പുനഃപരിശോധിക്കുന്നതാണ്. രഹസ്യമായ എല്ലാ ചിന്തകളും പ്രവര്‍ത്തികളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ട് ന്യായവിധിയുടെ ഒന്നാംഘട്ടത്തെ പരിശോധനാ ന്യായവിധി എന്നു നാമകരണം ചെയ്തിരിക്കുന്നു. ക്രിസ്ത്യാനികള്‍ എന്ന് അഭിമാനിക്കുന്നവരില്‍ ആരെല്ലാം രക്ഷിക്കപ്പെടും എന്നു ന്യായവിധിയിലൂടെ നിര്‍ണ്ണയിക്കപ്പെടുന്നു. നഷ്ടപ്പെടുന്നവരുടെ പേരുകള്‍ രണ്ടാം വരവിന് മുമ്പുള്ള ന്യായവിധിയില്‍ പരിഗണിക്കപ്പെടുകയില്ല എന്നു സംശയരഹിതമായി തീരുമാനിച്ചിരിക്കുന്നു. നാം കൃപയാലാണ് രക്ഷിക്കപ്പെടുന്നതെങ്കിലും നമ്മുടെ കലര്‍പ്പില്ലാത്ത ക്രിസ്തീയ വിശ്വാസമനുസരിച്ചുള്ള പ്രവൃത്തിമൂലമാണ് നമുക്കു പ്രതിഫലങ്ങള്‍

ലഭിക്കുന്നത്. യാക്കോ. (2:26)


5. വെളിപ്പാട് 20 - അദ്ധ്യായ പ്രകാരം ആയിരമാണ്ടില്‍ സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന ന്യായവിധിയില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്? രണ്ടാം ഘട്ട ന്യായവിധിയുടെ ഉദ്ദേശമെന്താണ്?

“ വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ....... നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങള്‍ അറിയുന്നില്ലയോ?'' 1 കൊരി. 6:2,3 ഞാന്‍ ന്യായാസനങ്ങളെ കണ്ടു. അവയില്‍ ഇരിക്കുന്നവര്‍ക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു.'' വെളി. 20:4..

ഉത്തരം:   ക്രിസ്തുവിന്‍റെ രണ്ടാം വരവിങ്കല്‍ മേഘങ്ങളില്‍ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോകുന്ന എല്ലാ യുഗങ്ങളിലേയും വിശുദ്ധന്മാർ അഥവാ നീതിമാന്മാര്‍ ന്യായവിധിയുടെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നതാണ്.

ഉദാഹരണത്തിന് സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന ഒരു കുടുംബം തങ്ങളുടെ കൊല്ലപ്പെട്ട ഏറ്റവും പ്രീയപ്പെട്ട പുത്രനെ സ്വര്‍ഗ്ഗത്തില്‍ കണ്ടെത്തുന്നില്ല. എന്നാല്‍ കൊലപാതകം നടത്തിയ ആള്‍ അവിടെ ഉണ്ട്. തീര്‍ച്ചയായും അവര്‍ക്ക് ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കേണ്ടതാണ്. നീതിമാന്മാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ന്യായവിധിയുടെ രണ്ടാം ഘട്ടത്തിലൂടെ ഉത്തരം ലഭിക്കുന്നതാണ്. സാത്താന്റേയും അവന്‍റെ ദൂതന്മാരുടെയും ഉള്‍പ്പെടെ നഷ്ടപ്പെട്ട എല്ലാവരുടെയും ജീവിതങ്ങള്‍ സൂഷ്മതയോടെ വിശുദ്ധന്മാര്‍ പരിശോധിക്കുന്നതാണ്. യേശുവിന്‍റെ തീരുമാനത്തിലൂടെ ഓരോരുത്തര്‍ക്കും പ്രതിഫലങ്ങള്‍ ന്യായമാണെന്ന് വിശുദ്ധന്മാര്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നതാണ്. ന്യായവിധി നീതിരഹിതമല്ലെന്ന് എല്ലാവര്‍ക്കും വ്യക്തമാക്കും. യേശുവിനെയോ മറ്റ് യജമാന്മാരെയോ, ആരെ സേവിക്കും എന്ന് ജനം നേരത്തെ തീരുമാനിച്ച പ്രകാരമാണ് പ്രതിഫലം ലഭിക്കുന്നത് എന്ന് നമുക്ക് വ്യക്തമാകും. (വെളി. 22:11,12) (ആയിരമാണ്ടിനെക്കുറിച്ച് അറിയാന്‍ പഠനസഹായി 12 പരിശോധിക്കുക).


6. എപ്പോള്‍, എവിടെ വെച്ചാണ് ന്യായവിധിയുടെ മൂന്നാം ഘട്ടം നടക്കുന്നത്? മൂന്നാം ഘട്ട ന്യായവിധിയില്‍ പങ്കെടുക്കുന്നവര്‍ ആരെല്ലാം?

“അന്നാളില്‍ അവന്‍റെ കാല്‍ യെരുശലേമിനെതിരെ കിഴക്കു ഒലിവുമലയില്‍ നില്ക്കും.''

“എന്‍റെ ദൈവമായ യഹോവയും തന്നോടു കൂടെ സകല വിശുദ്ധന്മാരും വരും '' “ദേശം മുഴുവന്‍ മാറി ഗേബ മുതല്‍ യെരുശലേമിന് തെക്ക് രിമ്മോന്‍ വരെ സമഭൂമിയായിതീരും.'' സെഖ.14:4,5,10. പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവസന്നിധിയില്‍ നിന്നു തന്നെ, ഇറങ്ങുന്നതും ഞാന്‍കണ്ടു.'' വെളി. 21:2. “ആയിരം ആണ്ടു കഴിയുമ്പോള്‍ സാത്താനെ തടവില്‍ നിന്ന് അഴിച്ചുവിടും ......അവന്‍ ഭൂമിയുടെ നാലുദിക്കിലുമുള്ള ജാതികളെ യുദ്ധത്തിനായി കൂട്ടിച്ചേര്‍ക്കേണ്ടതിന് വശീകരിപ്പാന്‍ പുറപ്പെടും.'' വെളി. 20 :7, 8.

ഉത്തരം:   ആയിരമാണ്ടു (വെളി. 20) കഴിഞ്ഞു യേശു സകല വിശുദ്ധന്മാരുമായി വിശുദ്ധ നഗരത്തില്‍ ഭൂമിയിലേക്ക് മടങ്ങിവരുന്നതോടുകൂടിയാണ് ന്യായവിധിയുടെ മൂന്നാംഘട്ടം ആരംഭിക്കുന്നത്. പിശാചും അവന്‍റെ ദൂതന്മാരും ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ദുഷ്ടന്മാരും ഈ ന്യായവിധിയില്‍ പങ്കെടുക്കുന്നതാണ്. എല്ലാ യുഗങ്ങളിലും മരിച്ചുപോയ ദുഷ്ടന്മാര്‍ ആയിരമാണ്ട് കഴിഞ്ഞിട്ട് ഉയര്‍ത്തെഴുന്നേല്ക്കും (വെളി. 20:5) അവരെ വഞ്ചിക്കുന്നതിനു സാത്താന്‍ പെട്ടെന്ന് ശക്തമായ ഒരു സമരപ്രചരണ പര്യടനം സമാരംഭിക്കുന്നതാണ്. വിശുദ്ധനഗരം പിടിക്കുന്നതിനുവേണ്ടി അവരെ ബോധ്യപ്പെടുത്തുന്ന കാര്യത്തിൽ സാത്താന്‍ വിജയിക്കുന്നതാണ്.


7. പിന്നീട് എന്ത് സംഭവിക്കുന്നു?

“അവര്‍ ഭൂമിയില്‍ പരക്കെചെന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രീയനഗരത്തെയും വളയും'' വെളി. 20:9.

ഉത്തരം:   ദുഷ്ടന്മാര്‍ നഗരത്തെ വളഞ്ഞു ആക്രമിക്കുന്നതിന് ഒരുങ്ങും.

മൂന്നാം ഘട്ട ന്യായവിധി ദൈവനഗരത്തെ ആക്രമിക്കാനുള്ള പദ്ധതിയെ തടസ്സപ്പെടുത്തുന്നു.
മൂന്നാം ഘട്ട ന്യായവിധി ദൈവനഗരത്തെ ആക്രമിക്കാനുള്ള പദ്ധതിയെ തടസ്സപ്പെടുത്തുന്നു.

8. അവരുടെ യുദ്ധ പദ്ധതിയ്ക്കു ഉണ്ടാകുന്ന തടസ്സം എന്താണ്? അനന്തരഫലങ്ങള്‍ എന്തെല്ലാം?

“ മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന് മുമ്പില്‍ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങള്‍ തുറന്നു. ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു. പുസ്തകങ്ങളില്‍ എഴുതിവച്ചിരിക്കുന്നതിന് ഒത്തവണ്ണം മരിച്ചവര്‍ക്കു അവരുടെ പ്രവര്‍ത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി.'' വെളി. 20:12 “അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നുതക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.'' 2 കൊരി. 5:10 “ എന്‍റെ മുമ്പില്‍ എല്ലാ മുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. ആകയാല്‍ നമ്മില്‍ ഓരോരുത്തന്‍ ദൈവത്തോട് കണക്ക് ബോധിപ്പിക്കണ്ടിവരും.'' റോമര്‍. 14:11,12.

ഉത്തരം:   യാതൊരു മുന്നറിയിപ്പും ഇല്ലാതെ അപ്രതീക്ഷിതമായി എതാണ്ട് സ്തംഭിപ്പിക്കുന്ന തേജസ്സോടെ ദൈവം വിശുദ്ധ നഗരത്തിന് മീതെ പ്രത്യക്ഷപ്പെടുന്നു. (വെളി. 19:11 - 21). സത്യത്തിന്‍റെ നിമിഷം വന്നെത്തിയിരിക്കുന്നു. ഈ ലോകാരംഭംമുതല്‍ നഷ്ടപ്പെട്ട എല്ലാ ദേഹികളും സാത്താനും അവന്‍റെ ദൂതന്മാരും ഉള്‍പ്പടെ എല്ലാവരും ഇപ്പോള്‍ ദൈവത്തിന്‍റെ ന്യായവിധിയെ അഭിമുഖീകരിക്കുന്നു. രാജാധിരാജാവില്‍ എല്ലാ കണ്ണുകളും ഉറപ്പിക്കുന്നു. (വെളി. 20:12)

ഓരോ വ്യക്തികളും തങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു എന്നു സ്പഷ്ടമായി കാണുന്നു.
എല്ലാ വ്യക്തികളും തങ്ങളുടെ മറന്ന ജീവിതത്തെ തിരിഞ്ഞു നോക്കുന്നു. നഷ്ടപ്പെട്ടു ദൈവത്തിന്‍റെ സ്നേഹനിര്‍ഭരവും നിരന്തരവുമായ ക്ഷണങ്ങളെ, അഭ്യര്‍ത്ഥനകളെ, ആ മൃദുവായ സ്വരം പലപ്പോഴും കേട്ടിട്ടും കുറ്റങ്ങള്‍ ബോധ്യപ്പെട്ടിട്ടും അതിനോട് ഒട്ടും പ്രതികരിക്കാതിരുന്നത്, ഇതെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. അതിന്‍റെ കൃത്യത തർക്കമറ്റതാണ്. അതിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ നിഷേധിക്കാന്‍ കഴിയുകയില്ല. ദൂഷ്ടന്മാര്‍ എല്ലാ കാര്യങ്ങളും നല്ലതുപോലെ മനസ്സിലാക്കണം എന്നു ദൈവം ആഗ്രഹിക്കുന്നു. കാര്യങ്ങള്‍ വ്യക്തമാക്കുന്നതിന് എത്ര വിവരണങ്ങള്‍ വേണമെങ്കിലും ദൈവം നല്‍കുന്നതാണ്. ഇതിനുവേണ്ട പുസ്തകങ്ങളും രേഖകളും ലഭ്യമാണ്.

ദൈവം യാതൊന്നും മറച്ചുവെയ്ക്കില്ല
ദിവ്യമായ മറച്ചുവെയ്പ്പില്‍ ദൈവം ഏര്‍പ്പെടുകയില്ല. യാതൊരു തെളിവും അവന്‍ നശിപ്പിച്ചിട്ടില്ല. ഒറ്റ ടേപ്പും അവന്‍ മായിച്ചുകളഞ്ഞിട്ടില്ല. ഒളിച്ചുവയ്ക്കാന്‍ ഒന്നും ഇല്ല. എല്ലാ മനുഷ്യനും എല്ലാ നല്ല ദൂതന്മാരും ദൂഷ്ട ദൂതന്മാരും എല്ലാ നാടകങ്ങളുടേയും നാടകമായ ഈ ദൃശ്യം കാണുന്നതിന് വേണ്ടി സകലവും വെളിച്ചത്തുകൊണ്ടുവരുന്നതാണ്.

നഷ്ടപ്പെട്ടവര്‍ മുട്ടിന്മേല്‍ നില്ക്കുന്നു.
പെട്ടന്ന് ഒരു നിമിഷം നഷ്ടപ്പെട്ട വ്യക്തി തന്‍റെ മുട്ടിന്മേല്‍ നിന്നിട്ട് തന്‍റെ കുറ്റം സമ്മതിക്കുകയും ദൈവം തന്നോട് വളരെ നീതി കാട്ടിയെന്ന് പരസ്യമായി ഏറ്റുപറയുകയും ചെയ്യുന്നു. ദൈവത്തിന്‍റെ ആലോചനയോട് അനുരൂപപ്പെടാന്‍ തന്‍റെ ശാഠ്യപ്രകൃതമായ ഉന്നതഭാവം തന്നെ അനുവദിച്ചില്ല. ദുഷ്ടന്മാരും ദുഷ്ടദൂതന്മാരും ഇതുപോലെ എല്ലായിടത്തും മുട്ടുകുത്തി നില്ക്കുന്നു. പെട്ടന്ന് എല്ലാ ദുഷ്ടന്മാരും ദൂഷ്ടദൂതന്മാരും സാത്താനോടൊന്നിച്ച് ദൈവത്തിന്‍റെ മുമ്പില്‍ സാഷ്ടാഗം വീഴുന്നു. (റോ. 14:11) ദൈവത്തെക്കുറിച്ചുള്ള എല്ലാ കുറ്റാരോപണങ്ങളും തെറ്റെന്നു തെളിഞ്ഞതുകൊണ്ട് ദൈവം നിര്‍ദ്ദോഷിയാണെന്ന് പരസ്യമായി ഏറ്റു പറയുകയും തങ്ങളോടു ദൈവം സ്നേഹത്തോടും നീതിയോടും കരുണയോടും കൂടെ പെരുമാറിയെന്ന് സാക്ഷീകരിക്കുകയും ചെയ്യുന്നു.

വിധി ന്യായമാണെന്ന് എല്ലാവരും സമ്മതിക്കുന്നു.
തങ്ങളുടെ മേല്‍ ചുമത്തപ്പെട്ട മരണവിധി നീതിയുക്തവും പാപത്തെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും യോഗ്യമായ മാര്‍ഗ്ഗവുമാണന്ന് എല്ലാവരും ഏറ്റുപറയുന്നു. നഷ്ടപ്പെട്ടവരെക്കുറിച്ച് ഇപ്രകാരം പ്രസ്താവിക്കുന്നു. “നിന്‍റെ സഹായമായിരിക്കുന്ന എന്നോട് നീ മറുക്കുന്നത് നിന്‍റെ നാശം ആകുന്നു.'' ഹോശേയ 13:9. ദൈവം ഈ പ്രപഞ്ചത്തില്‍ വിജയശ്രീലാളിതനായി നിലകൊള്ളുന്നു. സാത്താന്‍റെ കുറ്റാരോപണങ്ങളും അവകാശവാദങ്ങളും മാനസാന്തരപ്പെടാത്ത പാപിയുടെ വൈകൃതങ്ങളും കള്ളത്തരങ്ങളും ഇപ്രകാരം തുറന്നു കാണിക്കുകയും ചെയ്യുന്നു.

ആകാശത്തു നിന്നും തീ ഇറങ്ങി പാപത്തേയും പാപികളെയും എന്നേക്കുമായി ഉന്മൂലനം ചെയ്യുന്നു.
ആകാശത്തു നിന്നും തീ ഇറങ്ങി പാപത്തേയും പാപികളെയും എന്നേക്കുമായി ഉന്മൂലനം ചെയ്യുന്നു.

9. ഈ പ്രപഞ്ചത്തില്‍ നിന്നും പാപം ഇല്ലായ്മ ചെയ്തു സുരക്ഷിതമായ ഒരു ഭവനവും നല്ല ഭാവിയും വിശുദ്ധന്മാര്‍ക്ക് ഒരുക്കുന്നതിനുവേണ്ടി എന്തു നടപടികള്‍ ആണ് സ്വീകരിക്കുന്നത്?

“അവര്‍ .......... വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും ...........എന്നാല്‍ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും. അവരെ വഞ്ചിച്ച പിശാചിനെ ............... ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിടും.'' വെളി. 20:9,10. “ദുഷ്ടന്മാര്‍ നിങ്ങളുടെ കാലിന്‍ കീഴില്‍ വെണ്ണീര്‍ ആയിരിക്കകൊണ്ട് നിങ്ങള്‍ അവരെ ചവിട്ടിക്കളയും.'' മലാ. 4:3 “ ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. യെശ. 65:17 “നാം അവന്‍റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.'' 2 പത്രൊസ്. 3:13 “ഇതാ മനുഷ്യരോട് കൂടെ ദൈവത്തിന്‍റെ കൂടാരം......അവര്‍ അവന്‍റെ ജനമായിരിക്കും. ദൈവം താന്‍ അവരുടെ ദൈവമായി അവരോട് കൂടെ ഇരിക്കും. ''വെളി. 21:3.

ഉത്തരം:   സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള തീ ദുഷ്ട മനുഷ്യരുടെ മേല്‍ വീഴും. തീ ഈ പ്രപഞ്ചത്തില്‍ നിന്നും പാപത്തെയും പാപികളെയും എന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യും (നരകാഗ്നിയെകുറിച്ചറിയുവാന്‍ പഠന സഹായി 11 കാണുക). ദൈവജനത്തിന് ഈ സമയം അഗാധമായ ദുഃഖവും ഞെട്ടലും അനുഭവപ്പെടും. പരമാര്‍ത്ഥമായി പറഞ്ഞാല്‍ ഒരോ വ്യക്തിക്കും ഒരു സ്നേഹഭാജനം അഥവാ സ്നേഹിതന്‍ തീപ്പൊയ്കയില്‍ കാണും. വര്‍ഷങ്ങളായി തങ്ങള്‍ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത ജനത്തിന്‍റെ നാശത്തില്‍ സംരക്ഷണ ദൂതന്മാര്‍ ദുഃഖിച്ചു കരയുന്നതാണ്. താന്‍ ഏറെ വര്‍ഷങ്ങള്‍ സ്നേഹിക്കുകയും അപേക്ഷിക്കുകയും ചെയ്തവര്‍ നശിക്കുന്നതില്‍ തീര്‍ച്ചയായും ക്രിസ്തു വിലപിക്കും. ഈ ഭയാനകമായ നിമിഷത്തില്‍ പാപം നിമിത്തം വലിയ വില കൊടുക്കേണ്ടി വന്നതില്‍ നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവില്‍ ഏല്പിക്കപ്പെട്ട ദുഃഖം വര്‍ണ്ണനാതീതമത്രേ.

പുതിയ ആകാശവും പുതിയ ഭൂമിയും
പിന്നീട് കര്‍ത്താവ് വീണ്ടെടുക്കപ്പെട്ടവരുടെ കണ്ണില്‍ നിന്നു കണ്ണൂനീര്‍ എല്ലാം തുടച്ചു കളയും (വെളി. 21:4); നമ്മുടെ മാനുഷീക വാക്കുകള്‍ക്കു വര്‍ണ്ണിക്കാന്‍ കഴിയാത്ത വിധത്തില്‍ പുതിയ ആകാശവും പുതിയ ഭൂമിയും തന്‍റെ വിശുദ്ധന്മാര്‍ക്കു വേണ്ടി പുനർസൃഷ്ടിക്കും. ദൈവം തന്‍റെ ജനത്തോടൊത്ത് നിത്യത മുഴുവന്‍ വാഴും എന്നുള്ളതാണ് ഏറ്റവും വിശിഷ്ടമായ അനുഭവം. ചിന്തിക്കുന്ന ആരും ഈ സൗഭാഗ്യം നഷ്ടപ്പെടുത്തുകയില്ല.

യാഗമൃഗം യേശുവിന്‍റെ കാല്‍വറിയിലെ യാഗത്തെ പ്രതിനിധീകരിച്ചു.
യാഗമൃഗം യേശുവിന്‍റെ കാല്‍വറിയിലെ യാഗത്തെ പ്രതിനിധീകരിച്ചു.

10. ഭൂമിയിലെ വിശുദ്ധ മന്ദിരത്തില്‍ പഴയ നിയമകാലത്തു നടത്തിയിരുന്ന പാപപരിഹാര ശുശ്രൂഷ എപ്രകാരമാണ് ന്യായവിധിയേയൂം ഈ പ്രപഞ്ചത്തില്‍ നിന്നു പാപം ഇല്ലായ്മ ചെയ്ത് പൂര്‍ണ്ണ ഐക്യത പുനഃസ്ഥാപിക്കുന്നതിനെയും ചിത്രീകരിച്ചിരിക്കുന്നത്?

ഉത്തരം:   പഠനസഹായി 2-ലൂടെ സാത്താന്‍ ഏപ്രകാരം ദൈവത്തെ ദുഷിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു എന്നും മാരകവും ഹീനവുമായ പാപം എപ്രകാരം ഈ പ്രപഞ്ചത്തില്‍ കൊണ്ടുവന്നു എന്നും നാം പഠിക്കുകയുണ്ടായി. കര്‍ത്താവിന്‍റെ യാഗത്തിലൂടെ എപ്രകാരം പാപ പ്രശ്നം കൈകാര്യം ചെയ്ത് ഈ അഖിലാണ്ഡത്തില്‍ എങ്ങനെ ഐക്യം കൊണ്ടുവരുമെന്ന് ദൈവം പഴയനിയമകാലത്തെ പാപപരിഹാര ശ്രൂശ്രൂഷയുടെ ദൃഷ്ടാന്തങ്ങളിലൂടെ യിസ്രായേല്‍ ജനത്തെ പഠിപ്പിച്ചു. എല്ലാം ദിവ്യമായ ഐക്യതയില്‍ കൊണ്ടുവരിക എന്നതാണ് പാപപരിഹാര (Atonement) ത്തിന്‍റെ അര്‍ത്ഥം.

ഭൂമിയിലെ മന്ദിരത്തിലെ ശുശ്രൂഷകളുടെ ദൃഷ്ടാന്തം ഇപ്രകാരം:

A. ജനത്തിന്‍റെ പാപത്തെ മറയ്ക്കുന്നതിന് വേണ്ടിയായിരുന്നു യഹോവയ്ക്കു ചീട്ടു വീണ ആടിനെ കൊന്നത്. ലേവ്യ16:9

B. മൃഗത്തിന്‍റെ രക്തം എടുത്തു മഹാപുരോഹിതന്‍ കൃപാസനത്തിന്‍റെ മീതെ തളിച്ചു.

C. ഈ വിധത്തില്‍ ആണ് ന്യായവിധി നടന്നത് (1) നീതിമാന്മാര്‍ സ്ഥിരീകരിക്കപ്പെട്ടു. (2) മാനസാന്തരപ്പെടാത്തവരെ ജനത്തിന്‍റെ ഇടയില്‍ നിന്നും നീക്കി (3) പാപത്തിന്‍റെ രേഖ മന്ദിരത്തില്‍ നിന്നും നീക്കിക്കളഞ്ഞു.

D. സകല ലംഘനങ്ങളും അസസേലിന്‍റെ ചീട്ടു വീണ ആടിന്‍റെ തലയില്‍ ചുമത്തുന്നു.

E. അസസേലിനു ചീട്ടു വീണ ആടിനെ മരുഭൂമിയില്‍ കൊണ്ടുവിടുന്നു.

F. ജനം പാപത്തില്‍ നിന്നും ശുദ്ധീകരണം പ്രാപിക്കുന്നു.

G. ഒരു ക്ലീന്‍ സ്ലേറ്റില്‍ അക്ഷരം എഴുതുന്നതുപോലെ എല്ലാം പുതുതായി ആരംഭിക്കുന്നു.

വിശുദ്ധമന്ദിരത്തില്‍ മുഴുലോകത്തിന് വേണ്ടി അര്‍പ്പിക്കുന്ന പാപ പരിഹാരശുശ്രൂഷയെ ആണ് ഭൂമിയില്‍അര്‍പ്പിച്ചിരുന്ന ഈ അഞ്ചു സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. താഴെ ഒന്നാമതായി പറയുന്ന അക്ഷരീയ സംഭവത്തിന്‍റെ ദൃഷ്ടാന്തമാണ് മുകളില്‍ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. താഴെരണ്ടാമതായി പറഞ്ഞിരിക്കുന്നതിന്‍റെ ദൃഷ്ടാന്തമാണ് മുകളില്‍ രണ്ടാമതായി പറഞ്ഞിരിക്കുന്നത്. ഈ പ്രധാനപ്പെട്ട പാപപരിഹാര സംഭവങ്ങളെ ദൈവം എത്ര വ്യക്തമായി ചിത്രീകരിച്ചിരുന്നു എന്ന് ശ്രദ്ധിക്കുക:

A. മനുഷ്യന്‍റെ പകരക്കാരനായി യേശുവിന്‍റെ കാല്‍വറിയിലെ യാഗം (1 കൊരി. 15: 3; 5:7).

B. യേശു നമ്മുടെ മഹാപുരോഹിതനായി ജനത്തെ ദൈവത്തിന്‍റെ സാദൃശ്യപ്രകാരം പുനഃസൃഷ്ടിക്കുന്നു. (എബ്രാ. 4:14 - 16; റോമർ 8:29).

C. ന്യായവിസ്താര സഭയിൽ ഉണ്ടായിരുന്ന രേഖകൾ നോക്കിയാണ് നല്ലതും തീയതുമായ ജീവിതങ്ങളെ സ്ഥിരീകരിക്കുന്നത്. പാപത്തിന്‍റെ രേഖ പിന്നീട് സ്വര്‍ഗ്ഗീയ മന്ദിരത്തില്‍ നിന്നും നീക്കിക്കളയുന്നു. (വെളി.20:12; അപ്പൊ. 3:15 - 21).

D. പാപം ഉടലെടുത്തതിന്റേയും എല്ലാ മനുഷ്യരേയും പാപം ചെയ്യാന്‍ പ്രേരിപ്പിച്ചതിന്റേയും ഉത്തരവാദിത്വം സാത്താനില്‍ ചുമത്തുന്നു (1 യോഹ. 3:8; വെളി. 22:12).

E. സാത്താനെ മരുഭൂമിയിലേക്ക് നാടുകടത്തുന്നു (വെളിപ്പാട് 20 - അദ്ധ്യായത്തിലെ ആയിരമാണ്ട് കാലം).

F. സാത്താനേയും പാപത്തേയും പാപികളേയും എന്നന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുന്നു. (വെളി.20:10; 21:8; സങ്കീ. 37: 10, 20; നഹും.1:9).

G. ദൈവജനത്തിനു വേണ്ടി പുതിയ ഭൂമി സൃഷ്ടിക്കുന്നു. പാപത്താല്‍ നഷ്ടപ്പെട്ടതെല്ലാം ദൈവത്തിന്‍റെ ഭക്തര്‍ക്കുവേണ്ടി പുനഃസ്ഥാപിക്കുന്നു (2പത്രൊസ്. 3:13; അപ്പൊ. 3:20,21).

പാപം രണ്ടാമതും ഉയര്‍ന്നുവരികയില്ല എന്നുള്ള ഉറപ്പോടുകൂടി ഈ പ്രപഞ്ചത്തെയും അതിലുള്ളതിനെയും പാപം പ്രവേശിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലെക്ക് പുനഃസ്ഥാപിക്കുന്നതുവരെ പാപ പരിഹാര ശുശ്രൂഷ അവസാനിക്കുന്നില്ല.

ന്യായവിധിക്കുശേഷം പാപം എന്നേക്കുമായി നീങ്ങിപ്പോകുന്നതാണ്.
ന്യായവിധിക്കുശേഷം പാപം എന്നേക്കുമായി നീങ്ങിപ്പോകുന്നതാണ്.

11. ഈ പഠന സഹായിയിലൂടെ താഴെ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം ന്യായവിധിയെക്കുറിച്ചുള്ള സുവാര്‍ത്ത എന്താണ്?

ഉത്തരം:   

A. ദൈവം പാപത്തെ കൈകാര്യം ചെയ്ത രീതിയെ അഖിലാണ്ഡം മുഴുവൻ ന്യായീകരിക്കും. ഇതാണ് ന്യായവിധിയുടെ കേന്ദ്ര ആശയം.

B. ദൈവജനത്തിന് അനുകൂലമായി ന്യായവിധി തീരുമാനിക്കപ്പെടും.

C. വിശുദ്ധന്മാര്‍ നിത്യതയോളം പാപത്തില്‍ നിന്നും സുരക്ഷിതര്‍ ആണ്.

D. പാപം പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുകയും അത് ഒരിക്കലും രണ്ടാമതു പൊങ്ങി വരികയും ചെയ്കയില്ല.

E. പാപത്താല്‍ ആദാമിനും ഹവ്വയ്ക്കും നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കപ്പെട്ടവര്‍ക്ക് വേണ്ടി പുനഃസ്ഥാപിക്കുന്നതാണ്.

F. ദുഷ്ടന്മാര്‍ നിത്യമായി ദണ്ഡനം അനുഭവിക്കുന്നില്ല. അവര്‍ ചാരമായിത്തീരും.

G. ന്യായവിധിയില്‍ യേശുവാണ് നമ്മുടെ ന്യായാധിപതിയും മദ്ധ്യസ്ഥനും സാക്ഷിയും എല്ലാം.

H. പിതാവും പുത്രനും നമ്മെ സ്നേഹിക്കുന്നു. പിശാചാണ് നമ്മെ കുറ്റം വിധിക്കുന്നത്.

I. സ്വര്‍ഗ്ഗത്തിലെ പുസ്തകങ്ങള്‍ വിശുദ്ധന്മാര്‍ക്ക് സഹായകരമാണ്, കാരണം സുവിശേഷത്തിലൂടെ കൃപ അവരുടെ ജീവിതത്തെ എപ്രകാരം മാറ്റിയെന്ന് അത് വ്യക്തമാക്കുന്നു.

J. ക്രിസ്തുയേശുവിലുള്ളവര്‍ക്ക് യാതൊരു ശിക്ഷാവിധിയും ഇല്ല. ഈ സത്യത്തെ വെളിപ്പെടുത്തുക എന്നുള്ളത് ന്യായവിധിയുടെ ലക്ഷ്യമാണ്.

K. ദൈവത്തിന്‍റെ വിധി ന്യായമല്ലെന്ന് ഒറ്റ വ്യക്തിയും (മനുഷ്യനോ, ദൂതന്മാരോ) പരാതിപ്പെടുകയില്ല. ദൈവം എല്ലാവരോടും സ്നേഹവാനും കൃപാലുവും കരുണയുള്ളവനും ന്യായമായി വിധിക്കുന്നവനും ആണെന്ന് ഏവരും ഏക സ്വരത്തില്‍ പ്രഖ്യാപിക്കും.


12. യേശുവിനെ നിങ്ങളുടെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചു അവനെ നിങ്ങളുടെ ജീവിതത്തിന്‍റെ നിയന്ത്രണം ഏല്പിക്കുകയാണെങ്കില്‍ നിങ്ങളെ സ്വര്‍ഗ്ഗീയ ന്യായവിധിയില്‍നിന്ന് വിടുവിക്കാം എന്നു ദൈവം വാഗ്ദത്തം ചെയ്യു ന്നു. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ അവനെ ഇന്നുതന്നെ ക്ഷണിക്കുമോ ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ


1. യേശുവിനെ എന്‍റെ രക്ഷിതാവായി സ്വീകരിക്കുന്നതും കര്‍ത്താവായി സ്വീകരിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?


വ്യത്യാസം വളരെയാണ്. ഞാന്‍ അവനെ എന്‍റെ രക്ഷിതാവായി സ്വീകരിക്കുമ്പോള്‍ അവന്‍ എന്നെ കുറ്റബോധത്തില്‍ നിന്നും പാപത്തിന്‍റെ ശിക്ഷയില്‍ നിന്നും വിടുവിച്ച് എനിക്ക് ഒരു പുതിയ ജീവിതം തരുന്നു. പാപിയായി നടന്ന എന്നെ അവന്‍ വിശുദ്ധനാക്കി മാറ്റുന്നു. ഈ കൃത്യം രക്ഷയ്ക്കു പര്യാപ്തവും മഹത്വകരമായ ഒരു അത്ഭുതവുമാണ്. ഇപ്രകാരമല്ലാതെ രക്ഷപ്രാപിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. എന്തായാലും ഈ അവസ്ഥയില്‍ അവന്‍ എന്നെ ഉപേക്ഷിച്ചുകളയുന്നില്ല. ഞാന്‍ ഈ ലോകത്തില്‍ ജനിച്ചതും യേശുവിനെപ്പോലെ ആയിത്തീരാന്‍ വളരേണ്ടതും ദൈവീക പദ്ധതിയാണ് (എഫെ. 4:13) എന്‍റെ ജീവിതത്തില്‍ കര്‍ത്താവുമായി ഞാന്‍ അവനെ ദിവസവും അംഗീകിരക്കുമ്പോള്‍ അവന്‍റെ അത്ഭുത പ്രവൃത്തിയാല്‍ കൃപയിലും ക്രിസ്തീയ പെരുമാറ്റത്തിലും വളര്‍ന്നു ക്രിസ്തുവിനെപ്പോലെ പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാന്‍ എന്നെ സഹായിക്കുന്നു. (2 പത്രൊസ്. 3:18)

എന്‍റെ സ്വന്തമായ വഴി തെരഞ്ഞെടുക്കുക എന്നുള്ളത് ഒരു പ്രശ്നം തന്നെയാണ്.
എന്‍റെ ഇഷ്ടപ്രകാരം ജീവിച്ച് എന്‍റെ സ്വന്തം വഴി തെരഞ്ഞടുക്കുക എന്നുള്ളത് എന്‍റെ ഒരു പ്രശ്നമാണ്. ബൈബിള്‍ ഇതിനെ അകൃത്യം അഥവാ പാപം എന്നുവിളിക്കുന്നു. (യെശ. 53:6)

പുതിയ നിയമം യേശുവിനെ കര്‍ത്താവ് എന്ന് 766 പ്രാവശ്യം പറയുന്നതുകൊണ്ടു തന്നെ അവനെ എന്‍റെ ജീവിതത്തിലെ രാജാവായി വാഴിക്കുക എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്നതായി വിശദീകരിക്കുന്നു. അപ്പൊസ്തൊല പ്രവര്‍ത്തികളില്‍ യേശുവിനെ കര്‍ത്താവായി 110 പ്രാവശ്യം സംബോധന ചെയ്യുന്നു. രക്ഷകനായി രണ്ടുപ്രാവശ്യം മാത്രം. അവനെ കര്‍ത്താവായി നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഇത് തെളിയിക്കുന്നു.

അവനെ കര്‍ത്താവായി അംഗീകരിക്കുക - തിരസ്കരിച്ച ഒരു ആജ്ഞ
യേശുവിനെ കര്‍ത്താവായി വാഴിക്കുന്നത് മറക്കുകയും അത് തിരസ്കരിച്ച ഒരു ആജ്ഞ ആയിത്തീർന്നതുകൊണ്ട് യേശുവിന്‍റെ കത്തൃത്വത്തിനു നിരന്തരം ഊന്നൽ നല്‍കിയിരിക്കുന്നു. (2 കോരി. 4:5) അവനെ എന്‍റെ ജീവിതത്തിലെ കര്‍ത്താവായി ഞാന്‍ അംഗീകരിക്കുന്നില്ലായെങ്കില്‍ ക്രിസ്തുവിന്‍റെ നീതി ധരിച്ച് ഒരു പൂര്‍ണ്ണ വളര്‍ച്ച എത്തിയ ക്രിസ്ത്യാനി ആയിത്തീരാന്‍ എനിക്കു കഴികയില്ല. പകരം എനിക്കൊന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു ഞാന്‍ നിര്‍ഭാഗ്യവാനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും ആയിത്തീരും. അതുപോലെ എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞ് ഞാന്‍ കൂടുതല്‍ കുഴപ്പത്തില്‍ ചെന്നുചാടും. വെളി. 3:17.

2. ദൈവജനത്തിന്‍റെ പാപത്തിന്‍റെ രേഖ പാപപരിഹാര ദിവസത്തില്‍ അസസേലിലേക്കു മാറ്റുന്നതുകൊണ്ട് എന്‍റെ പാപം വഹിക്കുന്നത് അസസേലാണോ? യേശു മാത്രമാണ് നമ്മുടെ പാപങ്ങള്‍ വഹിക്കുന്നത് എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്?


പിശാചിനെ സൂചിപ്പിക്കുന്ന അസസേല്‍ ഒരു തരത്തിലും നമ്മുടെ പാപങ്ങള്‍ വഹിക്കുകയോ പാപത്തിനുവേണ്ടി വില നല്‍കുകയോ ചെയ്യുന്നില്ല. എന്നാൽ പാപപരിഹാര ദിവസം യാഗം കഴിച്ച കര്‍ത്താവിനു ചീട്ടു വീണ ആട് നമ്മുടെ സ്ഥാനം ഏറ്റെടുത്തു കാല്‍വറിയില്‍ നമ്മുടെ പാപത്തിന് വില നല്കിയ യേശുവിനെയാണ് സാദൃശീകരിക്കുന്നത്. ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് യേശുമാത്രമാണ്. (യോഹ. 1:29). മറ്റുള്ള പാപികൾക്കൊപ്പം സാത്താനും ശിക്ഷിക്കപ്പെടുന്നതാണ്. (വെളി. 20:12 - 15) സാത്താന്‍ നേരിട്ട് ഉത്തരവാദിത്വം വഹിക്കേണ്ട സ്വന്തം പാപങ്ങള്‍ : 1) പാപത്തിന്‍റെ നിലനില്പ് 2) അവന്‍റെ സ്വന്തം നീചപ്രവര്‍ത്തികള്‍ 3) ഈ ഭൂമിയിലുള്ളവരെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സാത്താന്‍റെ തിന്മപ്രവര്‍ത്തികള്‍ക്ക് ദൈവം അവനോട് കണക്കു ചോദിക്കുന്നതാണ്. പാപപരിഹാര ദിവസത്തില്‍ സാത്താനെ സദൃശീകരിക്കുന്ന അസസ്സേലിന്‍റെ മേല്‍ പാപം മാറ്റപ്പെടുന്നതിന്‍റെ അര്‍ത്ഥം ഇതാണ്.

3. ഏറ്റുപറഞ്ഞ എല്ലാപാപങ്ങളും ദൈവം ക്ഷമിക്കുമെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. (1 യോഹ. 1:9) ക്ഷമിക്കപ്പെട്ട പാപത്തിന്‍റെ രേഖ അവസാനകാലം വരെയും സ്വര്‍ഗ്ഗത്തിലെ പുസ്തകങ്ങളില്‍ വ്യക്തമാണ്. (അപ്പൊ. 3:19 - 21) ക്ഷമിക്കപ്പെട്ട പാപത്തിന്‍റെ രേഖ എന്തുകൊണ്ട് നീക്കികളയുന്നില്ല?


ഇതിന് ഒരു നല്ല കാരണം ഉണ്ട്. ലോക അവസാനത്തില്‍ ദുഷ്ടന്മാരുടെ നാശത്തിന് തൊട്ടുമുമ്പുള്ള അവരുടെ ന്യായവിധി തുടങ്ങാതെ സ്വര്‍ഗ്ഗത്തിലെ ന്യായവിധി പൂര്‍ത്തിയാകുകയില്ല. മൂന്നാംഘട്ട ന്യായവിധിക്കു മുമ്പ് ദൈവം രേഖകള്‍ നശിപ്പിച്ചാല്‍ ബൃഹത്തായ മറച്ചുവെയ്പ്പിന് ദൈവം ആരോപണം ഏല്‍ക്കേണ്ടിവരും. ന്യായവിധി തീരുന്നതുവരെയും നമ്മുടെ പെരുമാറ്റത്തിന്‍റെ എല്ലാ രേഖകളും പരിശോധനയ്ക്ക് ലഭ്യമാണ്.

4. ന്യായവിധി കാല്‍വറിയില്‍ നിവൃത്തിയായി എന്നു പലരും പറയുന്നു. മരണത്തോടുകൂടി ന്യായവിധി നടക്കുന്നു എന്ന് വേറെ ചിലര്‍ പറയുന്നു. ന്യായവിധിയുടെ സമയത്തെക്കുറിച്ച് ഈ പഠന സഹായിയില്‍ പറയുന്നത് ശരിയാണെന്ന് നമുക്ക് തീര്‍ച്ചപ്പെടുത്താമോ?


അതെ, ദാനീയേല്‍ പ്രവചനം 7 - അദ്ധ്യായത്തില്‍ ന്യായവിധിയെക്കുറിച്ച് വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നതുപോലെ ന്യായവിധിയുടെ സമയം നമുക്ക് വ്യക്തമായി മനസ്സിലാക്കാം. ദൈവം നല്കിയിരിക്കുന്ന സവിശേഷമായ സമയം ശ്രദ്ധിക്കുക: അനിശ്ചിതത്വത്തിന് ദൈവം യാതൊരു പഴുതും നല്കുന്നില്ല. ഈ അദ്ധ്യായത്തില്‍ ദൈവം പ്രസ്താവിച്ചിരിക്കുന്ന അനന്തര സംഭവങ്ങള്‍ മൂന്നു പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നത് താഴെ ചേര്‍ക്കുന്നു. (ദാനീ. 7:8 - 14, 20 - 22, 24 - 27)

A. ചെറിയ കൊമ്പ് വാഴ്ച എ. ഡി. 538 മുതല്‍ 1798 വരെ ഭരണം നടത്തി (പഠനസഹായി 15 കാണുക)

B. ന്യായവിധി 1798 - ന് ശേഷം 1844 ല്‍ തുടങ്ങി യേശുവിന്‍റെ രണ്ടാം വരവ് വരെയും തുടരും.

C. ന്യായവിധിയുടെ പരിസമാപ്തിയില്‍ ദൈവത്തിന്‍റെ പുതിയ രാജ്യം സ്ഥാപിക്കുക.

യേശുവിന്‍റെ കാല്‍വറി ക്രൂശിലോ ഒരാള്‍ മരിക്കുമ്പോഴോ അല്ല ന്യായവിധി നടക്കുന്നത് എന്നു ദൈവം വ്യക്തമാക്കുന്നു. എന്നാല്‍ 1798 നും ക്രിസ്തുവിന്‍റെ വീണ്ടും വരവിനും ഇടയ്ക്കാണ് ന്യായവിധി നടക്കുന്നത്.

അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു എന്നുള്ള ദൂത് ഒന്നാം ദൂതന്‍റെ ദൂതിലെ ഭാഗമാണെന്ന് ഓര്‍ക്കുക. വെളി:14:6,7.

ഉത്തരം. അന്ത്യ ന്യായവിധി ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു എന്ന് അന്ത്യകാലത്തെ ദൈവത്തിന്‍റെ ജനം ലോകത്തോട് അറിയിക്കേണ്ടതാണ്.

5. ന്യായവിധിയുടെ പഠനത്തിലൂടെ എന്തുപ്രധാനപ്പെട്ട പാഠങ്ങള്‍ ആണ് നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്?


താഴെ പറയുന്ന 5 കാര്യങ്ങള്‍ ശ്രദ്ധിക്കുക:
A. ദൈവം പ്രവര്‍ത്തിക്കാൻ കൂടുതല്‍ സമയം എടുക്കുന്നു എന്നു തോന്നാം. പക്ഷെ അവന്‍റെ സമയം കൃത്യമാണ്. “എനിക്ക് മനസ്സിലായില്ല'' അഥവാ “ഞാന്‍ അറിഞ്ഞില്ല'' എന്നു നഷ്ടപ്പെട്ട ഒറ്റയാള്‍ക്കും പറയാന്‍ കഴികയില്ല.

B. സാത്താനോടും എല്ലാവിധ തിന്മയോടും ദൈവം ഒടുവില്‍ ന്യായവിധിയില്‍ ഇടപെടുന്നതാണ്. ന്യായവിധി ദൈവത്തിന്‍റെ പ്രവര്‍ത്തനം ആയതുകൊണ്ട് അവന്‍റെ പക്കല്‍ എല്ലാ തെളിവുകളും ഉള്ളതുകൊണ്ട് നാം മറ്റുള്ളവരെ ന്യായം വിധിക്കുന്നത് അവസാനിപ്പിക്കണം. ദൈവം അത് ചെയ്യട്ടെ. ദൈവത്തിന്‍റെ പ്രവർത്തനമായ ന്യായവിധിയില്‍ നാം ഇടപെടുന്നത് ഗൗരവമുള്ള കാര്യമാണ് അത് ദൈവത്തിന്‍റെ അധികാരത്തില്‍ കൈ കടത്തുന്നതിന് തുല്യമാണ്.

C. നാം ദൈവത്തോട് എങ്ങനെ പെരുമാറണമെന്നും നാം ആരെ സേവിക്കണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് വിട്ടുതന്നിരിക്കുകയാണ്. ദൈവവചനത്തിന് വിരുദ്ധമായി നാം തീരുമാനമെടുത്താല്‍ ഉണ്ടാകുന്ന ഗുരുതരമായ ഭവിഷത്തുകള്‍ക്ക് നാം ഒരുങ്ങിയിരിക്കണം.

D. ഈ അന്ത്യകാലത്തെ പ്രശ്നങ്ങള്‍ നാം വ്യക്തമായി മനസ്സിലാക്കുന്നതിനുവേണ്ടി നമ്മെ ഏറ്റവും കൂടുതലായി സ്നേഹിക്കുന്ന ദൈവം നമുക്ക് ദാനീയേലിന്റേയും വെളിപ്പാടിന്റേയും പുസ്തകങ്ങള്‍ നല്‍കിയിരിക്കുന്നു. ദൈവം പറയുന്നത് കേള്‍ക്കുകയും ഈ പ്രവചന പുസ്തകങ്ങളില്‍ നല്‍കിയിരിക്കുന്ന ഉപദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമാണ് നമുക്ക് സുരക്ഷിതത്വം ലഭിക്കുന്നത്

E. സാത്താൻ നമ്മെ ഓരോരുത്തരേയും നശിപ്പിക്കുന്നതിന് ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അവന്‍റെ വഞ്ചനാപരമായ ഉപായതത്വങ്ങള്‍ വളരെ ആകർഷകവും അനുനയിപ്പിക്കുന്നതും ആക കൊണ്ട് അവന്‍റെ കെണിയില്‍ നിന്നും നമ്മെ സംരക്ഷിക്കാന്‍ നമ്മുടെ ജീവിതത്തില്‍ ദിവസവും യേശുവിന്‍റെ പുനഃരുത്ഥാനശക്തി ആവശ്യമാണ്, അല്ലെങ്കില്‍ സാത്താന്‍ നമ്മെ നശിപ്പിച്ചു കളയും.

പാഠസംഗ്രഹ ചോദ്യങ്ങൾ



1. ന്യായവിധിക്ക് എത്ര ഘട്ടങ്ങള്‍ ഉണ്ട് (1)

_____   ആറ്.
_____   ഒന്ന്.
_____   മൂന്ന്.

2. ഒന്നാം ഘട്ട ന്യായവിധിയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ശരിയായ കാര്യങ്ങള്‍ രേഖപ്പെടുത്തുക (7)

_____   അത് യേശുവിന്‍റെ വീണ്ടും വരവിന് മുമ്പുള്ള ന്യായവിധിയാണ്.
_____   ഇത് 1844 ല്‍ തുടങ്ങി.
_____   അത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു.
_____   അപവാദി സാത്താനാണ്.
_____   ഗബ്രിയേല്‍ മാലാഖ ന്യായാധിപതിയാണ്.
_____   ദൈവം അദ്ധ്യക്ഷം വഹിക്കുന്നു.
_____   ഇതിനെക്കുറിച്ച് യോനാ പ്രവാചകന്‍ മുന്‍കൂട്ടി അറിയിച്ചു.
_____   ദൈവകല്പനയാണ് ന്യായവിധിയുടെ മാനദണ്ഡം.
_____   ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നവരുടെ ജീവിതങ്ങള്‍ പരിശോധിക്കും.

3. ആയിരമാണ്ടു കാലത്ത് രണ്ടാഘട്ട ന്യായവിധിയെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം? (3)

_____   എല്ലാ യുഗങ്ങളിലേയും വിശുദ്ധന്മാര്‍ ഇതില്‍ പങ്കെടുക്കും.
_____   കോടതിയുടെ നടപടികള്‍ക്ക് സാത്താന്‍ നിരന്തരം തടസ്സം സൃഷ്ടിക്കും.
_____   സാത്താന്‍റെ ശിക്ഷ ന്യായമാണെന്നു എല്ലാവരും സമ്മതിക്കും.
_____   സാത്താന്‍റെ ദൂതന്മാരോട് ക്ഷമിക്കും.
_____   ദുഷ്ടന്മാര്‍ അവരുടെ അവകാശങ്ങള്‍ ആവശ്യപ്പെടും.
_____   വിശുദ്ധന്മാര്‍ അവരുടെ സുഹൃത്തുക്കള്‍ നഷ്ടപ്പെട്ടതിന്‍റെ കാരണമറിയും.

4. യേശു മൂന്ന് പദവികള്‍ വഹിക്കുന്നു. ഏതെല്ലാം ആണ് അത്? (3)

_____   ന്യായാധിപതി.
_____   സാക്ഷി.
_____   നിയമ ഉദ്യോഗസ്ഥൻ.
_____   കോടതിയിലെ ഗുമസ്ഥൻ.
_____   വക്കീല്‍.

5. ആയിരമാണ്ട് കഴിഞ്ഞ് ന്യായവിധിയ്ക്ക് വേണ്ടി ദുഷ്ടന്മാര്‍ വിശുദ്ധനഗരത്തെ വളഞ്ഞതിനു ശേഷം ന്യായവിധിക്ക് വ്യക്തിപരമായി ഹാജരാകണം (1)

_____   അതെ.
_____   ഇല്ല.

6. ഒരു വ്യക്തി, സ്ത്രീയോ പുരുഷനോ അഥവാ ദൂതനോ എന്തുകൊണ്ട് നഷ്ടപ്പെട്ടു എന്ന് ഓരോരുത്തര്‍ക്കും ദൈവം വ്യക്തമാക്കി കൊടുക്കും

_____   അതെ.
_____   ഇല്ല.

7. ഒരു ന്യായവിധി സമയത്ത് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഒരോ വ്യക്തികളും ( നല്ലവരും ദുഷ്ടന്മാരും) സാത്താനും അവന്‍റെ ദൂതന്മാരും വ്യക്തിപരമായി ഹാജരാകും. ന്യായവിധിയുടെ ഏത് ഘട്ടത്തില്‍ ആണ് ഇത് സംഭവിക്കുന്നത്? (1)

_____   ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ഘട്ട പരിശോധനാ ന്യായവിധി.
_____   ആയിരമാണ്ടിന്‍റെ സമയത്ത് നടക്കുന്ന രണ്ടാം ഘട്ട ന്യായവിധി.
_____   ആയിരമാണ്ടിനു ശേഷം നടക്കുന്ന മൂന്നാം ഘട്ട ന്യായവിധി.

8. സ്വർഗ്ഗത്തിലെ ന്യായവിധിക്ക് എന്തുകൊണ്ട് തെളിവു പുസ്തകങ്ങളുടെ ആവശ്യമുണ്ട്? (1)

_____   സത്യത്തെക്കുറിച്ച് ദൈവത്തിന് ബോധ്യം വരുത്തുന്നതിന്.
_____   മറന്നുപോയ കാര്യങ്ങൾ ദൈവത്തെ ഓർമ്മപ്പെടുത്താൻ.
_____   എന്തെങ്കിലും പ്രവർത്തിക്കാൻ ദൂതന്മാർക്ക് ഒരവസരം നൽകാൻ.
_____   ദൈവം നീതിയായി ന്യായം വിധിക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കാന്‍.

9. എല്ലാം ദൈവീകമായ ഐക്യതയില്‍ കൊണ്ടു വരിക എന്നതാണ് പാപപരിഹാരത്തിന്‍റെ അര്‍ത്ഥം. സ്വര്‍ഗ്ഗത്തിലെ പാപപരിഹാരത്തിന്‍റെ ഭാഗമായി താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഏതെല്ലാം? (5)

_____   യേശുവിന്‍റെ കുരിശുമരണം.
_____   ന്യായവിധി.
_____   മാഹാപുരോഹിതനായുള്ള യേശുവിന്‍റെ ശുശ്രൂഷ.
_____   നോഹയുടെ കാലത്തെ ജലപ്രളയം.
_____   ദാനീയേല്‍ സിംഹക്കുഴിയില്‍.
_____   പാപത്തേയും പാപികളേയും അന്തിമമായി നശിപ്പിക്കുന്നത്.
_____   പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നത്.

10. ന്യായവിധിയിലൂടെ നമുക്ക് ലഭിക്കുന്ന സൂവാര്‍ത്ത എന്താണ് ? (6)

_____   വിശുദ്ധന്മാര്‍ക്ക് അനുകൂലമായി ന്യായവിധി തീരുമാനിക്കപ്പെടുന്നു.
_____   പിശാച് നരകാഗ്നിയില്‍ ശിക്ഷ അനുഭവിക്കും.
_____   പാപം രണ്ടാമതും പൊങ്ങി വരികയില്ല.
_____   ഭാവിയില്‍ പാപം വീണ്ടും ആരംഭിക്കുന്നതാണ്.
_____   യേശു നമ്മുടെ ന്യായാധിപതിയും വക്കീലും സാക്ഷിയും ആണ്.
_____   പാപത്തേയും രക്ഷയേയും ദൈവം കൈകാര്യം ചെയ്യുന്ന രീതി സമര്‍ത്ഥിക്കും.
_____   ആദമിനും ഹവ്വയ്ക്കും നഷ്ടപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കും.

11. ന്യായവിധിയില്‍ സാത്താന്‍ അസസേൽ ആയിരിക്കുന്നതിന്‍റെ സത്യമെന്താണ്? (3)

_____   പാപത്തിന്‍റെ കാരണഭൂതനായതുകൊണ്ട് ദൈവം അവനെ ശിക്ഷിക്കും.
_____   ഓരോ മനുഷ്യനേയും പാപത്തിലേക്ക് നയിച്ചതുകൊണ്ട് അവന്‍ ശിക്ഷിക്കപ്പെടും.
_____   നമ്മുടെ പാപങ്ങള്‍ക്ക് ഉള്ള മറുവില ആയിട്ടല്ല.
_____   അസസേൽ ആയിരിക്കുന്നത് സാത്താന്‍ നിരസിക്കുകയും രക്ഷപ്പെടുകയും ചെയ്യും.

12. ന്യായവിധി സ്വേച്ഛാധിപത്യപരമല്ല യേശുവിനേയോ അതോ മറ്റൊരു യജമാനനെയോ ആരെ സേവിക്കും എന്നു ജനം നേരത്തേ എടുത്ത തീരുമാനപ്രകാരമാണ് ന്യായവിധി തീര്‍ച്ചപ്പെടുത്തുന്നത് (1)

_____   അതെ.
_____   അല്ല.

13. പാപ പ്രശ്നത്തിന്‍റെ ആരംഭം മുതല്‍ ബുദ്ധിയോടെയും നിഷ്പക്ഷമായും നീതിയോടെയും ദൈവം അതിനെ കൈകാര്യം ചെയ്തു എന്നു മനുഷ്യനും സാത്താനും ദുഷ്ടദൂതന്മാരും നല്ല ദൂതന്മാരും മറ്റ് ലോകങ്ങളിലെ അന്തേവാസികളും ഒരു പോലെ വ്യക്തമായി മനസ്സിലാക്കുക എന്നുള്ളതാണ് ന്യായവിധിയെക്കുറിച്ച് പ്രധാന ഉദ്ദേശം (1)

_____   അതെ.
_____   അല്ല.